Saturday, September 28, 2013

എന്നിലെ ഞാന്‍


എന്നിലെ എന്നെ അളന്നവര്‍ക്കിന്നു-
കിട്ടിയതെന്തെല്ലാം ചോദ്യോത്തരങ്ങളായ് ?
ഒന്നിലും പൂര്‍ണ്ണതയില്ലാത്ത രൂപമോ
എല്ലാം തികഞ്ഞൊരുകളിപ്പാവകുട്ടിയോ ?

ദു:ഖമുറഞ്ഞ മനസിന്റെ വേപഥ്‌
ചൊല്ലി കഴിഞ്ഞപ്പോള്‍ കിട്ടിയൊരാശ്വാസം
ദീര്‍ഘനിശ്വാസമായ്,ഗദ്ഗദമായത്-
തീര്‍ത്തുമവള്‍ക്കൊരു സാന്ത്വനമായ് മാറി

രണ്ടു ദിനങ്ങള്‍കൊണ്ടെല്ലാമറിഞ്ഞവര്‍
കപടദു:ഖത്തിന്റെ മൂടുപടത്തോടെ......
അകമേ പുച്ഛമാം പൊട്ടിച്ചിരിയോടെ
യാത്ര പറഞ്ഞു പിരിഞ്ഞുപോയ് പെട്ടന്ന്.

സര്‍വ്വവും നേടിയ വിജയാഹ്ലാദത്തോടവര്‍
വേട്ടനായ്ക്കളായ്  തന്ത്രം മെനയുവാന്‍
ചൊല്ലാത്ത കാര്യങ്ങള്‍ ഭാവനകൊണ്ടവര്‍,
ഉയരത്തിലുള്ളോരു കോട്ടയായ് നിര്‍മ്മിച്ചു.

നാലുചുമരുകള്‍ക്കുള്ളിലവരെന്നെ
ബന്ധനസ്ഥയാക്കി ആരുമറിയാതെ
അറിയാന്‍ വൈകിയ സത്യങ്ങളൊക്കെയും,
അവളെ പഠിപ്പിച്ചതെന്തെന്തു പാഠങ്ങള്‍?

കപടതയോടെ അടുത്തുകൂടുന്നവര്‍,
മിത്രമായ്, പിന്നെ ബന്ധുക്കളായ് നടിക്കുമ്പോള്‍
മറക്കരുതൊന്നെ ജീവിത പാഠം
തിരിച്ചറിഞ്ഞീടുക സത്യവും മിഥ്യയും!

എല്ലാവരോടും ഒരിക്കലുംചൊല്ലരു-
തുള്ളിലെ സന്തോഷവും സങ്കടമായാലും.
എല്ലാ രഹസ്യവുമുള്ളിലൊതുക്കുക
 അന്തരാത്മാവിന്‍ പേടകം തന്നിലായ്.......


Monday, September 23, 2013

ആരോമല്‍


ആരോമല്‍ പൈതലിന്‍ പൊന്‍മുഖം കാണുവാന്‍  
വിങ്ങുന്നുവിന്നെന്റെ മാനസവും
ആറ്റുനോറ്റുണ്ടായൊരുണ്ണിയെ കാണുവാന്‍
ഏറെകൊതിക്കുമെന്‍  നയനങ്ങളും

അമ്മതന്‍ മടിയിലിരുത്തിയൂട്ടാനും
താരാട്ടു പാടിയുറക്കുവാനും
നിന്‍ കിളികൊഞ്ചല്‍ കേള്‍ക്കുവാനും
ഇന്നെനിക്കേറെ കൊതിയാണ് പൈതലേ...

അമ്മയെ കാണാതുഴറുന്ന കുഞ്ഞേനിന്‍,
നൊമ്പരമത്രയും ഞാനറിവൂ........!
എന്‍ മാറിലെ ചൂടില്‍ ചേര്‍ത്തണച്ചീടുവാന്‍
ഉള്ളം പിടയുന്നു ഹൃത്തടംതേങ്ങുന്നു.

