Monday, December 24, 2018

ഉണ്ണി പിറക്കട്ടെ നമ്മളില്‍


എളിമയുടെയും കരുണയുടെയും പ്രതിരൂപമായ് കാലിത്തൊഴുത്തില്‍ നിസ്വതയില്‍ വന്നു പിറന്ന ലോകൈകനാഥന്‍ നമുക്ക് നല്‍കുന്ന ഏറ്റവും വലിയ സന്ദേശങ്ങളാണ് എളിമയും കാരുണ്യവും ..ഉണ്ണിയേശു ആദ്യം പിറക്കേണ്ടത് നമ്മുടെ ഓരോരുത്തരുടെയും ഹൃദയങ്ങളിലാണ് ,അല്ലാതെ പുറമേ കാണുന്ന ആഘോഷങ്ങളിലല്ല. ഒരുനേരം വിശപ്പടക്കാന്‍ നിവൃത്തിയില്ലാത്തവര്‍ക്കരികില്‍ ഒരു പൊതി അന്നമായ് ,രോഗത്തില്‍ തകര്‍ന്നുപോയ ഒരു കുടുംബത്തോടൊപ്പം അല്പസമയം ചിലവഴിക്കാന്‍ ഉള്ള സമയം കണ്ടെത്തുമ്പോള്‍ ,ഒരു കേക്ക് വാങ്ങി അടുത്തുള്ള അനാഥാലയത്തിലേയ്ക്ക് കടന്നുച്ചെന്ന്‍ അത് മുറിച്ച് അവരോടൊപ്പം പങ്കിടുമ്പോള്‍ ,മരുന്ന് വാങ്ങാന്‍ പറ്റാതെ വിഷമിക്കുന്ന ഒരാള്‍ക്ക് ആ മരുന്ന് വാങ്ങി നല്‍കുമ്പോള്‍ എല്ലാം തിരുപ്പിറവിയുടെ ആഘോഷം മറ്റെന്തിനേക്കാള്‍ പരിപൂര്‍ണ്ണതയില്‍ എത്തുന്നു .അവിടെല്ലാം ഉണ്ണീശോ പിറക്കുന്നു .ഇരുപത്തിനാല് മണിക്കൂര്‍ ആഘോഷങ്ങളിലൂടെ കടന്നുപോകുമ്പോള്‍ ഒരു മണിക്കൂര്‍ നമ്മള്‍ അപരന്‍റെ ദുഃഖത്തിലും ദുരിതത്തിലും മാറ്റിവയ്ക്കുക .ബാക്കി ഇരുപത്തിമൂന്ന് മണിക്കൂര്‍ നമുക്കുണ്ടല്ലോ .ചെയ്യേണ്ട നന്മകള്‍ മാറ്റിവയ്ക്കരുതേ,കൊഴിഞ്ഞുപോയ സമയങ്ങള്‍ നമുക്കൊരിക്കലും തിരികെവരില്ലയെന്ന വലിയ സത്യം മറക്കാതിരിക്കുക .നാളെ ചെയ്യാമെന്ന് പറയുന്ന ഒരു കാര്യം ചെയ്യാന്‍ നാളെ നമ്മള്‍ ഉണ്ടാകുമെന്ന് യാതൊരു ഉറപ്പും നമുക്കില്ല .സ്നേഹത്തിന്‍റെയും കരുതലിന്റെയും സുഗന്ധം പരത്തുന്ന പുഷ്പങ്ങളായി ഈ ക്രിസ്തുമസ്സ് ദിനത്തില്‍ നമുക്കും നടക്കാം .

ഈ പിറവിതിരുനാള്‍ നമ്മള്‍ ആഘോഷിക്കുമ്പോള്‍ ആഡംബരത്തിന്‍റെയും മാത്സര്യത്തിന്‍റെയും പ്രതിരൂപങ്ങളായി മാറാതിരിയ്ക്കാന്‍  ഓരോരുത്തര്‍ക്കും കഴിയട്ടെ .പ്രാര്‍ത്ഥനയോടെ എല്ലാവര്‍ക്കും നേരുന്നു സന്തോഷത്തിന്‍റെയും സമാധാനത്തിന്‍റെയും ക്രിസ്തുമസ്സ് മംഗളങ്ങള്‍....

Sunday, December 2, 2018


നിശബ്ദമാക്കപ്പെടുന്ന നൊമ്പരങ്ങള്‍ ഒരു പൂവിനെ ചുംബിക്കുന്ന ലാഘവത്തോടെ കടന്നുപോകുമ്പോള്‍ ഒറ്റപ്പെട്ടുപോയ നിമിഷങ്ങള്‍ അതിലേറെ മനോഹാരിതയോടെ നമ്മളെ നോക്കി പുഞ്ചിരിക്കാന്‍ തുടങ്ങുന്നു .പച്ചക്കുട നിവര്‍ത്തിയ പ്രകൃതിയോ നീലിമയാര്‍ന്ന സാഗരമോ മാടിവിളിക്കുന്ന കുളിര്‍തെന്നലോ ഒന്നുമറിയാതെപോകുന്നു നാല് ചുവരുകള്‍ക്കുള്ളിലെ സ്പന്ദനത്തില്‍ നിലയ്ക്കാന്‍പോകുന്ന ഒരു സമയഘടികാരം ......!!!

