Showing posts with label ചിന്തിതം. Show all posts
Showing posts with label ചിന്തിതം. Show all posts

Monday, August 5, 2019

വിലപ്പെട്ട ദിനങ്ങള്‍


പ്രതീക്ഷയുടെ ചെരാതുകള്‍ തേടി മിന്നാമിനുങ്ങിന്‍റെ നുറുങ്ങു വെട്ടത്തിലേയ്ക്ക് മിഴികള്‍ പായിച്ച് നടന്നടുക്കുമ്പോള്‍ തെളിയാന്‍ മടിച്ച് പറന്നകന്നു.എല്ലാം വെറും മായക്കാഴ്ചകള്‍ മാത്രമെന്ന് തിരിച്ചറിയാന്‍ വൈകുംതോറും നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന ആയുസ്സിന്‍റെ ഓരോ ദിനവും വിലപ്പെട്ടതാണന്ന്‍ ഇനിയെന്നാകും മനസ്സിലാക്കുക .

Friday, July 12, 2019

തിരുത്തലുകള്‍

ശരിയെന്നു തോന്നുന്നിടത്ത് തെറ്റാണങ്കിലും നമ്മള്‍ ചൂണ്ടികാണിക്കാന്‍ പോകാതിരിക്കുക .നന്മകള്‍ക്ക് സ്ഥാനമില്ലാത്ത ലോകത്തിന്‍റെ പന്ഥാവിലൂടെയാണ് ഇപ്പോഴത്തെ നമ്മുടെ യാത്രകള്‍ .സ്നേഹത്തിന്‍റെയും കരുതലിന്‍റെയും തലോടലുകളും ചൂണ്ടികാണിക്കപ്പെടലുകളും ഇഷ്ടപ്പെടാത്ത ഇടങ്ങളില്‍ അകലം പാലിക്കുക ,നൊമ്പരങ്ങളുടെ ചൂളയില്‍ ചിറക് കരിഞ്ഞു വീഴാതിരിക്കുവാന്‍  അവഗണിക്കപ്പെടുന്നിടത് ആഗ്രഹമുണ്ടങ്കിലും ക്ഷണിക്കാത്ത അതിഥിളാകാതിരിക്കാം . തന്നിലേയ്ക്ക് ചുരുങ്ങിയാല്‍ നഷ്ടത്തിന്‍റെയും ദുഃഖത്തിന്‍റെയും അക്കമിട്ട് എഴുതുന്ന വരികളുടെ എണ്ണം കുറയ്ക്കുവാന്‍ കഴിയും. ഓരോ മുകുളവും വിടര്‍ന്നു മനോഹരമായ പുഷ്പമായ് നില്‍ക്കുമെങ്കിലും സൃഷ്ടാവ് നല്‍കിയിരിക്കുന്ന സമയം കഴിയുമ്പോള്‍ താനേ കൊഴിഞ്ഞ് മണ്ണില്‍ അലിയും .

Monday, January 28, 2019


നിറം മങ്ങി തുടങ്ങിയ അക്ഷരങ്ങള്‍ താളിനോട് എന്തെല്ലാമോ പിറുപിറുത്തുകൊണ്ടിരുന്നു .മറുപടിയില്ലാതെ വന്നപ്പോള്‍ തല ഉയര്‍ത്തി നോക്കിയ അക്ഷരങ്ങള്‍ കണ്ടത് കുറ്റപ്പെടുത്തലുകള്‍ കേട്ട് കണ്ണുനിറഞ്ഞ് മിണ്ടാന്‍പോലും കഴിയാതെ വിഷമിക്കുന്ന താളുകള്‍ മാത്രം .അറിയാതെ ഊര്‍ന്നുവീണ് പടര്‍ന്ന മഷിക്കൂട്ട് വികൃതമാക്കിയ താളുകള്‍ ആ നിമിഷമാണ് അക്ഷരങ്ങളുടെ കണ്ണില്‍ പെട്ടത് .ഇതുപോലെയാണ് പല ജീവിതങ്ങളും ,പുറമേ നിന്നു വാശിയോടെ വിധിക്കുന്ന നമ്മള്‍ ഒരിക്കലും അവരുടെ നോവുന്ന ഹൃദയത്തിലേയ്ക്കും നിറയുന്ന കണ്ണുകളിലേയ്ക്കും  നോക്കാറില്ല .മഷി പടര്‍ന്ന താളിനെ കൂടുതല്‍ വൃത്തികേട് ആക്കുവാന്‍ ശ്രമിയ്ക്കാതെ സ്നേഹമാകുന്ന മനോഹരമായ പൂക്കളാല്‍ ഒന്ന് അലങ്കരിച്ചു നോക്കിയാലോ .!!!!

Monday, December 24, 2018

ഉണ്ണി പിറക്കട്ടെ നമ്മളില്‍


എളിമയുടെയും കരുണയുടെയും പ്രതിരൂപമായ് കാലിത്തൊഴുത്തില്‍ നിസ്വതയില്‍ വന്നു പിറന്ന ലോകൈകനാഥന്‍ നമുക്ക് നല്‍കുന്ന ഏറ്റവും വലിയ സന്ദേശങ്ങളാണ് എളിമയും കാരുണ്യവും ..ഉണ്ണിയേശു ആദ്യം പിറക്കേണ്ടത് നമ്മുടെ ഓരോരുത്തരുടെയും ഹൃദയങ്ങളിലാണ് ,അല്ലാതെ പുറമേ കാണുന്ന ആഘോഷങ്ങളിലല്ല. ഒരുനേരം വിശപ്പടക്കാന്‍ നിവൃത്തിയില്ലാത്തവര്‍ക്കരികില്‍ ഒരു പൊതി അന്നമായ് ,രോഗത്തില്‍ തകര്‍ന്നുപോയ ഒരു കുടുംബത്തോടൊപ്പം അല്പസമയം ചിലവഴിക്കാന്‍ ഉള്ള സമയം കണ്ടെത്തുമ്പോള്‍ ,ഒരു കേക്ക് വാങ്ങി അടുത്തുള്ള അനാഥാലയത്തിലേയ്ക്ക് കടന്നുച്ചെന്ന്‍ അത് മുറിച്ച് അവരോടൊപ്പം പങ്കിടുമ്പോള്‍ ,മരുന്ന് വാങ്ങാന്‍ പറ്റാതെ വിഷമിക്കുന്ന ഒരാള്‍ക്ക് ആ മരുന്ന് വാങ്ങി നല്‍കുമ്പോള്‍ എല്ലാം തിരുപ്പിറവിയുടെ ആഘോഷം മറ്റെന്തിനേക്കാള്‍ പരിപൂര്‍ണ്ണതയില്‍ എത്തുന്നു .അവിടെല്ലാം ഉണ്ണീശോ പിറക്കുന്നു .ഇരുപത്തിനാല് മണിക്കൂര്‍ ആഘോഷങ്ങളിലൂടെ കടന്നുപോകുമ്പോള്‍ ഒരു മണിക്കൂര്‍ നമ്മള്‍ അപരന്‍റെ ദുഃഖത്തിലും ദുരിതത്തിലും മാറ്റിവയ്ക്കുക .ബാക്കി ഇരുപത്തിമൂന്ന് മണിക്കൂര്‍ നമുക്കുണ്ടല്ലോ .ചെയ്യേണ്ട നന്മകള്‍ മാറ്റിവയ്ക്കരുതേ,കൊഴിഞ്ഞുപോയ സമയങ്ങള്‍ നമുക്കൊരിക്കലും തിരികെവരില്ലയെന്ന വലിയ സത്യം മറക്കാതിരിക്കുക .നാളെ ചെയ്യാമെന്ന് പറയുന്ന ഒരു കാര്യം ചെയ്യാന്‍ നാളെ നമ്മള്‍ ഉണ്ടാകുമെന്ന് യാതൊരു ഉറപ്പും നമുക്കില്ല .സ്നേഹത്തിന്‍റെയും കരുതലിന്റെയും സുഗന്ധം പരത്തുന്ന പുഷ്പങ്ങളായി ഈ ക്രിസ്തുമസ്സ് ദിനത്തില്‍ നമുക്കും നടക്കാം .

ഈ പിറവിതിരുനാള്‍ നമ്മള്‍ ആഘോഷിക്കുമ്പോള്‍ ആഡംബരത്തിന്‍റെയും മാത്സര്യത്തിന്‍റെയും പ്രതിരൂപങ്ങളായി മാറാതിരിയ്ക്കാന്‍  ഓരോരുത്തര്‍ക്കും കഴിയട്ടെ .പ്രാര്‍ത്ഥനയോടെ എല്ലാവര്‍ക്കും നേരുന്നു സന്തോഷത്തിന്‍റെയും സമാധാനത്തിന്‍റെയും ക്രിസ്തുമസ്സ് മംഗളങ്ങള്‍....

Sunday, December 2, 2018


നിശബ്ദമാക്കപ്പെടുന്ന നൊമ്പരങ്ങള്‍ ഒരു പൂവിനെ ചുംബിക്കുന്ന ലാഘവത്തോടെ കടന്നുപോകുമ്പോള്‍ ഒറ്റപ്പെട്ടുപോയ നിമിഷങ്ങള്‍ അതിലേറെ മനോഹാരിതയോടെ നമ്മളെ നോക്കി പുഞ്ചിരിക്കാന്‍ തുടങ്ങുന്നു .പച്ചക്കുട നിവര്‍ത്തിയ പ്രകൃതിയോ നീലിമയാര്‍ന്ന സാഗരമോ മാടിവിളിക്കുന്ന കുളിര്‍തെന്നലോ ഒന്നുമറിയാതെപോകുന്നു നാല് ചുവരുകള്‍ക്കുള്ളിലെ സ്പന്ദനത്തില്‍ നിലയ്ക്കാന്‍പോകുന്ന ഒരു സമയഘടികാരം ......!!!