ചാരത്തിരുന്നിന്നു നിന്നെ പുണരുവാന്‍
എന്‍ കൈയും മനവും തുടിക്കുന്നു ഓമലെ
കുഞ്ഞു മനസ്സിന്റെ നൊമ്പരമൊപ്പുവാന്‍
നീട്ടുവാനെന്‍കൈകള്‍ ദൂരെയല്ലോ.............?

Wednesday, September 18, 2013

മഞ്ഞകിളി


മഞ്ഞകിളി പെണ്ണിന്‍ കൊഞ്ചല്‍ കേള്‍ക്കാതെ
ഇന്നെന്റെ പ്രഭാതമുണരുകില്ല
നിന്‍നാദമെന്‍ കാതില്‍ അലയടിക്കുമ്പോള്‍
എന്നുള്ളില്‍ വര്‍ണ്ണപ്രഭ തെളിയും

ദൂരെയിരിക്കുന്ന വൃക്ഷശിഖിരത്തിലെ
നിഴല്‍ പതിക്കാത്തൊരു ചിത്രമോ നീ...?
മഞ്ഞാട  ചുറ്റിയ നീയിന്നു,
മങ്ങാത്ത ചിത്രമായ്‌ ഹൃത്തില്‍പതിച്ചതും!

കാഞ്ചനകൂട്ടിലടക്കുവാന്‍ വന്നതും
സ്വാര്‍ത്ഥതയെന്നില്‍ നിറഞ്ഞതിനാലെ...
അകലല്ലേ മറയല്ലേയെന്നു കരഞ്ഞതും
നിന്‍ മനപന്തലില്‍ വന്നതും ഞാന്‍...,.......

ചിറകുകള്‍ വീശി പറന്നുയര്‍ന്നീടവേ
മുള്ളിനാല്‍ കോര്‍ത്തു നിന്‍ ചിറകു മുറിച്ചതും
മുറിവേറ്റു വീണതാം നിന്‍ ദേഹി
എന്‍ പാണിയാല്‍ ചേര്‍ത്തുപിടിച്ചതും!

നിമിഷങ്ങളെണ്ണി ഞാന്‍ കാണാതിരിക്കുമ്പോള്‍
വാക്കിന്റെ കത്തികള്‍ മൂര്‍ച്ചകൂട്ടുന്നതും
കാണും നിമിഷം കഴുത്തറുത്തീടുവാന്‍...,
സ്പന്ദനം കേള്‍ക്കുമ്പോളെല്ലാം മറന്നതും.

ചെയ്യാത്ത തെറ്റുകള്‍ ചൂണ്ടിപറഞ്ഞതും
എന്‍ മനചാപല്ല്യമെന്നു കരുതുവിന്‍
കൂടുതുറക്കാം ഞാന്‍ ദൂരേക്ക്പോകുവിന്‍
സ്നേഹ കതിരൊളി വീശീടുവാന്‍..................!,...........!


Sunday, September 15, 2013

ഓണസ്മൃതികള്‍


തുമ്പയും തുളസിയും നാട്ടുവഴികളും
ഇന്നിന്റെ ഓര്‍മ്മയില്‍ മാഞ്ഞുപോകുന്നുവോ
കള്ളവുമില്ല ചതിയുമില്ലാത്തൊരു കാലത്തിനോര്‍മ്മ,
ഇനി വരില്ലെന്നുള്ളോരു സത്യമാം വേദന.......

ഓണത്തിന്‍ പൂക്കളം തീര്‍ത്തൊരു ബാല്യവും
അതുമിന്നു വെറുമൊരു പാഴ്കിനാവ്‌.....,
പണമുള്ളവനെന്നും ഓണമാണെന്നുള്ള-
ഇന്നത്തെ വായ്‌താരി എത്രയോ സത്യമേ.

ഓണപുടവയുമായ് വരും പ്രിയരേ
കാത്തിരിക്കാനിന്ന് നേരമില്ല......
ഊഞ്ഞാലിലാടനും തുമ്പിതുള്ളീടാനും
കുട്ടികള്‍ക്കൊന്നുമേ നേരമില്ല......