നഷ്ടമാകാതെ


മനോഹരമായ ഒരു മുകുളമായ് വിടര്‍ന്ന സ്നേഹം  പൂര്‍ണ്ണതയില്‍ വിടര്‍ന്നപ്പോള്‍ അതിലേറെ ഭംഗിയായിരുന്നു .സുഗന്ധംവീശി പൊതിഞ്ഞു പിടിച്ച ഋതുക്കള്‍ കടന്നുപോയപ്പോള്‍ ,ഇതളില്‍ ചിത്രങ്ങള്‍ തീര്‍ത്ത മഴത്തുള്ളികള്‍ , ശലഭങ്ങള്‍ വന്ന് കുശലങ്ങള്‍ ചൊല്ലിയപ്പോള്‍ ,ഇളംതെന്നലില്‍ ചാഞ്ചാടിയപ്പോള്‍ ചന്തം കൂടിക്കൂടിവന്നു. മെല്ലെ തലോടുവാന്‍ കരങ്ങള്‍ നീട്ടിയപ്പോള്‍ ഇടയില്‍ പൊന്തിവന്ന തരുനഖങ്ങള്‍ മുറിവേല്‍പ്പിച്ചു ചുവപ്പിന്‍റെ നിറം പൊടിച്ചപ്പോള്‍ പെട്ടന്നുള്ള കോപാഗ്നിയില്‍ പ്രഹരമേല്‍പ്പിച്ച് കടന്നുപോയി .ശാന്തതവന്നപ്പോള്‍ തിരികെയെത്തിയ മനസ്സിനെ കാത്തിരുന്നത്ദളങ്ങള്‍ പൊഴിഞ്ഞു  ശൂന്യമായ തണ്ടുകള്‍ മാത്രം .ബന്ധങ്ങള്‍ ഏതുമായിക്കൊള്ളട്ടെ ആദ്യം വിരിയുന്ന ഭംഗി അവസാനം വരെ കാത്തുസൂക്ഷിക്കാന്‍ ഇത്തിരി ക്ഷമയും അല്പം വിട്ടുകൊടുക്കലും,പരസ്പരം മനസ്സിലാക്കലിന്‍റെ വിനാഴികകളും നഷ്ടപ്പെടാതെ സൂക്ഷിക്കാം ........!!!!

Saturday, November 24, 2018

അക്ഷരങ്ങള്‍ക്കായ് ഹൃദയം കോറിയത്‌



വെറുതെ തോന്നിയ മോഹങ്ങളെ  താലോലിയ്ക്കുമ്പോള്‍ അക്ഷരങ്ങള്‍ പറഞ്ഞു  ഞങ്ങള്‍ കൂടെ വരാമെന്ന് .കാവ്യമായിട്ടോ ! കഥനമായിട്ടോ ! അതോ എന്‍റെ ഭ്രാന്തന്‍ ജല്പനങ്ങളായിട്ടൊ ? ഉത്തരമില്ലാത്ത സമസ്യയായി കൂടെ നടന്നപ്പോഴും ഞാന്‍ വരികളും വാക്യങ്ങളുമായി അവയെ നിരത്തുവാന്‍ തൂലികയോട് പലപ്പോഴും പറയുമായിരുന്നു . ആരും കാണാതെ എന്നിലേയ്ക്ക് ആഴ്ന്നിറങ്ങിയ സ്നേഹമായിരുന്നു നീയെന്നോര്‍ക്കുമ്പോള്‍ എനിക്ക് ഒത്തിരി സന്തോഷം തോന്നി .പല നിശീഥിനികളിലും  എന്‍റെ ചുണ്ടില്‍ വിരിയുന്ന മൂളിപ്പാട്ടായി നിന്‍റെ ഹൃദയതല്പത്തില്‍ ഞാന്‍ മയങ്ങിയിരുന്നു . ഒരു നിമിഷത്തെ ആയുസ്സ് പൂര്‍ത്തിയാക്കി നീ മറയുമ്പോള്‍ ഓര്‍മ്മയുടെ കയങ്ങളില്‍ നിന്നെ എത്ര തേടിയിട്ടും  മറവിയുടെ കംബളത്തില്‍ നീ സുഖമായി പുതച്ചുറങ്ങുന്നുണ്ടായിരുന്നു . ദിനരാത്രങ്ങളില്‍ പലവട്ടം എന്‍റെ കനവുകളില്‍ ചേക്കേറാന്‍ നിനക്ക് കൂടൊരുക്കി ഞാന്‍ കാത്തിരുന്നു .എല്ലാം വെറുതെയായിരുന്നു എന്നോര്‍ത്ത് ഞാന്‍ നടന്നകലുമ്പോള്‍ നിന്‍റെ പിന്‍വിളി ഞാന്‍ കേള്‍ക്കാറുണ്ടായിരുന്നു .

തിരയും തീരവും പ്രണയസല്ലാപങ്ങള്‍ നടത്തുമ്പോള്‍ ശൂന്യമായ എന്‍റെ മനസ്സില്‍ ഭാവങ്ങളായ് രൂപങ്ങളായ് വരിക .നമുക്ക് കൈകോര്‍ത്ത് നടക്കാം തിരകള്‍ ചുംബിക്കുവാന്‍ ഓടിയെത്തുന്ന നിമിഷങ്ങളെ മണല്‍പരപ്പില്‍ ചിത്രങ്ങളായോ കാവ്യങ്ങളായോ നമുക്ക് കോറിയിടാം .അക്ഷരങ്ങള്‍ കവര്‍ന്നെടുത്ത് ചാഞ്ചക്കമാടി അകലുന്ന കുഞ്ഞോളങ്ങള്‍ എനിക്ക് നല്‍കുന്ന സ്നേഹത്തിന്‍റെ അംഗീകാരമായ് പ്രചോദനത്തിന്‍റെ  താളമേളങ്ങളായ് ഞാന്‍ നിറഞ്ഞ മനസ്സോടെ സ്വീകരിക്കുന്നത് നിനക്കും കാണണ്ടേ ?

ആരും കയറാത്ത ഗിരിശിഖിരത്തില്‍ ഒന്ന് പോയാലോ ?ആരെയും തഴുകാതെയെത്തുന്ന കാറ്റിന്‍റെ ചിലമ്പൊലികള്‍ നൃത്തം ചവിട്ടുന്നത് കാണാന്‍ മറ്റെവിടെയാണു കഴിയുക .ഒതുക്കി വച്ച കൂന്തലില്‍ തട്ടികളിക്കുന്ന കുസൃതികള്‍ പാറിപറക്കുന്നത് കാണണ്ടേ .തണുത്തുറഞ്ഞുപോകാവുന്ന നിമിഷങ്ങളില്‍ കതിരവന്‍റെ സ്വര്‍ണ്ണരശ്മികള്‍ തടസ്സങ്ങളില്ലാതെ ഇളം ചൂട് പകര്‍ന്നു അരികിലെത്തുമ്പോള്‍ സ്നേഹസമ്മാനമായ് കൊടുക്കാം നന്ദിയുടെ വാക്കുകളില്‍ നാല് വരി കവിത  ,അതിന് നീ കൂടെയില്ലാതെ എനിക്ക് ഒരിക്കലും കഴിയില്ല എന്ന സത്യം നിനക്ക്  അറിയില്ലേ തൂലികേ  .......