നഷ്ടമാകാതെ


മനോഹരമായ ഒരു മുകുളമായ് വിടര്‍ന്ന സ്നേഹം  പൂര്‍ണ്ണതയില്‍ വിടര്‍ന്നപ്പോള്‍ അതിലേറെ ഭംഗിയായിരുന്നു .സുഗന്ധംവീശി പൊതിഞ്ഞു പിടിച്ച ഋതുക്കള്‍ കടന്നുപോയപ്പോള്‍ ,ഇതളില്‍ ചിത്രങ്ങള്‍ തീര്‍ത്ത മഴത്തുള്ളികള്‍ , ശലഭങ്ങള്‍ വന്ന് കുശലങ്ങള്‍ ചൊല്ലിയപ്പോള്‍ ,ഇളംതെന്നലില്‍ ചാഞ്ചാടിയപ്പോള്‍ ചന്തം കൂടിക്കൂടിവന്നു. മെല്ലെ തലോടുവാന്‍ കരങ്ങള്‍ നീട്ടിയപ്പോള്‍ ഇടയില്‍ പൊന്തിവന്ന തരുനഖങ്ങള്‍ മുറിവേല്‍പ്പിച്ചു ചുവപ്പിന്‍റെ നിറം പൊടിച്ചപ്പോള്‍ പെട്ടന്നുള്ള കോപാഗ്നിയില്‍ പ്രഹരമേല്‍പ്പിച്ച് കടന്നുപോയി .ശാന്തതവന്നപ്പോള്‍ തിരികെയെത്തിയ മനസ്സിനെ കാത്തിരുന്നത്ദളങ്ങള്‍ പൊഴിഞ്ഞു  ശൂന്യമായ തണ്ടുകള്‍ മാത്രം .ബന്ധങ്ങള്‍ ഏതുമായിക്കൊള്ളട്ടെ ആദ്യം വിരിയുന്ന ഭംഗി അവസാനം വരെ കാത്തുസൂക്ഷിക്കാന്‍ ഇത്തിരി ക്ഷമയും അല്പം വിട്ടുകൊടുക്കലും,പരസ്പരം മനസ്സിലാക്കലിന്‍റെ വിനാഴികകളും നഷ്ടപ്പെടാതെ സൂക്ഷിക്കാം ........!!!!

Saturday, November 24, 2018

അക്ഷരങ്ങള്‍ക്കായ് ഹൃദയം കോറിയത്‌



വെറുതെ തോന്നിയ മോഹങ്ങളെ  താലോലിയ്ക്കുമ്പോള്‍ അക്ഷരങ്ങള്‍ പറഞ്ഞു  ഞങ്ങള്‍ കൂടെ വരാമെന്ന് .കാവ്യമായിട്ടോ ! കഥനമായിട്ടോ ! അതോ എന്‍റെ ഭ്രാന്തന്‍ ജല്പനങ്ങളായിട്ടൊ ? ഉത്തരമില്ലാത്ത സമസ്യയായി കൂടെ നടന്നപ്പോഴും ഞാന്‍ വരികളും വാക്യങ്ങളുമായി അവയെ നിരത്തുവാന്‍ തൂലികയോട് പലപ്പോഴും പറയുമായിരുന്നു . ആരും കാണാതെ എന്നിലേയ്ക്ക് ആഴ്ന്നിറങ്ങിയ സ്നേഹമായിരുന്നു നീയെന്നോര്‍ക്കുമ്പോള്‍ എനിക്ക് ഒത്തിരി സന്തോഷം തോന്നി .പല നിശീഥിനികളിലും  എന്‍റെ ചുണ്ടില്‍ വിരിയുന്ന മൂളിപ്പാട്ടായി നിന്‍റെ ഹൃദയതല്പത്തില്‍ ഞാന്‍ മയങ്ങിയിരുന്നു . ഒരു നിമിഷത്തെ ആയുസ്സ് പൂര്‍ത്തിയാക്കി നീ മറയുമ്പോള്‍ ഓര്‍മ്മയുടെ കയങ്ങളില്‍ നിന്നെ എത്ര തേടിയിട്ടും  മറവിയുടെ കംബളത്തില്‍ നീ സുഖമായി പുതച്ചുറങ്ങുന്നുണ്ടായിരുന്നു . ദിനരാത്രങ്ങളില്‍ പലവട്ടം എന്‍റെ കനവുകളില്‍ ചേക്കേറാന്‍ നിനക്ക് കൂടൊരുക്കി ഞാന്‍ കാത്തിരുന്നു .എല്ലാം വെറുതെയായിരുന്നു എന്നോര്‍ത്ത് ഞാന്‍ നടന്നകലുമ്പോള്‍ നിന്‍റെ പിന്‍വിളി ഞാന്‍ കേള്‍ക്കാറുണ്ടായിരുന്നു .

തിരയും തീരവും പ്രണയസല്ലാപങ്ങള്‍ നടത്തുമ്പോള്‍ ശൂന്യമായ എന്‍റെ മനസ്സില്‍ ഭാവങ്ങളായ് രൂപങ്ങളായ് വരിക .നമുക്ക് കൈകോര്‍ത്ത് നടക്കാം തിരകള്‍ ചുംബിക്കുവാന്‍ ഓടിയെത്തുന്ന നിമിഷങ്ങളെ മണല്‍പരപ്പില്‍ ചിത്രങ്ങളായോ കാവ്യങ്ങളായോ നമുക്ക് കോറിയിടാം .അക്ഷരങ്ങള്‍ കവര്‍ന്നെടുത്ത് ചാഞ്ചക്കമാടി അകലുന്ന കുഞ്ഞോളങ്ങള്‍ എനിക്ക് നല്‍കുന്ന സ്നേഹത്തിന്‍റെ അംഗീകാരമായ് പ്രചോദനത്തിന്‍റെ  താളമേളങ്ങളായ് ഞാന്‍ നിറഞ്ഞ മനസ്സോടെ സ്വീകരിക്കുന്നത് നിനക്കും കാണണ്ടേ ?

ആരും കയറാത്ത ഗിരിശിഖിരത്തില്‍ ഒന്ന് പോയാലോ ?ആരെയും തഴുകാതെയെത്തുന്ന കാറ്റിന്‍റെ ചിലമ്പൊലികള്‍ നൃത്തം ചവിട്ടുന്നത് കാണാന്‍ മറ്റെവിടെയാണു കഴിയുക .ഒതുക്കി വച്ച കൂന്തലില്‍ തട്ടികളിക്കുന്ന കുസൃതികള്‍ പാറിപറക്കുന്നത് കാണണ്ടേ .തണുത്തുറഞ്ഞുപോകാവുന്ന നിമിഷങ്ങളില്‍ കതിരവന്‍റെ സ്വര്‍ണ്ണരശ്മികള്‍ തടസ്സങ്ങളില്ലാതെ ഇളം ചൂട് പകര്‍ന്നു അരികിലെത്തുമ്പോള്‍ സ്നേഹസമ്മാനമായ് കൊടുക്കാം നന്ദിയുടെ വാക്കുകളില്‍ നാല് വരി കവിത  ,അതിന് നീ കൂടെയില്ലാതെ എനിക്ക് ഒരിക്കലും കഴിയില്ല എന്ന സത്യം നിനക്ക്  അറിയില്ലേ തൂലികേ  .......

ആത്മാവുറങ്ങുന്ന താഴ്വരയില്‍ നമുക്കൊന്നിച്ചു സഞ്ചരിക്കാം .അവിടെ വെട്ടിത്തുറന്ന വീഥികളും,പൂക്കാലം തീര്‍ക്കുന്ന പൂന്തോപ്പുകളും,  ജനസഞ്ചാരത്തിന്‍റെ കോലാഹലങ്ങളുടെ നിറവും  ഒന്നുമില്ലാത്ത  താഴ്വര .കുന്നുകള്‍ കൊണ്ട് കോട്ട തീര്‍ത്ത താഴ്വാരം .ആര്‍ത്തിപൂണ്ട കണ്ണുകള്‍ എത്തിനോക്കാത്തതിനാല്‍ തിങ്ങി നിറഞ്ഞ വന്‍വാന്യങ്ങള്‍ കാവല്‍ നില്‍ക്കുന്ന ഒരിടം .അവിടെ ഉറങ്ങുന്ന ആത്മാവ് അക്ഷരമാകുന്ന നിന്‍റെതും മാറ്റൊലി കൊള്ളുന്നത്‌ നമ്മുടെ സല്ലാപങ്ങളും മാത്രം .നിന്നെ വിളിച്ചുണര്‍ത്തുമ്പോള്‍ നീ ഉണരാന്‍ മടിച്ച് ഉഷസന്ധ്യയുടെ തല്പത്തില്‍ ഒളിച്ചിരിക്കരുത് .നിന്‍റെ പ്രണയസ്പന്ദനങ്ങള്‍  അവിടെവച്ച് എനിക്ക്തരില്ലേ ? ഞാന്‍ നിന്നെ മനോഹരമായ ചിത്രങ്ങളും, കാവ്യങ്ങളും ,കഥകളും കൊണ്ടുള്ള  തൊങ്ങലുകള്‍ ചാര്‍ത്തിയ കിരീടം അണിയിക്കാം .ഞാന്‍ മണ്മമറഞ്ഞാലും നിന്നെ വീണ്ടും എല്ലാവരും വായിക്കപ്പെടുമെന്ന സത്യം സ്മൃതിപഥങ്ങളിലൂടെ കടന്നുപോകുമ്പോള്‍ എന്നില്‍ നിറയുന്ന സന്തോഷത്തിന്‍റെ ചെറുകണികപോലും സൃഷ്ടാവിന്റെ കരങ്ങളില്‍ എത്ര നന്ദിയോടെയാണ് ഞാന്‍ അര്‍പ്പിക്കുന്നത് എന്ന് നിനക്ക് അറിയാമോ ?  അനശ്വരതയുടെ ലോകത്തിലൂടെ നിനക്ക് എന്നും യാനം ചെയ്യാം അതിന് നിന്‍റെയീ  പ്രണയമുത്തുകള്‍ എനിക്ക് ഇപ്പോള്‍ തന്നെ പറ്റു.

  മഴത്തുള്ളിയായ് എന്നിലേയ്ക്ക് പെയ്തിറങ്ങിയ നിന്‍റെ അക്ഷരങ്ങള്‍ എന്നില്‍ നിറച്ചത് മധുരം കിനിയുന്ന തേന്‍ത്തുള്ളികളായിരുന്നു .സുഗന്ധം നിറച്ച കുളിര്‍തെന്നലായ് നീ  എന്നെ വലയം ചെയ്യ്തപ്പോഴെല്ലാം എനിക്ക് അരനാഴികപോലും വേണ്ടിയിരുന്നില്ല ഒരു കാവ്യമുകുളത്തെ വിരിയിക്കാന്‍ .
ഇത്രയധികം ഇഷ്ടത്തോടെ നീ എന്‍റെ കൂടെ നടക്കുമ്പോഴും ഞാന്‍പോലുമറിയാതെ നീ എന്നില്‍ ഒളിച്ചുകളിച്ചില്ലേ.ആ നിമിഷങ്ങളെല്ലാം എന്നില്‍ ശൂന്യത മാത്രമായിരുന്നു നിറഞ്ഞു നിന്നത് , ഞാന്‍പോലുമറിയാതെ എന്നില്‍  തുടിച്ചത്‌ നിന്‍റെ നിശ്വാസങ്ങളായിരുന്നുയെന്ന് നീയെന്താണ് പലപ്പോഴും മനസ്സിലാക്കാതെ പോയത് .ഇനി നീ പിണങ്ങിപ്പോയാല്‍ ഞാന്‍ എന്‍റെ തൂലികയും വെളുത്ത താളുകളും എന്നേക്കുമായി ഉപേക്ഷിക്കും .ആരുമറിയാത്ത  ഒരു ലോകത്ത് ഞാന്‍ തനിയെ നടക്കും നിന്നെയെന്‍റെ ചിന്തയിലോ ചിത്തത്തിലോപോലും കടന്നുവരുവാന്‍ ഞാന്‍ അനുവദിക്കുകയില്ല  .എന്‍റെയീ ജീവിത യാനത്തില്‍ നീയെന്നെ പിരിയില്ലയെന്ന വിശ്വാസത്തോടെ ഞാന്‍ നിര്‍ത്തുന്നു.
സ്നേഹപൂര്‍വ്വം
അന്നയുടെ  അക്ഷരവസന്തത്തിന്
       ഹൃദയത്തില്‍ കോറിയ ചിന്തുകള്‍ 