പശ്ചാത്യസംസ്കാരം കടമെടുത്തീടുന്ന,
മര്‍ത്യന്റെ ത്വരയെ നമിക്കാതെ വയ്യാ.....
എന്തിനുമേതിനും കൃത്രിമത്തങ്ങളെ
ഈ ഓണനാളിലും കാണാന്‍ കഴിയുക

കുട്ടികളെല്ലാമേ സൈബറിന്‍ ലോകത്തും
മുതിര്‍ന്നവരൊക്കെയും ടെലിവിഷന്‍ മുന്നിലും
പരസ്പരം ഉരിയാടാന്‍ നേരവുമില്ലല്ലോ,
കാലത്തിന്‍ പോക്കിത് ചിന്തനീയം ....?

പൂര്‍വ്വികര്‍ നല്‍കിയ നന്മതന്‍ കൈത്തിരി,
അണയാതെ കാക്കുവാന്‍ കഴിയുന്നില്ലാര്‍ക്കുമേ.
പണ്ടുകാലത്തിന്റെ ഓണദിനങ്ങള്‍....,
ഇന്നും മായാത്ത സുന്ദരകാവ്യം........

പഴയകാലത്തിന്റെ ഓര്‍മ്മയില്‍ മുങ്ങവേ
കിനാവിലിപ്പോളും വിരുന്നുവന്നീടുന്നു...
ഓണകളികളും ഓണപൂക്കളവും
ചമ്രംപടിഞ്ഞു, തൂശനിലയിലെയൂണും.....

"മുറ്റത്തെ പൂക്കളമോയില്ലിന്നു കാണാന്‍,.......
മനസ്സിലാണ്  പൂക്കളം സ്വാര്‍ത്ഥതയുടെ പൂക്കളം"  








Wednesday, September 11, 2013

തൂലിക


സത്യം ജയിക്കുവാന്‍ തൂലികത്തുമ്പിനെ
പടവാളായ് മാറ്റിയ കൂട്ടുകാരി
നിനക്ക് അഭിനന്ദനം ചൊല്ലി മടങ്ങുവാന്‍ എന്തോ?
ഇന്നെന്‍ മനസ്സിന് ശക്തി പോരാ

നീ കുറിക്കുന്ന വരികളില്‍ പലതുമേ
പലഹൃത്തിനുള്ളിലും കുറിക്കുകൊണ്ടീടുന്നു
എന്‍ മനതാരില്‍ തെളിഞ്ഞതാണെന്നവള്‍
പുഞ്ചിരിയോടെ മൊഴിഞ്ഞു മറയുന്നു

സാമൂഹ്യ തിന്മതന്‍  മാറ്റങ്ങളെല്ലാം
ചൂണ്ടുവിരലാക്കി തൂലിക കൊണ്ടവള്‍
കൊടുംങ്കാറ്റു വിതച്ചു നീ ഭാഗവാക്കാവുന്നു
നല്ലൊരു പുലരിയെ കണ്ടു മുന്നേറുവാന്‍

മിത്രങ്ങള്‍തന്നുടെ തെറ്റുകണ്ടീടുമ്പോള്‍
മടിയേതുമില്ലാതെ ചൊല്ലുന്നു അരുതെന്ന്
സത്യമാം മുഖമുദ്ര കൂടെയുണ്ടതിനാലെ
മിത്രങ്ങള്‍ പലരുമേ ശത്രുവായ്‌ മാറുന്നു

സത്യമാം അറിവിന്റെ ഉത്തമബോധ്യങ്ങള്‍
ചൊല്ലി നേര്‍വഴിയെ നടത്തുന്നു സഹജനേ
തെറ്റിദ്ധരിച്ചവര്‍ നേരറിഞ്ഞീടുമ്പോള്‍
തിരികെവരുമെന്ന് ചൊല്ലികടന്നുപോയ്

തൂലിക കോറിയ യാത്രയിലൊക്കെയും
കനലായ് എരിഞ്ഞു നീ ജ്വലനം നടത്തീല്ലേ
പിന്തിരിഞ്ഞിന്നു നീ നോക്കേണ്ട തൂലികേ
കുതിച്ചുപാഞ്ഞിന്നു നീ മുന്നോട്ടുപോകുവിന്‍