ആത്മാവുറങ്ങുന്ന താഴ്വരയില്‍ നമുക്കൊന്നിച്ചു സഞ്ചരിക്കാം .അവിടെ വെട്ടിത്തുറന്ന വീഥികളും,പൂക്കാലം തീര്‍ക്കുന്ന പൂന്തോപ്പുകളും,  ജനസഞ്ചാരത്തിന്‍റെ കോലാഹലങ്ങളുടെ നിറവും  ഒന്നുമില്ലാത്ത  താഴ്വര .കുന്നുകള്‍ കൊണ്ട് കോട്ട തീര്‍ത്ത താഴ്വാരം .ആര്‍ത്തിപൂണ്ട കണ്ണുകള്‍ എത്തിനോക്കാത്തതിനാല്‍ തിങ്ങി നിറഞ്ഞ വന്‍വാന്യങ്ങള്‍ കാവല്‍ നില്‍ക്കുന്ന ഒരിടം .അവിടെ ഉറങ്ങുന്ന ആത്മാവ് അക്ഷരമാകുന്ന നിന്‍റെതും മാറ്റൊലി കൊള്ളുന്നത്‌ നമ്മുടെ സല്ലാപങ്ങളും മാത്രം .നിന്നെ വിളിച്ചുണര്‍ത്തുമ്പോള്‍ നീ ഉണരാന്‍ മടിച്ച് ഉഷസന്ധ്യയുടെ തല്പത്തില്‍ ഒളിച്ചിരിക്കരുത് .നിന്‍റെ പ്രണയസ്പന്ദനങ്ങള്‍  അവിടെവച്ച് എനിക്ക്തരില്ലേ ? ഞാന്‍ നിന്നെ മനോഹരമായ ചിത്രങ്ങളും, കാവ്യങ്ങളും ,കഥകളും കൊണ്ടുള്ള  തൊങ്ങലുകള്‍ ചാര്‍ത്തിയ കിരീടം അണിയിക്കാം .ഞാന്‍ മണ്മമറഞ്ഞാലും നിന്നെ വീണ്ടും എല്ലാവരും വായിക്കപ്പെടുമെന്ന സത്യം സ്മൃതിപഥങ്ങളിലൂടെ കടന്നുപോകുമ്പോള്‍ എന്നില്‍ നിറയുന്ന സന്തോഷത്തിന്‍റെ ചെറുകണികപോലും സൃഷ്ടാവിന്റെ കരങ്ങളില്‍ എത്ര നന്ദിയോടെയാണ് ഞാന്‍ അര്‍പ്പിക്കുന്നത് എന്ന് നിനക്ക് അറിയാമോ ?  അനശ്വരതയുടെ ലോകത്തിലൂടെ നിനക്ക് എന്നും യാനം ചെയ്യാം അതിന് നിന്‍റെയീ  പ്രണയമുത്തുകള്‍ എനിക്ക് ഇപ്പോള്‍ തന്നെ പറ്റു.

  മഴത്തുള്ളിയായ് എന്നിലേയ്ക്ക് പെയ്തിറങ്ങിയ നിന്‍റെ അക്ഷരങ്ങള്‍ എന്നില്‍ നിറച്ചത് മധുരം കിനിയുന്ന തേന്‍ത്തുള്ളികളായിരുന്നു .സുഗന്ധം നിറച്ച കുളിര്‍തെന്നലായ് നീ  എന്നെ വലയം ചെയ്യ്തപ്പോഴെല്ലാം എനിക്ക് അരനാഴികപോലും വേണ്ടിയിരുന്നില്ല ഒരു കാവ്യമുകുളത്തെ വിരിയിക്കാന്‍ .
ഇത്രയധികം ഇഷ്ടത്തോടെ നീ എന്‍റെ കൂടെ നടക്കുമ്പോഴും ഞാന്‍പോലുമറിയാതെ നീ എന്നില്‍ ഒളിച്ചുകളിച്ചില്ലേ.ആ നിമിഷങ്ങളെല്ലാം എന്നില്‍ ശൂന്യത മാത്രമായിരുന്നു നിറഞ്ഞു നിന്നത് , ഞാന്‍പോലുമറിയാതെ എന്നില്‍  തുടിച്ചത്‌ നിന്‍റെ നിശ്വാസങ്ങളായിരുന്നുയെന്ന് നീയെന്താണ് പലപ്പോഴും മനസ്സിലാക്കാതെ പോയത് .ഇനി നീ പിണങ്ങിപ്പോയാല്‍ ഞാന്‍ എന്‍റെ തൂലികയും വെളുത്ത താളുകളും എന്നേക്കുമായി ഉപേക്ഷിക്കും .ആരുമറിയാത്ത  ഒരു ലോകത്ത് ഞാന്‍ തനിയെ നടക്കും നിന്നെയെന്‍റെ ചിന്തയിലോ ചിത്തത്തിലോപോലും കടന്നുവരുവാന്‍ ഞാന്‍ അനുവദിക്കുകയില്ല  .എന്‍റെയീ ജീവിത യാനത്തില്‍ നീയെന്നെ പിരിയില്ലയെന്ന വിശ്വാസത്തോടെ ഞാന്‍ നിര്‍ത്തുന്നു.
സ്നേഹപൂര്‍വ്വം
അന്നയുടെ  അക്ഷരവസന്തത്തിന്
       ഹൃദയത്തില്‍ കോറിയ ചിന്തുകള്‍ 