Friday, November 16, 2018

മറക്കാതിരിക്കണം പാഠങ്ങള്‍


ജീവിതത്തില്‍ പലപ്പോഴും തിക്താനുഭവങ്ങളിലൂടെ നമ്മള്‍ കടന്നുപോകാറുണ്ട്. പിടിച്ചുനില്‍ക്കാന്‍ കഴിയാതെ തകര്‍ന്നുപോകാറുണ്ട് .ചിലപ്പോള്‍ മറ്റുള്ളവരുടെ വാക്കുകളോ പ്രവര്‍ത്തികളോ കാരണമാകാം മറ്റുചിലപ്പോള്‍ സ്വന്തം വാക്കാലോ പ്രവര്‍ത്തിയാലോ ആകാം .അനുഭവപാഠങ്ങളിലൂടെ നമ്മള്‍ കടന്നുപോകുമ്പോള്‍ ഹൃദയത്തില്‍ സൂക്ഷിക്കേണ്ടത് പലതും  മറന്നുപോകുന്നു .ആ മറവികള്‍ നമ്മള്‍ വീണ്ടും വേദനിക്കപ്പെടാന്‍ ഇടയാക്കുന്നു ."സ്നേഹമായാലും സഹായമായാലും ദാനമായാലും അര്‍ഹതയുള്ള കുമ്പിളില്‍ വിളമ്പിയാല്‍ മാത്രമേ അതിന് പൂര്‍ണ്ണത ഉണ്ടാകുകയുള്ളൂ" ,ഇല്ലായെങ്കില്‍ ചേമ്പിലയില്‍ വീഴുന്ന ജലകണംപോലെയാകും .നമ്മളിലേയ്ക്ക്  ഇറ്റിറ്റു വീഴുന്ന സ്നേഹത്തുള്ളികള്‍ നുകരുമ്പോള്‍ ആ മാധുര്യത്തില്‍ എല്ലാം മറക്കുന്നുപോകുന്നവര്‍  അടുത്ത നിമിഷം തിരിച്ചുനല്‍കുന്നത് കയ്പ്പുനിറഞ്ഞ അനുഭവങ്ങളാകാം.നോവിന്‍റെ അനുഭവങ്ങള്‍ അപരനിലേയ്ക്ക് പകരാതിരിയ്ക്കാം .അര്‍ഹതയുള്ള കുമ്പിളില്‍ നല്‍കാനുള്ളത് നല്‍കാം ....നീര്‍ക്കുമിളക്ക് തുല്യമായ ഈ ജീവിതത്തില്‍ നിലാവ് പൊഴിക്കുന്ന പുഞ്ചിരിപോലെ ....പ്രണയം തുടിയ്ക്കുന്ന നിമിഷങ്ങള്‍ നല്കി മാരിവില്‍ ശോഭയോടെ വാനില്‍ തെളിഞ്ഞ് വിണ്ണിലെ താരാപഥങ്ങള്‍പോലെ കണ്‍ചിമ്മി നിറഞ്ഞു നില്ക്കാം .സാന്ദ്രതമസ്സില്‍ ഒരു ചെരാതിന്‍ വെളിച്ചമായ് മറ്റുള്ളവരുടെ ഹൃദയങ്ങളില്‍ പൊന്‍പ്രഭ തൂകി കടന്നുപോകാം .കാലചക്രങ്ങള്‍ എത്ര തിരിഞ്ഞാലും ഓര്‍മ്മയിലെന്നും പൂത്തുനില്‍ക്കുന്ന വസന്തങ്ങളായി സുഗന്ധം പരത്താം ............!!!

Saturday, September 15, 2018

ബന്ധത്തിന്‍റെ അടിസ്ഥാനം


സ്നേഹം ഒരിക്കലും അനുഭവിച്ചിട്ടില്ലാത്ത ഒരാളോട് സ്നേഹത്തെ കുറിച്ച് വാ തോരാതെ സംസാരിച്ചുകൊണ്ടിരുന്നാല്‍ അയാള്‍ക്ക്‌ അതും അരോചകമാകും .സ്നേഹം പകര്‍ന്നാല്‍ അസ്വസ്ഥതയാകും .തൂലികയെ ഇഷ്ടപെടാത്ത ആളിനോട്‌ വായിക്കണം എഴുതണം അഭിപ്രായം പറയണം എന്നൊക്കെ പറയുമ്പോള്‍ മടിയന്‍ മല ചുമക്കുന്ന അനുഭവമായിരിക്കും .ചിത്രം വരക്കാനോ ആസ്വദിക്കാനോ അറിയാത്ത ഒരാളെ ചിത്രകല അക്കാദമിയില്‍ ചേര്‍ത്താല്‍ എങ്ങനായിരിക്കും .അനാഥനായ ആളിനോട്‌ ബന്ധുക്കളെകുറിച്ച് സംസാരിയ്ക്കുംപോലെ .നേട്ടങ്ങള്‍ക്ക്‌ വേണ്ടി മാത്രം അടുത്തുകൂടുന്ന സൗഹൃദങ്ങള്‍ക്ക് ഒരിക്കലും ആ ബന്ധത്തിന്‍റെ മൂല്യവും ആഴവും മനോഹാരിതയും  ഒരിക്കലും മനസിലാകണമെന്നില്ല .ആത്മാര്‍ഥമായ സ്നേഹവും കരുതലുമായിരിക്കട്ടെ ഓരോ ബന്ധത്തിന്റെയും അടിസ്ഥാനം ...

Monday, February 12, 2018

പറന്ന്പോകുന്ന അപ്പൂപ്പന്‍ താടികള്‍


                           സ്നേഹത്തിന്‍റെ ആധിക്യത്തില്‍ തണുത്തുറഞ്ഞ മഞ്ഞുപാളികള്‍ ഉരുകിതീര്‍ന്നിരിക്കുന്നു .സ്നേഹത്തിന്‍റെ മറ തീര്‍ത്ത അതിര്‍വരമ്പുകള്‍ അപരിചിതരായ വഴിപോക്കരെപ്പോലെ ചിരിച്ചുനില്‍ക്കുന്നു .കാണാതിരുന്ന നാളുകളുടെ പരിഭ്രമങ്ങള്‍ പുച്ഛത്തോടെ ഓര്‍മ്മകളില്‍ എത്തിനോക്കുമ്പോള്‍ തിരശ്ശീലയ്ക്ക് പിന്നില്‍ ആടിയ നല്ലൊരു നാടകത്തിന്‍റെ പ്രിതീതി ജനിപ്പിയ്ക്കുന്നു .സാന്ത്വനത്തിന്‍റെ തൂവല്‍ സ്പര്‍ശമായ് കൂടെയിരുന്ന സമയങ്ങള്‍ ഇന്ന് ദേശാടനക്കിളികളെപ്പോലെ വന്നുപോകുന്നു .നോവിന്‍റെ നെരിപ്പോടില്‍ വെന്തുരുകുമ്പോള്‍ തുഷാരബിന്ദുവായ്‌ പെയ്തിറങ്ങിയ നിമിഷങ്ങളിന്ന്‍ എണ്ണയൊഴിച്ച് ആളിക്കത്താന്‍ തുടങ്ങിയിരിയ്ക്കുന്നു .പ്രചോദനത്തിന്‍റെ വാഗ്ധോരണികള്‍ നിറഞ്ഞ കാലങ്ങള്‍ ചടങ്ങ് തീര്‍ക്കുന്ന വേദിയായി മാറിക്കഴിഞ്ഞു .ഉന്നതിയുടെ പടവുകളില്‍ പ്രശസ്തിയുടെ പൊന്നാടകള്‍ അണിഞ്ഞുതുടങ്ങിയപ്പോള്‍ കഴിഞ്ഞകാല  പാഠങ്ങള്‍ കൊഴിഞ്ഞുവീണ് മണ്ണില്‍ അലിഞ്ഞുചേര്‍ന്ന ഇലപോലെ സ്മൃതികളില്‍ നിന്നും മനപ്പൂര്‍വ്വം മായ്ച്ചുകളഞ്ഞിരിയ്ക്കുന്നു .നീണ്ടുപോകുന്ന യാത്രകള്‍ക്കും കൂടിപ്പോകുന്ന ദൂരങ്ങള്‍ക്കും സീമകളില്ലാതായിരിയ്ക്കുന്നു .ഉറക്കത്തിന്‍റെ ആലസ്യങ്ങള്‍ ഘടികാരസൂചിയുടെ കൃത്യതയെ വെറുത്ത്തുടങ്ങിയിരിയ്ക്കുന്നു .ശക്തിയാര്‍ജ്ജിച്ച സ്നേഹതപസ്വിന്‍റെ വല്‍മീകമെന്ന അടയാളം അവശേഷിപ്പുകളില്ലാതെ മാഞ്ഞുപോയിരിയ്ക്കുന്നു .ഗീതികള്‍ കേട്ടതും പാടിയതുമായ നിമിഷങ്ങള്‍ അസ്വസ്ഥതകള്‍ കടമെടുത്തിരിയ്ക്കുന്നു .പരിഭവങ്ങളും പരാതികളും നിറഞ്ഞ സൗന്ദര്യപിണക്കങ്ങള്‍ ഇന്ന് നിസംഗതയോടെ മാറിനില്‍ക്കുന്നു .ധൈര്യം പകര്‍ന്ന വാക്കുകള്‍ ചില്ലുടഞ്ഞ ചിത്രമായിരിയ്ക്കുന്നു .ഒരു കൂട് മതിയെന്ന് വാശിപിടിച്ച കിളി അതിരുകളില്ലാത്ത ആകാശം തേടി സ്വതന്ത്രമായ്  പറന്നകന്നു .കാറ്റില്‍ പറന്നുപോകുന്ന അപ്പൂപ്പന്‍താടിപോലെ എല്ലാറ്റിലും ഒരു ലാഘവത്വം .............സ്നേഹത്തിന്‍റെ തീവ്രതയില്‍ ചെപ്പില്‍ അടച്ചിരുന്ന എന്നെ ഒരു അപ്പൂപ്പന്‍താടിപോലെയിന്ന് പറത്തിവിട്ടിരിയ്ക്കുന്നു ചെപ്പില്‍ സ്നേഹമെന്ന മുത്തില്ലാതെ ശൂന്യം ...........!!!!!!!!!!!!