Tuesday, September 10, 2013

നിറദീപം


ശ്യൂന്യമാണെന്‍ മാനസം
അതിലൊരു നിറദീപം
കരിന്തിരി കത്താതൊരിക്കലും
തെളിക്കുവാന്‍ വന്നവള്‍ നീ

ചെമ്പകപൂവിന്‍ നൈര്‍മല്ല്യമോടെ
സുഗന്ധം പരത്തുന്നുയെന്നില്‍ നീ
എന്‍ ഹൃദയകോവിലിലെന്നും
അടരാതെ സൂക്ഷിക്കുമാപുഷ്പം

പിച്ചി ചീന്തിയ മാംസമായ് നിന്നെ
കൂട്ടമായ്‌ ചേര്‍ന്ന് ദൂരെയെറിഞ്ഞതോ
വൈഡൂര്യമായ്  തിളങ്ങിയ നിന്‍ മുഖം
പല്ലും നഖവും വികൃതമാക്കിയോ

ഭ്രാന്താലയത്തിന്റെ ചുവരുകള്‍ക്കുള്ളില്‍
ദൂരേക്ക്‌ ദൃഷ്ടികള്‍ പായിച്ചു നിന്നവള്‍
പൊട്ടിചിരികളും അട്ടഹാസങ്ങളും മുഴങ്ങുന്നു
ബധിരയായ് നില്‍ക്കുന്നിതായിവള്‍

തെറ്റു ചെയ്യാതെ ശിക്ഷയേറ്റവള്‍
എല്ലാം നിശബ്ദം സഹിച്ചതുമവള്‍
രക്ഷകരായ്  കടന്നു വന്നവര്‍ തന്നെ
ശിക്ഷകരായ് മാറിയതും പിന്നെ

കുപ്പയില്‍നിന്ന് കിട്ടിയ മാണിക്യം
ഇന്നെന്‍ ജീവനില്‍ പ്രകാശം പരത്തുന്നു
ഒരിക്കലുമണയാത്ത നിറദീപമായ്
ചെമ്പകപൂവിന്‍ സുഗന്ധമോടെ.........

Saturday, September 7, 2013

അളവുകോല്‍


ആത്മ നൊമ്പരത്തിന്റെ കണക്ക്‌
അത്  ആര്‍ക്കറിയാം?
ഉത്തരമില്ലാത്ത ചോദ്യങ്ങള്‍!! ......
സൂത്രവാക്യങ്ങള്‍ ചേരാത്ത കണക്കുകള്‍ !

തന്നവര്‍ക്കറിയില്ല അതിന്‍റെ അളവും ആഴവും
സ്വീകരിച്ചവര്‍ക്കോ അളക്കാനാകില്ല
അതിന്‍റെ ആഴവും പരപ്പും
ഇതൊന്നുമല്ലാത്ത എന്തോ ഒന്നു?

ദൂരെയിരിക്കുമ്പോള്‍ സ്നേഹത്തിന്‍  അളവുകോല്‍
 നൊമ്പരമായ്  മാറുന്നു
അളക്കാനാകാത്ത നൊമ്പരം
നെഞ്ചില്‍ വിങ്ങലായ് മാറുന്നു

പിന്നെ നിറയുന്നു മിഴിയിണകള്‍,
രണ്ടാരുവികളായ്  കവിളിണകളെ തഴുകുന്നു
പിന്നെ കനലായ് മാറിയ മനം
ഒരു തീജ്വാലയായ് ,അഗ്നി കുണ്ഡമായ്
എന്തിനേയും ദഹിപ്പിക്കാന്‍ കഴിവുള്ള,
കരുത്തിന്റെ രൂപമായ്‌ മാറുന്നു
നിഴലായ് നിറമായ്‌ മുന്നേറുന്നു !

ആര്‍ക്കുവേണമെങ്കിലും അളന്നുനല്‍കാം
അതെ അളവിനാല്‍ തിരികെ -
നിനക്കും കിട്ടുമെന്നറിയുക...............!