Saturday, November 17, 2018

പുസ്തകവിചാരം (ശ്രീ .ഡൊമിനിക് വര്‍ഗീസ്‌ )

പ്രശസ്ത പ്രവാസി എഴുത്തുകാരനായ ശ്രീ .ഡൊമിനിക് വര്ഗ്ഗീസ് (മരുപ്പച്ച ) ‍ പീതപുഷ്പത്തിന്‍ കിനാവുകള്‍ എന്ന എന്‍റെ കവിതാസമാഹാരത്തിന് നല്‍കിയ ഈ വിലയിരുത്തല്‍ ഒത്തിരി സന്തോഷത്തോടെ നിങ്ങള്‍ക്കുമുന്പില്‍ ഞാന്‍ സമര്‍പ്പിക്കുന്നു .തിരക്കുകള്‍ക്കിടയിലും പുസ്തകം വായിക്കുവാനും വിലയിരുത്തുവാനും കാണിച്ച ഈ നല്ല മനസ്സിന് സ്നേഹത്തിന്‍റെ ഭാഷയില്‍ ഒരായിരം നന്ദി പ്രിയപ്പെട്ട മരുപ്പച്ച .മറ്റുള്ളവരുടെ സൃഷ്ടികള്‍ വായിക്കുവാനും പ്രോത്സാഹനം നല്‍കുവാനും വളരെ ചുരുക്കം ചിലര്‍ക്ക് മാത്രമേ കഴിയാറുള്ളുയെന്ന സത്യം അനുഭവങ്ങളിലൂടെ നമ്മളെ പഠിപ്പിക്കുന്ന ഏറ്റവും വലിയൊരു സന്ദേശം കൂടിയാണ് ഇതുപോലുള്ള പ്രോത്സാഹനങ്ങള്‍ .ഇതോടൊപ്പം താങ്കളുടെ" മരുപ്പച്ച" യെന്ന കവിതാസമാഹാരത്തിന് ഒരായിരം ഭാവുകങ്ങള്‍ നേരുന്നു.... നന്ദി ...സ്നേഹം