Thursday, June 29, 2017

തേടിയെത്തുന്ന സ്നേഹം

                           
                     സ്നേഹത്തില്‍ ആര്‍ക്കും  ഭാരമാകാതെ അകലേക്ക്‌ മാറിനടക്കുക .ശത്രുവായാലും മിത്രമായാലും സ്നേഹത്തിന്‍റെ വാക്കുകള്‍ക്കൊണ്ട് യാത്രപറഞ്ഞു പോവുക .ഉള്ളിലെ നീറുന്ന നോവുകള്‍ മറച്ചുകൊണ്ടു ചുണ്ടില്‍ പുഞ്ചിരിയോടെ മറ്റുള്ളവരെ സമീപിക്കുക .സങ്കടങ്ങള്‍ അടക്കുവാന്‍ കഴിയാതെ വരുമ്പോള്‍ മറ്റുള്ളവര്‍ക്ക് മുന്‍പില്‍ തുറന്നുവയ്ക്കാതെ നാല് ചുമരുകള്‍ സാക്ഷിയായി പൊട്ടിക്കരയുക.കല്ലും മുള്ളും നിറഞ്ഞ വഴികളില്‍ തനിയെ നടക്കേണ്ടിവന്നാലും സഹായത്തിനായി ആരുടെ മുന്നിലും കൈകള്‍ നീട്ടാതിരിക്കുക.സഹായഹസ്തങ്ങള്‍ പിന്നീട് ബാധ്യതയുടെ ലക്ഷ്മണരേഖ നിങ്ങള്‍ക്ക്ചുറ്റും വരയ്ക്കപ്പെടും .കഴിവുകളുടെ ലോകത്ത് സ്വന്തം പ്രവര്‍ത്തികളില്‍  കുറവുകളും പോരായ്മകളും  ഉണ്ടായാലും തിരുത്തപ്പെടാന്‍ അപരന്‍റെ മുന്‍പില്‍ യാചനയുടെ അപേക്ഷയുമായി കടന്നു ചെല്ലാതിരിക്കുക.അക്ഷരങ്ങളുടെയും ചിത്രങ്ങളുടെയും സംഗീതത്തിന്‍റെയുമൊക്കെ സീമകള്‍ക്കപ്പുറം അദൃശ്യമായ ദൈവീകശക്തിയില്‍ പ്രാര്‍ത്ഥനാപൂര്‍വ്വം നിയോഗങ്ങള്‍ സമര്‍പ്പിച്ചു കാത്തിരുന്നാല്‍ കുത്തുവാക്കുകളില്ലാതെ വിരല്‍ചൂണ്ടലുകളില്ലാതെ  വെല്ലുവിളികളില്ലാതെ പോര്‍വിളികളില്ലാതെ സ്നേഹസാന്ത്വനമായ് തഴുകുന്ന കരുതല്‍ നമ്മളെ തേടിയെത്തും .

Saturday, June 24, 2017

മഷി പടര്‍ന്ന താളുകള്‍

മഷി പടര്‍ന്ന താളുകള്‍
***********************

          എഴുതി തീരാത്ത താളുകള്‍ കാത്തിരുന്നു ചുമപ്പു നിറത്തിലെ വടിവൊത്ത അക്ഷരങ്ങളുമായി ആ തൂലികയുടെ വരവിനായ് .......വ്രണിതമായ ഹൃദയനൊമ്പരത്തില്‍ പൊടിഞ്ഞുവന്ന മഷിക്കൂട്ടുകളായിരുന്നു ആ അക്ഷരങ്ങളില്‍ തെളിഞ്ഞതെന്ന് താളുകള്‍ അറിയാതെപോയി .നിലയ്ക്കാത്ത ഒഴുക്കുമായി തൂലിക പാതിവഴിയില്‍ നിറുത്തിയ അക്ഷരങ്ങള്‍ മഷിപടര്‍ന്ന് വായിച്ചെടുക്കാന്‍ കഴിയാത്തവിധം വികൃതമായി .പൂര്‍ണ്ണതയിലെത്തിക്കാന്‍ വീണ്ടും തൂലികചലിക്കാതെ പാതിയില്‍ ഒടുങ്ങിയ സ്നേഹപുഷ്പം .......അണയും മുന്‍പേ ആളിക്കത്തിയ അക്ഷരങ്ങളുടെ നിറചാര്‍ത്തുകള്‍ ....

Sunday, June 18, 2017

കാത്തിരിപ്പിന്‍റെ ദിനരാത്രങ്ങള്‍


പ്രതീക്ഷയുടെ വസന്തവുമായി
അവനുചുറ്റും ഇതള്‍വിടര്‍ത്തി കാത്തിരിപ്പിന്‍റെ ദിനങ്ങള്‍ക്ക്‌ 
വിരാമമിടാന്‍ കഴിയാതെ അവള്‍ മറഞ്ഞുനിന്നു
നാളെ വിടരാനായി നിന്ന മുകുളം വാടിയപോലെ
അവന്‍റെ ഹൃദയവും വാടിത്തുടങ്ങി .
ഏകാന്തത പലപ്പോഴും അസ്വസ്ഥതയുടെ സീമകള്‍ക്കപ്പുറമായിരുന്നിട്ടും  
ഒരു ചെറുദീപം  തെളിച്ച ചെരാത്‌ പലപ്പോഴും സ്നേഹത്തിന്‍റെ കൊടുമുടിയിലേക്ക് അവനെ വിരുന്നുകാരനാക്കി .മുന്നോട്ടുള്ള ദിനങ്ങള്‍ക്ക്‌ കാത്തുവയ്ക്കാന്‍ പുഞ്ചിരി സൂക്ഷിച്ചിരുന്നെങ്കിലും ചുണ്ടില്‍ വിഷാദത്തിന്‍റെ ലാസ്യഭാവങ്ങള്‍ ആയിരുന്നു മുന്നിട്ടു നിന്നത് .കയ്യെത്തും ദൂരത്തുവന്നു കൊതിപ്പിച്ചു വീണ്ടും കാത്തിരുപ്പുകള്‍ സമ്മാനിച്ച ദിനരാത്രങ്ങള്‍ ഒച്ചിനെപ്പോലെ ഇഴഞ്ഞുനീങ്ങവേ മരവിച്ച മനസ്സുമായി കൊടുംങ്കാടിന്‍റെ ഈണങ്ങള്‍ തേടുവാന്‍ യാത്രയായി .വന്യമായ മുരള്‍ച്ചയോ വീശിയടിക്കുന്ന പിശറന്‍കാറ്റോ കൂര്‍ത്ത കല്ലുകളോ ഒന്നും മുന്നില്‍ വന്നതറിഞ്ഞില്ല. ഏതോ ഒരു രാഗമായ് പ്രാണനില്‍ ഒഴുകിയത് ആ സ്വരം മാത്രം .മുന്നില്‍ നിറഞ്ഞത്‌ മുല്ലമലരുകള്‍ക്കിടയില്‍ ഒഴുകിനീങ്ങുന്ന ആ മനോഹാരിതയും .........

നിരാശയുടെ തീരത്ത് യാത്രചെയ്യുന്നവര്‍ക്കായി അല്പസമയം നമ്മള്‍ മാറ്റിവച്ചാല്‍ .ഒന്ന് കേള്‍ക്കാന്‍ ശ്രമിച്ചാല്‍ നഷ്ടമായ അവരുടെ സന്തോഷത്തെ ചിലപ്പോള്‍ തിരികെനല്‍കാന്‍ കഴിഞ്ഞേക്കും ........

Friday, April 14, 2017

പാപിക്ക്‌ നല്‍കിയ പീഡിതന്‍റെ സ്നേഹം

                       
                                                                                                                                                                               പാപിയായ  ഞങ്ങളെ  എത്ര കരുണയോടെയാണ് നിന്നിലേയ്ക്ക് ചേര്‍ത്തുപിടിച്ചത് .നിന്‍റെ ദേഹത്തിലേറ്റ ഓരോ അടിയും ഞങ്ങളുടെ  പാപത്തിന് നീ നല്കിയ പരിഹാരസമ്മാനമായിരുന്നു . ശിഷ്യരുടെ കാലുകള്‍ കഴുകി നീ ചുംബിച്ചപ്പോള്‍ എളിമയെന്ന പുണ്യത്തിന്‍റെ മാതൃക ഞങ്ങള്‍ക്ക്  പകര്‍ന്നു നല്കി .ഞാനെന്ന അഹങ്കാരം അത് കണ്ടില്ലന്ന്‍  നടിച്ചു .അറ്റത്ത്‌ കൊളുത്തുകള്‍ പിടിപ്പിച്ച ചാട്ടവാറില്‍ നിന്നുമേല്ക്കുന്ന ഓരോ പ്രഹരത്താല്‍  നിന്‍റെ മാംസം ശരീരത്തില്‍ നിന്നു വേര്‍പെട്ടു പോകുമ്പോഴും കരുണയോടെ ഞങ്ങളെ  നോക്കിയിരുന്നത് ഞങ്ങള്‍   കണ്ടില്ല .മറ്റുള്ളവര്‍ പരിഹസിക്കുമ്പോഴും ആര്‍ത്തുവിളിക്കുമ്പോഴും നിശബ്ദനായി നിന്നതുപോലെ ഒരു വാക്കിന്‍റെ മുന്നില്‍ പോലും  ക്ഷമയോടെ നില്ക്കാന്‍ ഞങ്ങള്‍ക്ക്  കഴിഞ്ഞിരുന്നില്ല . അഞ്ചപ്പംകൊണ്ട് അയ്യായിരം പേരെ പോഷിപ്പിച്ച നിന്‍റെ ദയ തിരിച്ചറിയാതെ പോയി .ആയിരത്തില്‍ ഒരംശം മറ്റുള്ളവരുമായി പങ്കിട്ടെടുക്കുവാന്‍ കഴിയാത്തവരായി .അളവില്ലാത്ത അനുഗ്രഹങ്ങള്‍ ജീവിതത്തില്‍ ചൊരിഞ്ഞിട്ടും അതെല്ലാം സ്വന്തം  കഴിവുകൊണ്ട് നേടിയതാണെന്ന് സ്വയം ഗര്‍വ്വ്‌ കാട്ടിയവരായിരുന്നു .ദുഃഖിതര്‍ക്കും പീഡിതര്‍ക്കും എന്നും ആശ്വാസമായിരുന്ന നിന്‍റെ കരുതല്‍ തിരിച്ചറിയാതെ അനുകമ്പ ഞങ്ങളില്‍ നിന്നും അകറ്റി നിറുത്തി .വേദനിക്കുന്നവര്‍ക്ക് ആശ്വസമേകാനും കരയുന്നവരുടെ  കണ്ണുനീരൊപ്പാനും ആലംബഹീനരുടെ ഇടയില്‍ കടന്നുചെല്ലാനും ഞങ്ങളുടെ ഹൃദയം തുറന്നില്ല .പാപിനിയായ സ്ത്രീയെ കല്ലെറിഞ്ഞവരോട് നിങ്ങളില്‍ പാപമില്ലാത്തവര്‍ കല്ലെറിയട്ടെയെന്ന മൊഴികള്‍ കേട്ടിട്ടും അപരനെ കല്ലെറിയാന്‍ തിടുക്കം കൂട്ടുന്നവരാണ് ഞങ്ങള്‍ .ക്രൂശില്‍ പിടയുമ്പോഴും വലത്തുഭാഗത്തെ കള്ളന് സ്നേഹത്തിന്‍റെ സാന്ത്വനവചസ്സുകള്‍ പകര്‍ന്ന ഈശോയെ ഞങ്ങള്‍ക്ക് ചെറിയൊരു വേദനവരുമ്പോള്‍ അലമുറയിട്ടുകൊണ്ട് നിനക്കെതിരെ പിറുപിറുക്കുന്നവരായിമാറി  ഞങ്ങള്‍ . ശത്രുവിനെപ്പോലും സ്നേഹിക്കാന്‍ പഠിപ്പിച്ചതല്ലേ .എന്നിട്ടും ഞങ്ങള്‍ ജാതിയുടെയും മതത്തിന്‍റെയും പേരില്‍ അടികൂടി  നിന്നെ എത്രയധികം വേദനിപ്പിച്ചു .ഓരോ വാക്കിലും പ്രവര്‍ത്തിയിലും ഇന്നും ഞങ്ങള്‍ നിന്നെ അണിയിച്ച മുള്‍കിരീടത്തിന്‍റെ മുള്ളുകള്‍ ആഴത്തിലേക്ക് പതിപ്പിച്ചുകൊണ്ടിരിക്കുന്നു .