Thursday, September 5, 2013

തിരിച്ചറിയുന്ന സ്നേഹം




         ഇന്നവര്‍ തനിച്ചല്ല .....വളരെ നാളുകളായി അവര്‍ നല്ല കൂട്ടുകാരായിരുന്നു നല്ല ഒരു ചിത്രംവരകാരിയാണ്‌ സോനാ അവളുടെ ചിത്രങ്ങള്‍ക്ക് മിഴിവേകിയത് ജെറിയുടെ സാനിദ്ധ്യമായിരുന്നു കാരണം അവന്‍ പറഞ്ഞകഥകളില്‍നിന്നു സോനാ ഒരുപാടര്‍ത്ഥങ്ങള്‍ നിറഞ്ഞ ചിത്രങ്ങള്‍ക്ക് ജന്മമേകി .... അവനില്ലങ്കിലന്ന് ചിത്രവുമില്ലാത്ത അവസ്ഥ .
          ഒരിക്കല്‍ ജെറിയൊരു  സുഹൃത്തിനെ പരിജയപ്പെട്ടു. ജിത്തു അതാണ്പേരെങ്കിലും മോനുട്ടനെന്നാണ് അവന്‍റെ ഓമനപ്പേര്.ജെറിയിലൂടെ സോനയുമവന്റെ സുഹൃത്തായി . ജീവിതത്തിനും മരണത്തിനുമിടയില്‍ യാത്രചെയുന്ന ഒരുകൂട്ടുകാരന്‍ അതായിരുന്നു ജിത്തിന്‍റെ  വിശേഷണം .ജെറി അവന്‍റെ  മമ്മയില്‍നിന്നും മനസിലാക്കിയ സത്യം .അവരുടെ കൂട്ടു മോനൂട്ടനു ഒരുപാട് മാറ്റങ്ങള്‍നല്‍കി മൂകമായിരുന്ന അവന്‍റെ മുഖം പ്രസന്നമാകാന്‍ തുടങ്ങി.സോനയുടെ ചിത്രങ്ങളോട് അവനു വല്ലാത്ത ഒരിഷ്ടം അത് പിന്നെയൊരുതരം ആരാധനയായിമാറി .ഒരിക്കല്‍ മോനൂട്ടന്‍ ജെറിയോടെല്ലാം തുറന്നുപറഞ്ഞു സോനയെ അവന്‍ ഇഷ്ടപ്പെടുന്നതും അതിന്‍റെ ആഴമെത്രയെന്നു അറിയില്ലയെന്നും, അവളെ നഷ്ടമായാല്‍ പിന്നെ താനും ആനിമിഷം ഒരോര്‍മ്മ മാത്രമാകും അത്രയെ എനിക്കറിയു. തന്‍റെമാത്രം സ്വന്തമായ്കരുതി കൊണ്ടുനടക്കുന്ന സോനയെ വേറൊരാള്‍ ഇഷ്ടപ്പെടുന്നത് ജെറിക്ക് താങ്ങാവുന്നതിലുമധികമായിരുന്നു.അവന്‍ എന്തു ചെയ്യണമെന്നറിയാതെപകച്ചുനിന്നു.തന്‍റെസങ്കടമെങ്ങനെ സോനയോടുപറയും, പറഞ്ഞാലൊരുപക്ഷെ സോനാ മോനൂട്ടനെ വെറുത്താലോ.കുറച്ചുദിവസങ്ങള്‍കൊണ്ട് ജെറിയൊരുതീരുമാനത്തിലെത്തി .സഹനത്തിന്‍റെ മൂര്‍ധന്യത്തില്‍നിന്നുകൊണ്ട് സോനയെ മോനൂട്ടന് വിട്ടുകൊടുക്കാം പക്ഷെയെങ്ങനെ സോനയെ പറഞ്ഞുമനസിലാക്കും....  ഒടുവില്‍ ജെറി എന്തെക്കൊയോ മനസ്സിലുറപ്പിച്ചുകൊണ്ട്‌ ഒരു തീരുമാനമെടുത്തു. സോനയില്‍ നിന്നുമകലാന്‍ പിന്നീടെന്താവും അവരുടെയിടയില്‍  സംഭവിച്ചത് ..........?
 ..