പീതപുഷ്പത്തിന്‍ കിനാവുകള്‍--മിനി ജോണ്‍സന്‍
**********************************************************************
ഋതുക്കള്‍ ഒരു വൃക്ഷത്തിന്‍റെ ഫലത്തെ എത്രമാത്രം സ്വാധീനിക്കുന്നുവോ അതുപോലെയാണ് ഒരു എഴുത്തുകാരനെയോ എഴുത്തുകാരിയെയോ
തന്‍റെ ചുറ്റുപാടുകള്‍ സ്വാധീനിക്കുന്നത്. മരുഭൂമിയില്‍ വിളയുന്ന ഫലവുംചതുപ്പില്‍ നിന്ന് വിളയുന്ന ഫലവും അടിസ്ഥാനപരമായി വ്യത്യാസമുണ്ടാകുംസാഹിത്യമെന്നതിന് എങ്ങനെ നിര്‍വചനം കൊടുത്താലും അവസാനം ചെന്നെത്തുന്നത് മാനവികത എന്ന വാക്കിലായിരുക്കും. അങ്ങനെയാണെങ്കില്‍ കഥയോ, കവിതയോ മറ്റെന്തു കലാരൂപമോ ആയിക്കോട്ടേ അത് മനുഷ്യനെ നന്മയിലേയ്ക്ക് നയിക്കുന്നതാകണം. സര്‍ഗാത്മകതഎന്നത് മനുഷ്യനെ സന്മാര്‍ഗത്തിലേയ്ക്ക് നയിക്കുന്നതാവണം. ഏതൊരു സൃഷ്ടിയും സൃഷ്ടി കര്‍ത്താവിന്‍റെ മനോവികാരങ്ങളുടെയോ തന്‍റെ ചുറ്റുപാടുകളെയോ , അതാത് കാലഘട്ടത്തിന്‍റെയോ സൂചികയായിരിക്കും .ചില സൃഷ്ടികള്‍ എഴുത്തുകാന്‍റെ വികാരങ്ങളെ മാത്രം പ്രതിഫലിപ്പിക്കുമ്പോള്‍ ചിലത് ഒരു സമൂഹത്തിന്‍റെ മുഴുവന്‍വികാരത്തേയോ അതുമല്ലെങ്കില്‍ സമൂഹത്തിന്‍റെ ജീര്‍ണ്ണതയെയോ ചൂണ്ടിക്കാട്ടുന്നു, അത്തരം ചിന്തകളാണ് വര്‍ത്തമാനകാലത്തിന്‍റെ മാറ്റവും, ഭാവികാലത്തിലേയ്ക്കുള്ള ചൂണ്ടുപലകയുമാകുന്നത്.ശ്രീമതി മിനി ജോണ്‍സണ്‍-ന്‍റെ പീതപുഷ്പത്തിന്‍റെ കിനാവുകള്‍ എന്ന ചെറുകഥാസമാഹാരത്തിലൂടെ കടന്നുപോകുമ്പോള്‍ അനുവാചകരുടെ ഹൃദയത്തെ തൊട്ടുതലോടുന്ന ചില ചിന്തകള്‍ പങ്കുവയ്ക്കുന്നതോടൊപ്പം. സരളമായ ഭാഷയിലൂടെയുള്ള ചെറിയ ഒഴുക്ക് നല്ലൊരു വായനാസുഖവും നല്കുന്നു.ചെറിയ ചിന്തകളിലൂടെ വലിയ ലോകത്തിലേയ്ക്കുള്ള വാതായനമായി നമുക്ക് ഇതിലെ കഥകളെ കാണാം. വര്‍ത്തമാനകാലത്തെ കുടുംബങ്ങളുടെ, അല്ലെങ്കില്‍ സമൂഹത്തിലെ അപജയത്തിന് കാരണം പലപ്പോഴും ചെറിയ കാര്യങ്ങളെ തൃണവല്കരിച്ചുകൊണ്ടുള്ള ജീവിത രീതി ആയിരിക്കാം, അത് പ്രകൃതിയോടായാലും വ്യക്തിബന്ധങ്ങളിളോടായാലും ചെന്നെത്തുന്നത് ഒരു ബിന്ദുവില്‍ ആയിരിക്കും.ചേറില്‍ നിന്ന് പാദങ്ങളെ മറയ്ക്കാന്‍ പാദരക്ഷയണിഞ്ഞ മനുഷ്യന്‍ പിന്നെയങ്ങോട്ട് എല്ലാറ്റിനും ആഡംബരത്തിന്‍റെ പരിവേഷം നല്കി .മണ്ണില്‍ നിന്ന് അകന്നു പിന്നെ അവന്‍റെ അകല്‍ച്ച മനുഷ്യനില്‍ നിന്നായി അങ്ങനെ മനുഷ്യന്‍ മനുഷ്യനെ ചൂഷണവസ്തുവാക്കി മാറ്റി. അതുകൊണ്ടുതന്നെ മനുഷ്യനന്മയ്ക്ക് ഒരിടം നല്കുന്ന എല്ലാ സാഹിത്യസൃഷ്ടികളും വരും തലമുറയ്ക്ക് കരുത്തേകും എന്ന കാര്യത്തില്‍ സംശയമില്ല.
*********
പെയ്തൊഴിയാതെ എന്ന കഥയിലൂടെ മിഷേല്‍ ബിനു എന്നിവരുടെ മനോഹരമായ പ്രണയവും തന്‍റെ മകള്‍ക്ക് പണം കൊണ്ട് ഒരു വരനെ വിലയ്ക്ക് വാങ്ങാനുള്ള ചാക്കോച്ചന്‍ മുതലാളിയുടെ വിഫലശ്രമവുംമനോഹരമായി നമ്മോട് സംവദിക്കുന്നു. നല്ലൊരു പ്രണയത്തിന് പരിസമാപ്തി പണത്തിന് മുന്നില്‍ മുട്ട് മടക്കുമ്പോള്‍ നാം കാണുന്ന ചതിക്കും വഞ്ചനക്കുമെതിരെ സത്യസന്ധതയും ആത്മാര്‍ഥതയുമാണ് ഉത്തരമെന്ന് കഥാകാരി തെളിയിക്കുന്നു.നല്ലൊരു വായനാസുഖം നല്കുന്ന കഥയില്‍ അവസാനം വിനുവിന്‍റെ മരണവും അതോര്‍ത്തുകൊണ്ടുള്ള മിഷേലിന്‍റെ ശിഷ്ടകാല ജീവിതവും അനുവാചകരെ തെല്ല് ദുഖത്തിലാഴ്ത്തുന്നു, മുഖം മൂടികള്‍ എന്ന കഥയിലൂടെ ദത്തെടുക്കലെന്ന മഹാമനസ്കതക്കുള്ളില്‍ ഒളിഞ്ഞിരിക്കുന്ന കാപട്യത്തെ ഒന്ന് തുറന്നുകാട്ടാനുള്ള വലിയ ശ്രമം നടത്തുന്നു. സാമന്തയെന്ന കുട്ടിയുടെ ദുരനുഭവം വായനക്കാരന്‍റെ ഹൃദയത്തില്‍ ഒരു തീപ്പൊരി പാറിക്കുന്നു. സായന്തനത്തിലെ സാന്ത്വനമെന്ന കഥ തീര്‍ച്ചയായും വര്‍ത്തമാനകാലത്തിലെ നമ്മുടെ നേര്‍കാഴ്ചകളും ഇടക്കൊക്കെ കാണുന്ന ചില സുമനസ്സുകളെയും പരിചയപ്പെടുത്തുന്നു. തെരുവില്‍ കഴിഞ്ഞിരുന്ന അക്ക്രുവെന്ന ചെക്കനെ പഠിപ്പിക്കാന്‍ ലിസാമ്മ കാണിക്കുന്ന നല്ല മനസ്സും, പഠിച്ച് മിടുക്കനായ അക്ക്രു ജീവിതാവസാനം മക്കള്‍ തള്ളിക്കളഞ്ഞ ലിസാമ്മയെ സംരക്ഷിക്കുന്നതും, വളരെ ആവേശത്തോടെ വായിക്കാന്‍ നമ്മെ പ്രചോദിപ്പിക്കുന്നതോടൊപ്പം നന്മയിലേയ്ക്കുള്ള ഒരു തിരിയും നമ്മുടെ മനസ്സില്‍ കഥാകാരി കൊളുത്തുന്നു.