                         പലപ്പോഴും നമ്മളും അറിഞ്ഞിട്ടും അറിയാത്തവരായി പെരുമാറാറില്ലേ കൂട്ടുകാരെ .....ഈ വിശുദ്ധവാരത്തില്‍ ക്രൂശിലേറിയ പീഡിതന്‍റെ ഓര്‍മ്മയില്‍ നമുക്കും  നമ്മുടെ ഹൃദയങ്ങളേ ശുദ്ധീകരിക്കാം.പിന്നിട്ട വഴികളെയോര്‍ത്ത് പാശ്ചാതപിച്ചുകൊണ്ട് മുന്നോട്ടുള്ള പാതയില്‍ സ്നേഹത്തിന്‍റെയും കരുണയുടെയും കരുതലിന്‍റെയും ദീപങ്ങളായി പ്രകാശിക്കാം 

Saturday, December 24, 2016

ഹൃദയമൊരുക്കാം ക്രിസ്തുമസ് സമ്മാനമായ്‌

           http://britishpathram.com/index.php?page=newsDetail&id=50516



        വീണ്ടുമൊരു ക്രിസ്തുമസ്സ് കാലം ആഗതമാകുമ്പോള്‍ തിരുപ്പിറവിയുടെ സന്ദേശം നമുക്കിവിടെ പങ്കുവയ്ക്കാം .ഡിസംബര്‍ മാസം തുടങ്ങുമ്പോള്‍തന്നെ മഞ്ഞണിഞ്ഞ പ്രഭാതങ്ങള്‍ കുളിരുപകര്‍ന്നുകൊണ്ടാകും നമ്മളെ വിളിച്ചുണര്‍ത്തുക .വിണ്ണിലെ താരകള്‍ മന്നില്‍ വന്നതുപോലെ  മിക്ക വീടുകളിലും നക്ഷത്രവിളക്കുകള്‍ കണ്‍ച്ചിമ്മും .അതുപോലെ തന്നെ വിണ്ണിലും താരകള്‍ പൂത്തിറങ്ങും .നക്ഷത്രങ്ങള്‍ വെളിച്ചത്തിന്‍റെ പ്രതീകങ്ങള്‍ ആകുന്നതുപോലെ നമ്മളില്‍ എത്രപേര്‍ക്ക് ഇന്ന് വെളിച്ചത്തിന്‍റെ സാക്ഷികളാകാന്‍ കഴിയാറുണ്ട് .

            ലോകത്തിന്‍റെ അന്ധകാരം  നീക്കാന്‍ ദൈവം തന്‍റെയേകജാതനെ ഭൂമിയിലേക്കയച്ചു .എളിമയുടെയും ദാരിദ്ര്യത്തിന്‍റെയും പ്രതീകമായി കാലിത്തൊഴുത്തില്‍ വന്നുപിറന്നു . പ്രകാശം ലോകത്തിലേക്ക് വന്നിട്ടും മനുഷ്യന്‍ അന്ധകാരത്തെയാണ് കൂടുതല്‍ സ്നേഹിച്ചത് കാരണം മനുഷ്യന്‍റെ പ്രവര്‍ത്തികള്‍ മുഴുവന്‍ തിന്മനിറഞ്ഞതായിരുന്നു അന്നുമിന്നും മനുഷ്യന്‍റെ തിന്മപ്രവര്‍ത്തികള്‍  പ്രകാശത്തെ വെറുക്കാന്‍ കാരണമായി .ഹൃദയംകൊണ്ടു പുല്‍ക്കൂട്‌ ഒരുക്കേണ്ട നമ്മള്‍ പണത്തിന്‍റെ പ്രതാപവും മോടിയും കാണിക്കുവാന്‍ പുല്‍ക്കൂടൊരുക്കുന്നു .ആഘോഷങ്ങള്‍ക്ക് കൊഴുപ്പേകുന്നു

          സന്തോഷവും സമാധാനവും നിറഞ്ഞ പ്രതീക്ഷയുടെ കാലമാണ് ക്രിസ്തുമസ്.ആട്ടിടയന്‍മാര്‍ക്ക് ദൈവ ദൂതന്‍ പ്രത്യഷപ്പെട്ട് വലിയ സന്തോഷത്തിന്‍റെ സദ്വാര്‍ത്ത അറിയിക്കുന്നു ദാവീദിന്‍റെ പട്ടണത്തില്‍ നിങ്ങള്‍ക്കായി ഒരു രക്ഷകന്‍ പിറന്നിരിക്കുന്നു ദൂതഗണങ്ങള്‍ ഒരുമയോടെ ദൈവത്തെ സ്തുതിച്ചത് "അത്യുന്നതങ്ങളില്‍ ദൈവത്തിനു മഹത്വം ഭൂമിയില്‍ ദൈവകൃപ ലഭിച്ചവര്‍ക്ക് സമാധാനം "ഓരോ കുഞ്ഞും ദൈവത്തിന്‍റെ സമ്മാനമാണ് ഓരോ ജീവനും  ഭൂമിയിലേക്ക്‌ പിറക്കും മുന്‍പേ നശിപ്പിച്ചു കളയുന്ന അനേകരിന്നുണ്ട് .അതുപോലെ തന്നെ എത്രയോ ജീവിതങ്ങള്‍ ഇല്ലാതാക്കുന്നു .ദൈവം കൊടുത്ത സമ്മാനങ്ങള്‍ നശിപ്പിക്കാന്‍ മനുഷ്യന് എന്താണ് യോഗ്യതയുള്ളത് .വെട്ടിപ്പിടിക്കുവാനും കുന്നുകൂട്ടാനുമുള്ള ഓട്ടത്തില്‍ കൊന്നും കൊലവിളിച്ചും നടക്കുന്നവര്‍ ,പ്രതിബന്ധങ്ങളായി മുന്നില്‍ വരുന്നതിനെ ഒരു മടിയുമില്ലാതെ ഇല്ലായ്മ ചെയ്യുന്ന മനുഷ്യന്‍റെ ക്രൂരത നിറഞ്ഞുനില്‍ക്കുന്ന ഒരു ലോകത്താണ് നാമിന്ന് എത്തിനില്‍ക്കുന്നത് .

          ഉണ്ണിയേശു തന്‍റെ ജീവിതംകൊണ്ടു നമ്മളെ പഠിപ്പിച്ചത് ജീവിതം മനോഹരമാക്കി മറ്റുള്ളവര്‍ക്ക് വേണ്ടിനേദിക്കുകയെന്നതാണ്.ഒ.ഹെന്‍ട്രിയുടെ ഒരു കഥയിലെ ജിമ്മും ഡെല്ലയുംപോലെ നമുക്ക് കഴിയുമോ .മനോഹരമായ മുടി മുറിച്ചു വിറ്റിട്ട്  ജിമ്മിനു വാച്ചിന്‍റെ സ്ട്രിപ്പ് വാങ്ങിവരുമ്പോള്‍ ജിം തന്‍റെ വാച്ച് വിറ്റിട്ട് ഡെല്ലയുടെ മുടിയില്‍ അണിയാന്‍ മനോഹരമായ ഒരു ക്ലിപ്പ് വാങ്ങിവരുന്നു .അവരുടെ ജീവിതത്തില്‍ എന്നെങ്കിലും മറക്കാന്‍ കഴിയുമോ ആ ക്രിസ്തുമസ് സമ്മാനം .പരസ്പരം വിട്ടുകൊടുത്തുകൊണ്ട്‌ മറ്റുള്ളവര്‍ക്ക്  വേണ്ടി ജീവിതം നേദിക്കുവാന്‍ നമുക്ക് ഓരോരുത്തര്‍ക്കും കഴിയട്ടെ .

         ക്രിസ്തുമസ് ആഘോഷങ്ങള്‍ പൊടിപൊടിക്കുമ്പോള്‍ നമ്മളില്‍ പലരും അറിയാറില്ല അടുത്തവീട്ടില്‍ രോഗവും ദുരിതവുംപേറി ഒരുനേരം ആഹാരം കഴിക്കാനില്ലാത്ത പലരുമുണ്ടാകുമെന്നുള്ള കാര്യം .സ്വന്തം കഴിവുകൊണ്ട് നേടിയതാണ് സമ്പത്തും പദവിയുമെല്ലാം എന്ന ചിന്ത ഭരിക്കുമ്പോള്‍ മറ്റുള്ളവരുടെ നൊമ്പരങ്ങള്‍ കാണാന്‍ പലപ്പോഴും നമ്മുടെ ഹൃദയങ്ങള്‍ക്ക്‌ തുറവിയുണ്ടാകാറില്ല . മറ്റുള്ളവര്‍ക്ക് ഉദാത്തമായ സമ്മാനങ്ങളായി നമ്മള്‍ മാറുക .തളര്‍ന്നു കിടക്കുന്ന ഒരു അമ്മയെ തനിച്ചാക്കി പണിക്കു പോയി മടങ്ങി വരുന്ന അവരുടെ മകന്‍ കാണുന്നത് മനോഹരമായി ഒരുക്കിയ അവന്‍റെ കൊച്ചുവീട് .തന്‍റെ അമ്മക്ക് പരസഹായമില്ലാതെ അനങ്ങാന്‍ പറ്റില്ല .ആരാണ് ഇതൊക്കെ ചെയ്തത് .അടുത്തവീട്ടിലെ കൊച്ചുകുട്ടി ആ അമ്മയ്ക്കും മകനും നല്‍കിയ ക്രിസ്തുമസ് സമ്മാനമായിരുന്നു ആ ഒരുക്കം .

           ജ്ഞാനികള്‍ ഉണ്ണിയേശുവിനെ കാണാന്‍ പോയപ്പോള്‍ വഴിതെറ്റി ഹേറോദേസിന്‍റെ കൊട്ടാരത്തില്‍ എത്തിപ്പെടുകയും രാജാവ് ഉണ്ണിയെകുറിച്ച് സൂഷ്മമായി ചോദിച്ചറിയുകയും കണ്ടുമടങ്ങുംവഴി ഇതിലെ വരണമെന്ന് അറിയിക്കുകയും ചെയ്തു .തന്ത്രപൂര്‍വ്വം ഉണ്ണീശോയെ ഇല്ലാതാക്കാനുള്ള ചിന്തയിലായിരുന്നു സൂത്രശാലിയായ ഹേറോദേസ്.അന്ന് ഒരു ഹേറോദേസ് മാത്രമേ ഉണ്ടായിരുന്നുള്ളു .ഇന്നത്തെ അവസ്ഥ അതല്ല ഒരായിരം ഹേറോദേസ് മാരാണ് ജീവിക്കുന്നത് .ജ്ഞാനികള്‍ പാവങ്ങളായിരുന്നു അവര്‍ രാജാവ് പറയുന്നത് സത്യമെന്നു കരുതി പോയങ്കിലും സ്വപനത്തില്‍ ദൂതന്‍ പറഞ്ഞതനുസരിച്ച് അപകടം മനസ്സിലാക്കി മറ്റൊരു വഴിക്ക് യാത്രയായി ഇന്നും പാവങ്ങളെ പറഞ്ഞു പറ്റിക്കുന്നവരെ നമുക്കെല്ലായിടത്തും കാണാം

          ഈ ക്രസ്തുമസ് നാളുകളില്‍ നമ്മള്‍ ആത്മശോധന ചെയ്യുക .മറ്റുള്ളവര്‍ക്ക് വേണ്ടി നമുക്കെന്തു ചെയ്യാന്‍ കഴിയും. വിശന്നിരിക്കുന്നവര്‍ക്ക് ആഹാരം നല്‍കുക ,അനാഥരോടോപ്പം അലപ്സമയം ചിലവഴിക്കുക ,രോഗികളായി കിടക്കുന്നവര്‍ക്കരികില്‍ ശിശ്രൂഷ ചെയ്യുക ,ജോലിയെടുക്കാന്‍ കഴിയാതെ വിഷമിക്കുന്നവരെ സഹായിക്കുക മദ്യത്തിലും മറ്റു ദുശ്ശീലങ്ങളിലും സന്തോഷം കണ്ടെത്തി നടക്കുന്ന പലരുമുണ്ടാകാം .അവര്‍ കുടുംബത്തോടൊപ്പം ഒന്ന് ചിലവഴിക്കാന്‍ ശ്രമിച്ചു നോക്കു .നമ്മുടെ ജീവിതം മക്കള്‍ക്കും മറ്റുള്ളവര്‍ക്കും നല്ലൊരു മാതൃകയാകാന്‍ കഴിയട്ടെ   അങ്ങനെ കൊച്ചു കൊച്ചു സമ്മാനങ്ങളായി നമുക്ക് മറ്റുള്ളവര്‍ക്കരികിലെത്താം .


മിനി ജോണ്‍സണ്‍
കളരിക്കല്‍ 

Saturday, November 5, 2016

ഹൃദയംപറഞ്ഞത്

                       
                          ചില ദിവസങ്ങളില്‍ അങ്ങനെയാ.......എന്താന്നല്ലേ .ഓര്‍മ്മകളില്‍ എവിടെയോ ഉണങ്ങാത്ത മുറിവ് കുത്തിനോവിക്കാന്‍ തുടങ്ങും .അതുപിന്നെ പൊട്ടിത്തെറിക്കാന്‍ കാത്തുനില്ക്കും .ആ കാത്തുനില്പ്പ് ഉണ്ടല്ലോ ഒരു ഭൂകമ്പം തന്നെയാണ്  .തീവ്രത കൂടിയും കുറഞ്ഞുമിരിക്കും .തീവ്രത കുറയുമ്പോള്‍ രണ്ടു തുള്ളി കണ്ണുനീര് മാത്രമേകാണു. തീവ്രത കൂടിവരുമ്പോള്‍ രൂപഭാവങ്ങള്‍ മാറും. നെഞ്ചിനുള്ളില്‍ ഒരു മഞ്ഞുമല കയറിയിരിക്കും .കുറച്ചു കഴിയുമ്പോള്‍ മഞ്ഞുമല കൂടുതല്‍ തണുത്തുറയാന്‍ തുടങ്ങും കാഠിന്യം കൂടുന്നതിനനുസരിച്ച് ഭാരംകൂടി ഹൃദയതാളത്തെ ഞെരുക്കും .അന്നേരം ഹൃദയം പറയും എനിക്കു വയ്യ കുട്ടി  ! ഇങ്ങനെ പോയാല്‍ അധികനേരം എനിക്കു മുന്നോട്ടു പോകാന്‍ പറ്റില്ല . പി ന്നെപ്പിന്നെ  തുടിതാളം പതുക്കെയാകും .ആ സമയം മിനിറ്റില്‍  എഴുപത്തിരണ്ടു പ്രാവിശ്യം താളം പിടിച്ചിരുന്ന  ആ  "ലപ്‌ടപ്" പാടിത്തീരാറായ സംഗീതംപോലെ  പതുക്കെ ഇഴയാന്‍ തുടങ്ങും .ഇഴയുന്ന താളത്തില്‍ ശ്വാസംകിട്ടാതെ പിടയുമ്പോള്‍ ചിലപ്പോള്‍ ഒരു അശരീരി കേള്‍ക്കാം "ഇതൊക്കെ വെറുമൊരു  അഭിനയം മാത്രമാ " .
         സ്രഷ്ടാവ്  ചിലപ്പോള്‍ പറയും നീ കുറച്ചുനാള്‍ കൂടി ഇവിടെ നില്ക്കൂ  .ഇപ്പോള്‍ നിന്‍റെ പേരു വെട്ടാന്‍ സമയമായില്ലന്ന്‍ .പറ്റില്ലയെങ്കില്‍ ഒരു കാര്യം ചെയ്യാം  നിനക്ക് സഹായത്തിനു കുറച്ചുനാള്‍ ഒരു സുഹൃത്തിനെ  തരാം .നീ അല്പം വേദന സഹിച്ചാലേ  തരാന്‍ പറ്റുകയുള്ളൂ .നിന്‍റെ ശരീരത്തില്‍ കത്തിവയ്ക്കണം . ഒരു തീപ്പട്ടിയുടെ അത്രയും വലിപ്പമുള്ള ആ സുഹൃത്തിനെ  നിന്‍റെ  ശരീരത്തില്‍ ചേര്‍ത്തുവയ്ക്കണം  .പേരു പറയാന്‍ ഞാന്‍ മറന്നു നമ്മുടെ പേസ്മേക്കര്‍. പിന്നെ   കുറച്ചു ദിവസം  ആശുപത്രിയുടെ ബെഡ്ഡില്‍ ഒന്ന് കിടക്കുകയും വേണോട്ടോ .തിരിച്ചു വീട്ടിലെത്തിയാലും കുറച്ചു വിശ്രമം വേണം നമ്മുടെ ഹൃദയത്തിനു .എങ്ങനെയാണന്നു ഞാന്‍ പറയണ്ടല്ലോ .കുറച്ചു സന്തോഷം കൊടുത്താമതി കൂടുതലൊന്നുംവേണ്ടന്നേ .എന്താ വേണ്ടത് നീതന്നെ തീരുമാനിക്ക് .
            നെഞ്ചില്‍ എടുത്തുവച്ച ആ മഞ്ഞുമല ഉരുക്കിക്കളയുന്നതല്ലേ നല്ലത് ..ആ താളവട്ടം അങ്ങ് കുറയാന്‍ തുടങ്ങുമ്പോള്‍ നീ ആകെ ആടിയുലയും .നിന്നെ താങ്ങാന്‍ ആരാ ഉള്ളത് .ചെയ്തു തീര്‍ക്കാന്‍ കുറച്ചു കാര്യങ്ങള്‍ക്കൂടെ  ബാക്കിയില്ലേ .നീ ഇപ്പോഴേ അമ്മയുടെ മടിത്തട്ടിലേക്ക് മടങ്ങിയാല്‍ ബാക്കിവച്ച് പോകുന്നത് ആര് പൂര്‍ത്തിയാക്കും .നീ ചെയ്യേണ്ട കാര്യം മറ്റാരെങ്കിലും ചെയ്താല്‍ ശരിയാകുമോ .പ്രതിസന്ധികള്‍ നിറഞ്ഞതാ ജീവിതം അതു നീ ആദ്യം മനസ്സിലാക്കുക .തളരുമ്പോള്‍ താങ്ങണേയെന്നു നിന്‍റെ സ്രഷ്ടാവിനോട് എന്നും പറയണേ .സഹിക്കാന്‍ ഉള്ള ശക്തി നിന്നിലേക്ക്‌ ഒഴുകിയെത്തും . ഏറുന്ന സങ്കടത്തില്‍ നിന്നെക്കാള്‍ വേദനിക്കുന്നവരുണ്ടെന്നു
നീ തിരിച്ചറിയുക ..അവര്‍ക്കായ് നീ നിന്‍റെ പ്രാര്‍ത്ഥനാമലരുകള്‍ ചേര്‍ത്തുവയ്ക്കുക .ഇത്രയും നിന്നോട്  സംസാരിച്ചപ്പോള്‍ എന്‍റെ താളവട്ടം പഴയപോലെ  മുഴങ്ങാന്‍ തുടങ്ങി .ഇനി നീ കൂടുതല്‍ ഒന്നും ചിന്തിക്കണ്ടാ .ഇപ്പോള്‍ നിന്നിലെ എന്‍റെ തുടിപ്പുകള്‍ നിലയ്ക്കാന്‍ സമയമായില്ല . ഞാന്‍ എന്‍റെ ജോലി തുടരട്ടെ .ഇടയ്ക്കു നമുക്ക് സംസാരിക്കാം ഹൃദയഭാഷയില്‍ ............!!!!!!!!!!!!!!!
           പ്രിയ കൂട്ടുകാരേ  ഹൃദയം ഹര്‍ത്താല് പ്രഖ്യാപിക്കാതെ നമുക്ക് പരിപാലിക്കാം ദു:ഖങ്ങളില്‍ അമിതമായി ഭാരപ്പെടാതെ  അല്പം വിശ്രമം കൊടുക്കാം  എഴുതിയും വായിച്ചും വരച്ചും പാടിയും പാട്ടുകേട്ടും പ്രകൃതിയുടെ മടിത്തട്ടില്‍ ഇരിക്കാം .ഇഷ്ടമുള്ള കാര്യങ്ങളില്‍ സമയം ചെലവഴിക്കാം .അലസമാനസം  സാത്താന്‍റെ പണിപ്പുരയാണ് .മറക്കാതിരിക്കുക