മനുഷ്യനെ തമ്മില്‍ അടുപ്പിക്കുന്നതും എല്ലാവര്‍ക്കും അവകാശപ്പെടാവുന്നതുമായ ഒരു പ്രതിഭാസവും ഒരു പക്ഷേ വിശപ്പ്‌ മാത്രമായിരിക്കും. അപരന്‍റെ വയറിന്‍റെ രോദനം തിരിച്ചറിയുക അവര്‍ക്ക് വേണ്ടി ഒരു കരുതല്‍ തന്‍റെ ഹൃദയത്തില്‍ സൂക്ഷിക്കുക അങ്ങനെയുള്ളവരാണ് യഥാര്‍ത്ഥസമരിയക്കാരന്‍. സാവിയോയെന്നകഥാപാത്രത്തിലൂടെ കഥാകാരി നമ്മെ ഓര്‍മ്മിപ്പിക്കുന്നതും ഇത് തന്നെയാണ്. താന്‍ ജോലിക്ക് പോകും വഴി വഴിയിലിരിക്കുന്നവര്‍ക്ക് ആഹാരം കൊടുക്കുന്ന സാവിയോയെ കാത്തിരിക്കുന്ന മനുഷ്യന്‍ അവധി ദിവസം ഭക്ഷണം കിട്ടാതെ വരുമ്പോള്‍ വിശപ്പിന് അവധിയില്ലല്ലോ സോദരാ എന്ന് പറയുന്നത് സമൂഹത്തിന് നേരെയുള്ള ദര്‍പ്പണമാണ്, പച്ച മാംസത്തിന് വിലപേശുന്ന ബോംബെ തെരുവീഥികള്‍ ഒരു കാലഘട്ടത്തില്‍ പല തൂലികകളിലും നിറഞ്ഞുനിന്നിരുന്നു, അതിന്‍റെ വേരുകള്‍ തേടിപ്പോയാല്‍ ചെന്നെത്തുന്നത് പലപ്പോഴും നമ്മുടെ മണ്ണില്‍ ആയിരിക്കും. കുടുംബഭാരം തലയിലേറ്റി ഒരു തരി സഹായത്തിനായി കൈ നീട്ടുന്നവരെ ചൂഷണം ചെയ്യുന്ന കഥകള്‍ നമുക്ക് മുന്നില്‍ പുത്തരിയല്ല. ചതിയുടെയും വഞ്ചനയുടെയും കഥപറയുന്നതോടൊപ്പം ചില തരി വെളിച്ചം ഭൂമിയില്‍ അവശേഷിക്കുന്നുവെന്ന് സ്നേഹമറിയുന്ന പ്രകൃതിയെന്ന കഥയിലൂടെ കോറിയിടുന്നു. പ്രണയിക്കുന്നവര്‍ മാതാപിതാക്കളേയും ബന്ധുക്കളേയും വിട്ട് ഒരുമിക്കാന്‍ ശ്രമിക്കുന്നതും ജീവിക്കുന്നതുമൊക്കെ വര്‍ത്തമാനകാലത്ത് പുതുമയല്ല, എന്നാല്‍ മക്കള്‍ വലുതായ ശേഷം മക്കളുടെ സ്വാര്‍ത്ഥ മോഹങ്ങള്‍ക്കായി മാതാപിതാക്കളെ രണ്ടാക്കി രണ്ട് മക്കളുടെ വീടുകളില്‍ ആക്കുകയും അവരെ ഒന്നുമല്ലാതെയാക്കുകയും ചെയ്യുന്ന നമ്മുടെ നേര്‍കാഴ്ചകള്‍ക്ക് ഒരു വിപരീത ചിന്ത നല്കുന്നതാണ് പ്രണയശേഷമെന്ന കഥ, ദേവനും ഭാനുവുമെന്ന വൃദ്ധദമ്പതികള്‍ ഓടിപ്പോയി ഒരുമിച്ച്ജീവിക്കാന്‍ ശ്രമിക്കുന്നത് ചിലപ്പോള്‍ വരാന്‍ പോകുന്ന കാലത്ത് സംഭവിക്കാനിടയുള്ള സാധ്യതകള്‍ ആകാം,
സേവനം ചെയ്യുന്നവരുടെ മനസ്സാണ് പ്രധാനം ശരീരം തളര്‍ന്നാലും കാരുണ്യമുള്ള ചിന്തകള്‍ അവര്‍ക്ക് ശക്തിയേകും. മാരിയോയെന്ന വികലാംഗനായ മനുഷ്യന്‍റെ നന്മകളേയും അതിലൂടെ ഒരു സന്ദേശവും നല്കുകയാണ് നിസ്വാര്‍ത്ഥന്‍റെ ഒരു ദിനമെന്ന കഥ. ആര്‍ഭാടം കൊടികുത്തിവാഴുകയും കുടുംബബന്ധങ്ങള്‍ പോലും ശിഥിലമാകുകയും ചെയ്യുന്ന ഈ കാലത്ത് ദാരിദ്ര്യത്തിലും സ്നേഹത്തിന് വിള്ളലേല്‍ക്കാത്ത ഒരു കുടുംബ കഥ നമുക്ക് മുന്നില്‍ ഒഴുകുകയാണ് അച്ഛനും മകളുമെന്ന പേരില്‍. ഈ കഥ അനുവാചകരെ തെല്ലൊന്നു കണ്ണുനീരിന്‍റെ താഴ്വാരത്തിലേയ്ക്ക് നയിക്കുന്നുണ്ട്‌. മക്കളില്ലാത്ത ദമ്പതികളുടെ അനുഭവങ്ങളിലൂടെ നമ്മെ കൈപിടിച്ച് അനാഥകുട്ടികളുടെ കണ്ണുനീര്‍ തുടക്കുന്ന അനുഭവത്തില്‍ നമ്മെ കൊണ്ടെത്തിക്കുന്ന മനോഹരമായ കഥയാണ്‌ വസന്തം വിരിയിച്ച വഴികള്‍. കുട്ടികളില്ലാത്ത ദമ്പതികള്‍ സമൂഹത്തില്‍ അനുഭവിക്കുന്ന ഒറ്റപ്പെടലുകളും
പിന്‍വലിയാന്‍ ഉണ്ടാകുന്ന സാഹചര്യങ്ങളും നന്നായി ഈ കഥയില്‍ വിവരിക്കുന്നു. പ്രണയമില്ലാത്ത ജീവിതവും ചിറകില്ലാത്ത പക്ഷിയും ഒരു പോലെയാണ്.എന്നില്‍ നിന്നും നിന്നിലേക്കൊരു വഴിയുണ്ട് ഞാന്‍ സദാ തിരയുന്നതും അതാണ് , അതിനായ് സ്വച്ഛന്ദവും നിശ്ചലവുമായി ഞാന്‍ നിലകൊള്ളുന്നു. ജലം ചന്ദ്രബിംബത്തെ ഏറ്റു വാങ്ങുവാനെന്ന പോലെ---പ്രണയത്തെ കുറിച്ച് . റൂമിയുടെ വരികളാണ്.മനോഹരമായ ഒരു പ്രണയ കഥയാണ്‌ കേദ്രോന്‍ താഴ്വര. യോനാഥന്‍റെയും ഹന്നയുടെയും പ്രണവും കേദ്രോന്‍ താഴ്വാരത്തേയും കുറിച്ചുള്ള വര്‍ണ്ണനയും നമ്മുടെ മനസ്സില്‍ ഒരു പ്രണയത്തിന്‍റെ കിനാക്കള്‍ തീര്‍ക്കുന്നു. നഷ്ടപ്പെട്ട പ്രണയവും തകര്‍ന്നതും നിവര്‍ന്നു നില്ക്കാന്‍ ശ്രമിക്കുന്നതുമായ കുടുംബ പശ്ചാത്തലവും പലിശ മാഫിയയും അങ്ങനെ സമൂഹത്തിലെ പല കണ്ണികളെ ഒരുമിച്ച് ചേര്‍ത്തു വിളക്കിയ ഒരു കഥയാണ്‌ കൊതിച്ചതും വിധിച്ചതും, വിമര്‍ശനങ്ങളും സന്ദേശവും അനുഭവവും അടങ്ങിയ ഈ കഥ പലപ്പോഴുമൊക്കെ നമ്മുടെ കണ്മുന്നില്‍ വന്നുപോകുന്നതാണ്. രണ്ട് റോഡുകളെ ബന്ധിപ്പിക്കുന്നത് ഒരു പാലമാണെങ്കില്‍ എഴുത്തുകാരനെയോ എഴുത്തുകാരിയേയോ സമൂഹമായി ബന്ധിപ്പിക്കുന്നത് തൂലികയാണ്, അതുകൊണ്ടുതന്നെ ഒരു കൃതിയുടെ വിലയിരുത്തല്‍ അനുവാചകരെ ആശ്രയിച്ചിരിക്കും , ഈ ചെറു കഥകളിലൂടെയുള്ള ആശയത്തെ അനുവാചകര്‍ക്കായി സ്നേഹപൂര്‍വ്വം സമര്‍പ്പിക്കുന്നു.