Monday, October 24, 2016

പാളിച്ചകള്‍

                       
                    വഴിതേടി അലഞ്ഞ പഥികന്‍റെ മുന്നില്‍ ലഷ്യം പുഞ്ചിരിയോടെ നിന്നു .ഇടവഴിയില്‍ കണ്ടവരോടൊക്കെ വഴി ചോദിച്ചു .ആര്‍ക്കും അറിയില്ലയെന്നു പറഞ്ഞു ഒഴിഞ്ഞു മാറി.വഴി അറിയാത്തവരല്ല വഴി പറഞ്ഞു കൊടുത്താല്‍ അയാളും ലക്ഷ്യത്തിലെത്തിയാലോ? എന്നാണ് അധികം പേരും ചിന്തിച്ചത് .നല്ല മനസ്സുള്ള ചുരുക്കം യാത്രിരെയും ഇടവഴിയില്‍ കണ്ടുമുട്ടി .അവര്‍ ലക്ഷ്യത്തിലേക്കുള്ള പാതകള്‍ കൃത്യമായി പറഞ്ഞു കൊടുത്തു .പറഞ്ഞിട്ടും മനസ്സിലാകാതെ വന്നിടതൊക്കെ കൂടെ നടക്കാന്‍ സഹായിച്ചു . ലക്ഷ്യത്തില്‍ എത്തിയ ചങ്ങാതിമാര്‍ ആവശ്യം നടന്നു കഴിഞ്ഞപ്പോള്‍ പൊടിയും തട്ടി യാത്രയായി .ആവശ്യം നടക്കുന്നിടം വരെ എത്ര സ്നേഹമായിരുന്നു  അവരുടെ വാക്കുകളില്‍ .ഒരുപാട് കാര്യങ്ങള്‍ സംസാരിച്ചു അകമേ അസൂയ തോന്നിയിട്ടും പുറമേ പുഞ്ചിരിച്ചു . ഇതൊന്നുമറിയാതെ പാവം കുറച്ചു യാത്രികര്‍ തന്നെപോലെ മറ്റുള്ളവരും ഉയരങ്ങളില്‍ എത്തണമെന്ന് ചിന്തിച്ചതും പ്രവര്‍ത്തിച്ചതും തെറ്റിപ്പോയിയെന്ന്‍ അനുഭവം കൊണ്ട്‌ പാഠം പഠിക്കേണ്ടി വന്നു .തന്നെ എല്ലാവരും പ്രോത്സാഹിപ്പിക്കണം എന്ന ചിന്തയിലാണ് പലരും .നേരെ തിരിച്ചു തനിക്ക് പ്രോത്സാഹനം തന്നവരെ താന്‍ ഒരിക്കലും അറിയുകയില്ലയെന്ന രീതിയില്‍ പെരുമാറുന്നവര്‍ .നമ്മുടെ സമൂഹത്തില്‍ ഏറിയപങ്കും കണ്ടുവരുന്നത്‌ ഈ മനസ്ഥിതിയാണ് .

                                മറ്റുള്ളവരുടെ കഴിവുകള്‍ കാണുമ്പോള്‍ അതു നല്ലതെന്ന് പറയണമെങ്കില്‍ മനസ്സില്‍ ഒരുപാട് നന്മകള്‍ ഉള്ളവരായിരിക്കണം .......പുതിയ മേച്ചില്‍പ്പുറങ്ങള്‍ തേടുന്നവരാണ് ചിലര്‍ .പിന്നീട് അബദ്ധങ്ങള്‍ പറ്റുമ്പോഴാണ്
പലരും നഷ്ടപെട്ടുപോയ നല്ല ഹൃദയങ്ങളെക്കുറിച്ച് ചിന്തിക്കുക .വൈകിയ വേളയിലെ ഈ തിരിച്ചറിവുകള്‍ ജീവിതത്തില്‍ ഒരുപാട് നഷ്ടങ്ങള്‍ ഉണ്ടാക്കാം .പ്രവര്‍ത്തിക്കും മുന്‍പേ ചിന്തിക്കുക ....തിരിച്ചറിയുക ......നല്ല സ്നേഹിതരെ നഷ്ടമാക്കാതെ ഹൃദയത്തോട് ചേര്‍ത്തു സൂക്ഷിക്കുക .........!!!!!!!!!!!!

Sunday, March 6, 2016

ചിറകറ്റ ജീവിതങ്ങള്‍

             
                                                                     ഒരിറ്റു സ്നേഹത്തിനുവേണ്ടി പലപ്പോഴും മനുഷ്യരുടെ മുന്‍പില്‍ കാത്തുനില്‍ക്കുന്നവരാണ് നമ്മള്‍ . സ്നേഹത്തിന്‍റെ പേരും പറഞ്ഞ്‌ ഇണങ്ങിയും പിണങ്ങിയും നടക്കാറുണ്ട് ,മാരകമായ രോഗങ്ങളിലൂടെ മരണത്തിലേക്ക് നടന്നുപോകുന്നവര്‍ ,അവര്‍ ജീവിതത്തിലേക്ക് തിരികെ വരാന്‍ വേണ്ടി ദൈവത്തിനുമുന്നില്‍ കൈകള്‍ വിരിച്ചു മിഴിനീരൊഴുക്കി കാത്തിരിക്കുന്ന ഒരുപാട് പേര്‍ .മനുഷ്യന്‍റെ സ്നേഹത്തിനു വേണ്ടി കൊതിക്കുന്നവര്‍ എന്തുകൊണ്ടാകും ദൈവത്തിന്‍റെ നമ്മളോടുള്ള അളവറ്റ സ്നേഹവും കരുതലും കരുണയും അറിയാനും  മനസ്സിലാക്കാനും കഴിയാതെപോകുന്നു .ഇന്നു നാം ആയിരിക്കുന്ന അവസ്ഥ എത്ര വലുതാണ്‌ എല്ലാ സൗഭാഗ്യങ്ങളും നല്‍കി അനുഗ്രഹിച്ചു നടത്തുന്നു ദൈവം .
           ചെറിയൊരു ബുദ്ധിമുട്ട് വരുമ്പോള്‍ എന്തിനാണീശ്വര എന്നോടിതു ചെയ്യ്തതെന്നു ദൈവത്തോട് മറുചോദ്യം ചോദിക്കാന്‍ തുടങ്ങുന്നു . ചില സമയങ്ങളില്‍ നമുക്കുണ്ടാകുന്ന സഹാനങ്ങളാകാം  സഹജീവികളെ കൂടുതല്‍ സ്നേഹത്തോടെ കാണുവാന്‍ അവസരം ഒരുക്കി തരിക .ചിലപ്പോള്‍ അഹങ്കാരത്തോടെ ഓടുന്ന നമ്മള്‍ ചുറ്റുമുള്ളതൊന്നും കാണുകകൂടിയില്ല .
                 ഒരു കൊച്ചു സംഭവം ഓര്‍മ്മവരുന്നു .മനസ്സെപ്പോഴും ഗര്‍വ്വിന്‍റെ കൂടാരമായിരുന്നു റസാക്കിന്‍റെതു അവന്‍ അവസരം കിട്ടുമ്പോഴൊക്കെ തന്‍റെ സുഹൃത്തുക്കളെയും മറ്റുള്ളവരെയും  വാക്കുകൊണ്ടും പ്രവര്‍ത്തികൊണ്ടും ദ്രോഹിക്കും .ഒരു ദിവസത്തെ ബൈക്ക് യാത്ര അവന്‍റെ ജീവിതം മാറ്റിമറിച്ചു മറ്റുള്ള വാഹനങ്ങളെ മറികടക്കാനുള്ള ചീറിപ്പായുന്ന അവന്‍റെ സ്വഭാവം അവനെ എന്നേക്കുമായി കട്ടിലില്‍ തളച്ചിട്ടു . തിരക്കുള്ള ഒരു വൈകുന്നേരം നീന്ത്രണം വിട്ട ബൈക്ക് മരത്തിലിടിച്ച് തെറിച്ചുവീണ റസാക്കിന്‍റെ നട്ടെല്ലിനേറ്റ ക്ഷതം  എത്രദിവസങ്ങള്‍ ബോധമില്ലാതെ മരണത്തിനും ജീവിതത്തിനുമിടയില്‍ .ബോധം തെളിഞ്ഞപ്പോള്‍ അവനറിഞ്ഞു ഇനിയൊരു പാച്ചില്‍ അവന്‍റെ ജീവിതത്തില്‍ ഉണ്ടാകില്ല .സ്വന്തം ആവശ്യങ്ങള്‍ നിറവേറ്റാന്‍ അവനു മറ്റൊരാളിന്‍റെ സഹായം വേണം എന്തിനു പറയുന്നു സ്വന്തം ശരീരത്തില്‍ വന്നിരിക്കുന്ന ഒരു ചെറുപ്രാണിയെ അകറ്റാന്‍പോലും കഴിയില്ല.ജീവിതത്തില്‍ അഹങ്കാരത്തിന്‍റെ അന്ധത  മാറ്റാന്‍ ഒരപകടംവേണ്ടിവന്നു .റസാക്കിനെപോലുള്ളവരുടെ ജീവിതം നമുക്കും ഒരു പാഠമായിരിക്കട്ടെ.

          മറ്റുള്ളവര്‍ക്ക് നന്മ ചെയ്യാന്‍ കിട്ടുന്ന അവസരങ്ങള്‍ തങ്ങളാല്‍ കഴിയുംവിധം വിനയോഗിക്കുക .ആരെയും വേദനിപ്പിക്കാതെ ദ്രോഹിക്കാതെ അല്പകാലത്തെ ഈ ജീവിതം മുന്നോട്ടു പോകുക .ഒരു നിമിഷംകൊണ്ട് ചിറകറ്റു വീഴുന്ന ശ്വാസം ,ഒരു ദിവസം കഴിഞ്ഞാല്‍ പുഴുവരിക്കുന്ന ശരീരം ഇതാണ് നമ്മളെന്ന് മറക്കാതിരിക്കുക .ഈ വിധിയെ മറികടക്കാന്‍ മനുഷ്യനിലെ ഒരു അഹങ്കാരത്തിനും കഴിയില്ലയെന്ന സത്യം എപ്പോഴും ഓര്‍മ്മിക്കുക.

Friday, December 25, 2015

ഹൃദയത്തിലൊരുക്കേണ്ട പുല്‍കൂട്

                     
                     ക്രിസ്തു ദരിദ്രരുടെ പക്ഷം ചേര്‍ന്ന്  ദരിദ്രനായ്‌  മാറിയപ്പോള്‍ അതു ക്രിസ്തുമസായി മനുഷ്യന്‍റെനിസ്സാരതയിലേക്കും ഇല്ലായ്മകളിലേക്കും ദൈവം കടന്നുവന്നതിന്റെ ഓര്‍മ്മ .സമ്പത്തിനും സ്ഥാനമാനങ്ങള്‍ക്കും സ്വയംപുകഴ്ത്തലുകള്‍ക്കുമായി മറ്റുള്ളവരെ ചവിട്ടിതാഴ്ത്തുന്നവര്‍,ജീവന്‍ അപഹരിക്കാന്‍പോലും മടിയില്ലാത്ത മലിനമായ സംസ്കാരത്തിന്റെ
മടിയില്‍  ഉറങ്ങിയുണരുന്ന ഇന്നത്തെലോകം. അന്ത്യവിധിയുടെ മാനദണ്ഡം വിശക്കുന്നവരുടെയും ദാഹിക്കുന്നവരുടെയും നഗ്നരുടെയും അനാഥരുടെയും ശുശ്രൂഷയാണന്ന് നമ്മളെ പഠിപ്പിച്ചവനാണ്  കാലിത്തൊഴുത്തില്‍ വന്നു പിറന്ന ക്രിസ്തു .
                       ഡിസംബര്‍ വരുമ്പോഴേ ആദ്യം മനസ്സില്‍ തെളിയുന്നത്  നക്ഷത്രങ്ങളാണ് . ജ്ഞാനികള്‍ക്കു വഴികാട്ടിയായ്‌ കാലിത്തൊഴുത്തിലെത്തിച്ചത് ആ നക്ഷത്രത്തിന്റെ ദൗത്യമായിരുന്നു,അതെ ദൗത്യമല്ലെ നമുക്ക് ഓരോരുത്തര്‍ക്കുമുള്ളത്. മറ്റുള്ളവര്‍ക്ക് പ്രകാശമായ് നേര്‍വഴിയുടെപാതതെളിച്ച് സ്നേഹത്തിന്റെ പരിമളം വീശി സഹനത്തിന്റെ പാതയില്‍ മുന്നേറുന്ന നക്ഷത്രമാകുവാന്‍ ലോകമോഹങ്ങളുടെ വര്‍ണ്ണപൊലിമയില്‍ മനംപതറാതെ മേഘപാളികള്‍ക്കും നിറചാര്‍ത്തുകള്‍ക്കപ്പുറം സനാതനനന്മയില്‍  ദൈവീകപുണ്യങ്ങളുടെ നേര്‍കാഴ്ചയായ് ചുവടുവയ്ക്കണം .വീഴ്ചകളില്‍നിന്നും വീഴ്ചകളിലേക്ക് കൂപ്പുകുത്താതെ ഉയര്‍ത്തെഴുനേല്‍ക്കണം.
                     പുല്‍കൂട്ടില്‍ പിറന്ന ഉണ്ണിയെ കണ്ടുമുട്ടാന്‍ നമുക്കൊരോരുത്തര്‍ക്കും  കഴിയണം, എങ്കില്‍ മാത്രമേ പുല്‍കൂട്ടില്‍ പിറന്നു ദരിദ്രനായ്‌ ജീവിച്ചു പാപികളായ നമുക്കുവേണ്ടി നിന്ദിതനും പീഡിതനുമായി സ്വയം ബലിയായ്തീര്‍ന്ന യേശുവിന്റെ പാതയില്‍ മുന്നോട്ടു പോകാന്‍ കഴിയു .പിറവിതിരുനാള്‍ വെറും പ്രകടനങ്ങള്‍ ആകാതെ വ്യക്തി ജീവിതത്തിലും സമൂഹത്തിലും നന്മയുടെ സദ്‌ വാര്‍ത്ത‍കളകാന്‍ കഴിയണം .
                       ഹേറോദേസിന്റെ കൊട്ടാരതിളക്കങ്ങള്‍ക്കപ്പുറം കഷ്ടനഷ്ടങ്ങളുടെ വഴിത്താരകള്‍ പിന്നിട്ട് ലോകരക്ഷകന്റെ കാലിത്തൊഴുത്തില്‍ ജ്ഞാനികളെ എത്തിച്ചപ്പോള്‍ നക്ഷത്രത്തിനു സാഫല്യമായി . നമ്മളെയേല്പിച്ചിരിക്കുന്ന ഓരോ ദൗത്യവും പൂര്‍ണ്ണതയിലെത്തിക്കാന്‍ മാതൃകയുടെ വഴിവിളക്കായ്‌ നന്മയുടെ ചൈതന്യമായ്  നക്ഷത്രമായി മാറാംവരുംനാളിലും .ലോകരക്ഷകന്റെ തിരുപിറവിക്കുള്ള പുല്‍ക്കൂടുകളായി നമ്മുടെ ഹൃദയത്തെ ഒരുക്കാം .എല്ലാവര്‍ക്കും സ്നേഹവും സമാധാനവും നിറഞ്ഞ  ഐശ്വര്യപൂര്‍ണ്ണമായ ഓര്‍മ്മപുതുക്കലാകട്ടെ ഈ ക്രിസ്തുമസ് ദിനവും 

Tuesday, September 15, 2015

സൗഹൃദചില്ലുകള്‍


                                                 സ്നേഹത്തിന്റെ ആഴത്തില്‍ മുങ്ങിത്താഴുമ്പോള്‍ സൗഹൃദം ഇത്രയധികം മനോഹരമാണോയെന്നു ചിന്തിച്ചുപോകുന്നു .അടുത്തനിമിഷംതന്നെ ആ സൗഹൃദങ്ങള്‍ നമ്മളെ മറിച്ചുചിന്തിക്കാനും പഠിപ്പിക്കുന്നുയെന്ന സത്യം നമ്മള്‍ വിസ്മരിക്കുന്നു . സന്തോഷം പങ്കുവയ്ക്കുമ്പോള്‍ നമ്മളോടൊത്തു പൊട്ടിച്ചിരിക്കാനും ,മൗനത്തിന്റെ മടിത്തട്ടില്‍ മയങ്ങുമ്പോള്‍ അതിനു കാരണമായ നൊമ്പരത്തെ തിരിച്ചറിയാനും ,കണ്ണുനീര്‍ മുത്തുകള്‍ കവിള്‍ത്തടം നനക്കുമ്പോള്‍ ചേര്‍ത്തുനിറുത്തി തോളില്‍ തട്ടിക്കൊണ്ടു വിഷമിക്കണ്ടയെന്നു പറയുവാനും എത്രപേര്‍ക്ക്  കഴിയും .കുറെ ദിവസങ്ങള്‍ കാണാതാകുമ്പോള്‍ പലരുടെയും മനസ്സില്‍നിന്നും  ആ സൗഹൃദം മറവിക്ക് വിട്ടുകൊടുത്തിട്ടുണ്ടാവും. ആത്മാര്‍ത്ഥമായ സ്നേഹം പതിനായിരത്തില്‍ ഒരാളില്‍പോലും കാണാന്‍ കഴിയുന്നില്ല .ചെറിയൊരു പ്രശ്നം ഉണ്ടായാല്‍ പലരും തുറന്നു പറഞ്ഞു അത് പരിഹരിക്കുന്നതിന് പകരം പരസ്പരം കുറ്റപ്പെടുത്തി വേര്‍പിരിഞ്ഞുപോകുന്നു .ഈ വേര്‍പിരിയല്‍ പലരേയും മാനസികമായി വളരെയധികം തളര്‍ത്തികളയുന്നു .  സ്നേഹത്തോടെ കഴിഞ്ഞിരുന്ന സൗഹൃദങ്ങള്‍ തകര്‍ന്നുപോകുമ്പോള്‍ വിങ്ങിപൊട്ടി വിലപിക്കുന്നതും കണ്ടുനില്‍ക്കാന്‍  നമ്മുക്ക്കഴിയാറില്ല .അപ്പോള്‍ പിന്നെ അത് അനുഭവിക്കുന്നവരുടെ വിങ്ങല്‍ എത്രയാകും .......ഒരു കൊച്ചു തോണി കുഞ്ഞോളങ്ങളില്‍ തഴുകിമെല്ലെ നീങ്ങുമ്പോള്‍ ശക്തമായ കാറ്റടിച്ചു ഉലയാറുണ്ട്, കാറ്റ് ശാന്തമാകുമ്പോള്‍ വീണ്ടും തോണി പഴയപോലെ നീങ്ങാന്‍ തുടങ്ങുന്നു . പക്ഷെ ബന്ധങ്ങള്‍ തകര്‍ന്നുപോയാല്‍ പൊട്ടിച്ചിതറിയ കണ്ണാടിച്ചില്ലുകള്‍ചേര്‍ത്തുവക്കുന്നപോലെയാണ്  .എത്ര അടുക്കി വച്ചാലും പഴയ ഭംഗി ഉണ്ടാകുകയില്ല .സ്നേഹമാകുന്ന കണ്ണാടി പൊട്ടിക്കും മുന്‍പേ ഒരു നിമിഷം ചിന്തിക്കുക ..........ചില്ലുകള്‍ ചേര്‍ത്തുവക്കാന്‍ എളുപ്പമല്ലന്ന്‍.........

                                  സൃഷ്ടാവിന്റെ മുന്‍പില്‍ നമ്മള്‍ ഒരു നിമിഷത്തിന്റെ ശ്വാസംമാത്രം .എന്തുകൊണ്ട്  ഈ ഓര്‍മ്മ നമ്മളില്‍ തങ്ങിനില്‍ക്കുന്നില്ല .അങ്ങനെ ഓര്‍ത്തിരുന്നുയെങ്കില്‍ അഹങ്കാരത്തോടെ മറ്റുള്ളവരുടെ തെറ്റുകളും കുറ്റങ്ങളും കണ്ടുപിടിക്കാന്‍ ആരും മുന്നിട്ടു ഇറങ്ങുകയില്ലായിരുന്നു . മറ്റുള്ളവരെ എങ്ങനെ സ്വന്തം നേട്ടങ്ങള്‍ക്കായി ഉപയോഗിക്കാമെന്ന ചിന്തയോട്കൂടിയാണ്  പലരും സൗഹൃദത്തിന്റെ മുഖംമൂടിയും അണിഞ്ഞു കടന്നു ചെല്ലുന്നത് .
ഞാനെന്നഭാവമില്ലാതെ കരുതലും ദയയും മറ്റുള്ളവരിലേക്ക് പകര്‍ന്ന് സ്നേഹത്തോടെ കൈകള്‍ കോര്‍ത്ത്‌  അല്പകാലത്തെ ഈ ഭൂവിലെ ജീവിതയാത്രയില്‍ ചുറ്റും പ്രകാശം പരത്തുന്ന ദീപമായി തെളിയാം .........!!!!