മരുപ്പച്ച*

Friday, November 16, 2018

മറക്കാതിരിക്കണം പാഠങ്ങള്‍


ജീവിതത്തില്‍ പലപ്പോഴും തിക്താനുഭവങ്ങളിലൂടെ നമ്മള്‍ കടന്നുപോകാറുണ്ട്. പിടിച്ചുനില്‍ക്കാന്‍ കഴിയാതെ തകര്‍ന്നുപോകാറുണ്ട് .ചിലപ്പോള്‍ മറ്റുള്ളവരുടെ വാക്കുകളോ പ്രവര്‍ത്തികളോ കാരണമാകാം മറ്റുചിലപ്പോള്‍ സ്വന്തം വാക്കാലോ പ്രവര്‍ത്തിയാലോ ആകാം .അനുഭവപാഠങ്ങളിലൂടെ നമ്മള്‍ കടന്നുപോകുമ്പോള്‍ ഹൃദയത്തില്‍ സൂക്ഷിക്കേണ്ടത് പലതും  മറന്നുപോകുന്നു .ആ മറവികള്‍ നമ്മള്‍ വീണ്ടും വേദനിക്കപ്പെടാന്‍ ഇടയാക്കുന്നു ."സ്നേഹമായാലും സഹായമായാലും ദാനമായാലും അര്‍ഹതയുള്ള കുമ്പിളില്‍ വിളമ്പിയാല്‍ മാത്രമേ അതിന് പൂര്‍ണ്ണത ഉണ്ടാകുകയുള്ളൂ" ,ഇല്ലായെങ്കില്‍ ചേമ്പിലയില്‍ വീഴുന്ന ജലകണംപോലെയാകും .നമ്മളിലേയ്ക്ക്  ഇറ്റിറ്റു വീഴുന്ന സ്നേഹത്തുള്ളികള്‍ നുകരുമ്പോള്‍ ആ മാധുര്യത്തില്‍ എല്ലാം മറക്കുന്നുപോകുന്നവര്‍  അടുത്ത നിമിഷം തിരിച്ചുനല്‍കുന്നത് കയ്പ്പുനിറഞ്ഞ അനുഭവങ്ങളാകാം.നോവിന്‍റെ അനുഭവങ്ങള്‍ അപരനിലേയ്ക്ക് പകരാതിരിയ്ക്കാം .അര്‍ഹതയുള്ള കുമ്പിളില്‍ നല്‍കാനുള്ളത് നല്‍കാം ....നീര്‍ക്കുമിളക്ക് തുല്യമായ ഈ ജീവിതത്തില്‍ നിലാവ് പൊഴിക്കുന്ന പുഞ്ചിരിപോലെ ....പ്രണയം തുടിയ്ക്കുന്ന നിമിഷങ്ങള്‍ നല്കി മാരിവില്‍ ശോഭയോടെ വാനില്‍ തെളിഞ്ഞ് വിണ്ണിലെ താരാപഥങ്ങള്‍പോലെ കണ്‍ചിമ്മി നിറഞ്ഞു നില്ക്കാം .സാന്ദ്രതമസ്സില്‍ ഒരു ചെരാതിന്‍ വെളിച്ചമായ് മറ്റുള്ളവരുടെ ഹൃദയങ്ങളില്‍ പൊന്‍പ്രഭ തൂകി കടന്നുപോകാം .കാലചക്രങ്ങള്‍ എത്ര തിരിഞ്ഞാലും ഓര്‍മ്മയിലെന്നും പൂത്തുനില്‍ക്കുന്ന വസന്തങ്ങളായി സുഗന്ധം പരത്താം ............!!!

Saturday, September 15, 2018

ബന്ധത്തിന്‍റെ അടിസ്ഥാനം


സ്നേഹം ഒരിക്കലും അനുഭവിച്ചിട്ടില്ലാത്ത ഒരാളോട് സ്നേഹത്തെ കുറിച്ച് വാ തോരാതെ സംസാരിച്ചുകൊണ്ടിരുന്നാല്‍ അയാള്‍ക്ക്‌ അതും അരോചകമാകും .സ്നേഹം പകര്‍ന്നാല്‍ അസ്വസ്ഥതയാകും .തൂലികയെ ഇഷ്ടപെടാത്ത ആളിനോട്‌ വായിക്കണം എഴുതണം അഭിപ്രായം പറയണം എന്നൊക്കെ പറയുമ്പോള്‍ മടിയന്‍ മല ചുമക്കുന്ന അനുഭവമായിരിക്കും .ചിത്രം വരക്കാനോ ആസ്വദിക്കാനോ അറിയാത്ത ഒരാളെ ചിത്രകല അക്കാദമിയില്‍ ചേര്‍ത്താല്‍ എങ്ങനായിരിക്കും .അനാഥനായ ആളിനോട്‌ ബന്ധുക്കളെകുറിച്ച് സംസാരിയ്ക്കുംപോലെ .നേട്ടങ്ങള്‍ക്ക്‌ വേണ്ടി മാത്രം അടുത്തുകൂടുന്ന സൗഹൃദങ്ങള്‍ക്ക് ഒരിക്കലും ആ ബന്ധത്തിന്‍റെ മൂല്യവും ആഴവും മനോഹാരിതയും  ഒരിക്കലും മനസിലാകണമെന്നില്ല .ആത്മാര്‍ഥമായ സ്നേഹവും കരുതലുമായിരിക്കട്ടെ ഓരോ ബന്ധത്തിന്റെയും അടിസ്ഥാനം ...

Monday, February 12, 2018

പറന്ന്പോകുന്ന അപ്പൂപ്പന്‍ താടികള്‍


                           സ്നേഹത്തിന്‍റെ ആധിക്യത്തില്‍ തണുത്തുറഞ്ഞ മഞ്ഞുപാളികള്‍ ഉരുകിതീര്‍ന്നിരിക്കുന്നു .സ്നേഹത്തിന്‍റെ മറ തീര്‍ത്ത അതിര്‍വരമ്പുകള്‍ അപരിചിതരായ വഴിപോക്കരെപ്പോലെ ചിരിച്ചുനില്‍ക്കുന്നു .കാണാതിരുന്ന നാളുകളുടെ പരിഭ്രമങ്ങള്‍ പുച്ഛത്തോടെ ഓര്‍മ്മകളില്‍ എത്തിനോക്കുമ്പോള്‍ തിരശ്ശീലയ്ക്ക് പിന്നില്‍ ആടിയ നല്ലൊരു നാടകത്തിന്‍റെ പ്രിതീതി ജനിപ്പിയ്ക്കുന്നു .സാന്ത്വനത്തിന്‍റെ തൂവല്‍ സ്പര്‍ശമായ് കൂടെയിരുന്ന സമയങ്ങള്‍ ഇന്ന് ദേശാടനക്കിളികളെപ്പോലെ വന്നുപോകുന്നു .നോവിന്‍റെ നെരിപ്പോടില്‍ വെന്തുരുകുമ്പോള്‍ തുഷാരബിന്ദുവായ്‌ പെയ്തിറങ്ങിയ നിമിഷങ്ങളിന്ന്‍ എണ്ണയൊഴിച്ച് ആളിക്കത്താന്‍ തുടങ്ങിയിരിയ്ക്കുന്നു .പ്രചോദനത്തിന്‍റെ വാഗ്ധോരണികള്‍ നിറഞ്ഞ കാലങ്ങള്‍ ചടങ്ങ് തീര്‍ക്കുന്ന വേദിയായി മാറിക്കഴിഞ്ഞു .ഉന്നതിയുടെ പടവുകളില്‍ പ്രശസ്തിയുടെ പൊന്നാടകള്‍ അണിഞ്ഞുതുടങ്ങിയപ്പോള്‍ കഴിഞ്ഞകാല  പാഠങ്ങള്‍ കൊഴിഞ്ഞുവീണ് മണ്ണില്‍ അലിഞ്ഞുചേര്‍ന്ന ഇലപോലെ സ്മൃതികളില്‍ നിന്നും മനപ്പൂര്‍വ്വം മായ്ച്ചുകളഞ്ഞിരിയ്ക്കുന്നു .നീണ്ടുപോകുന്ന യാത്രകള്‍ക്കും കൂടിപ്പോകുന്ന ദൂരങ്ങള്‍ക്കും സീമകളില്ലാതായിരിയ്ക്കുന്നു .ഉറക്കത്തിന്‍റെ ആലസ്യങ്ങള്‍ ഘടികാരസൂചിയുടെ കൃത്യതയെ വെറുത്ത്തുടങ്ങിയിരിയ്ക്കുന്നു .ശക്തിയാര്‍ജ്ജിച്ച സ്നേഹതപസ്വിന്‍റെ വല്‍മീകമെന്ന അടയാളം അവശേഷിപ്പുകളില്ലാതെ മാഞ്ഞുപോയിരിയ്ക്കുന്നു .ഗീതികള്‍ കേട്ടതും പാടിയതുമായ നിമിഷങ്ങള്‍ അസ്വസ്ഥതകള്‍ കടമെടുത്തിരിയ്ക്കുന്നു .പരിഭവങ്ങളും പരാതികളും നിറഞ്ഞ സൗന്ദര്യപിണക്കങ്ങള്‍ ഇന്ന് നിസംഗതയോടെ മാറിനില്‍ക്കുന്നു .ധൈര്യം പകര്‍ന്ന വാക്കുകള്‍ ചില്ലുടഞ്ഞ ചിത്രമായിരിയ്ക്കുന്നു .ഒരു കൂട് മതിയെന്ന് വാശിപിടിച്ച കിളി അതിരുകളില്ലാത്ത ആകാശം തേടി സ്വതന്ത്രമായ്  പറന്നകന്നു .കാറ്റില്‍ പറന്നുപോകുന്ന അപ്പൂപ്പന്‍താടിപോലെ എല്ലാറ്റിലും ഒരു ലാഘവത്വം .............സ്നേഹത്തിന്‍റെ തീവ്രതയില്‍ ചെപ്പില്‍ അടച്ചിരുന്ന എന്നെ ഒരു അപ്പൂപ്പന്‍താടിപോലെയിന്ന് പറത്തിവിട്ടിരിയ്ക്കുന്നു ചെപ്പില്‍ സ്നേഹമെന്ന മുത്തില്ലാതെ ശൂന്യം ...........!!!!!!!!!!!!