              സോന ഒരു കിലുക്കാംപ്പെട്ടിയായിരുന്നു .കൂട്ടുകാരികള്‍ അവളെ  കൗതുകത്തോടെയായിരുന്നു നോക്കാറ് . അവളുടെ കലപില കൂട്ടിയുള്ളസംസാരം മനോഹരമായി ചിത്രം വരക്കാനും  പഠിക്കാനും മിടുക്കിയായിരുന്നു. അധ്യാപക ദമ്പതിമാരുടെ മൂന്ന് മക്കളില്‍ ഇളയവള്‍ .മൂത്തരണ്ടുചേച്ചിമാരുമടങ്ങുന്നതാണ് അവരുടെകുടുംബം.കൊണ്ടും
കൊടുത്തും അടിച്ചുംകളിച്ചും വളര്‍ന്നവര്‍ കളിക്കൂട്ടുക്കാരെപോലെ ആയിരുന്നു സഹോദരിമാര്‍.വീട്ടില്‍ സന്ധ്യയായാല്‍ എല്ലാവരുംകൂടി പ്രാര്‍ത്ഥിച്ചു അതിനുശേഷം ആഹാരവും കഴിഞ്ഞു ഒരു ഒത്തുകൂടല്‍ ഒരു മണിക്കൂര്‍ ആ വീട് പറഞ്ഞറിയിക്കാന്‍പറ്റാത്ത ഒരു സ്നേഹവലയമാണ്.മറ്റുള്ളവര്‍ അസൂയയോടെ നോക്കി പോകും.ഇന്നത്തെ കാലത്ത് പല വീടുകളിലും ഇല്ലാതെപോകുന്നതും മക്കളും മാതാപിതാക്കളും തമ്മിലുള്ള ഈ ഒത്തുചേരല്‍ ആണ് .സ്നേഹം എന്നാ വാക്കുപോലും കേട്ടിട്ടില്ലാത്തപോലാകുംപലരുടെയും പെരുമാറ്റം.
              ചേച്ചിമാര്‍ ഉന്നത പഠനത്തിനായി ദൂരേക്ക് പോയപ്പോളായിരുന്നു സോന ഏറ്റവുംകൂടുതല്‍ സങ്കടപ്പെട്ടത്. പിന്നീടു പഠനത്തിനു ശേഷം ഒഴിവുസമയങ്ങള്‍ ചിത്രംവരയുടെ ലോകമായിരുന്നു സോനയുടെ കൂട്ട്, സോന പിന്നീടു നല്ല ഒരു ആര്‍ട്ടിസ്റ്റ് ആയിമാറി അവളുടെ ചിത്രപ്രദര്‍ശനം പലസ്ഥലങ്ങളിലും നടക്കാറുണ്ട്. അങ്ങനെ നടന്ന ഒരു പ്രദര്‍ശനത്തില്‍വച്ചാണ് ജെറിയും സോനയും പരിചയപ്പെടുന്നത്.പിന്നീടു എവിടെ സോനയുടെ ചിത്രപ്രദര്‍ശനം ഉണ്ടെങ്കിലും ജെറി പോകാറുണ്ട്.നല്ല ഒരു ഇന്റീരിയര്‍ ഡിസൈനര്‍ ആണ് ജെറി.അവനാവശ്യമുള്ള ചിത്രങ്ങള്‍പലതും സോനയാണ് വരച്ചു നല്‍കിയത്, അവന്‍റെ ഭാവനയില്‍ തെളിയുന്നചിത്രങ്ങളെല്ലാം   സോനയുടെ വിരള്‍ത്തുമ്പ്‌കൊണ്ട് ക്യാന്‍വാസില്‍ കോറിയപ്പോള്‍ അഴകിന്‍റെ  കൊടുമുടിയില്‍തീര്‍ത്ത മനോഹര ദൃശ്യങ്ങളായി.  
          ജെറിയുടെ ജോലിക്കുശേഷമുള്ള സമയങ്ങള്‍ സോനയോടൊത്തു ചിലവഴിക്കാന്‍ അവന്‍ തീരുമാനിച്ചു .സോനയും അതില്‍ സന്തോഷവതിയായിരുന്നു.സോന ആസമയങ്ങളില്‍ ധാരാളം ചിത്രങ്ങള്‍വരച്ചു. ആചിത്രങ്ങളുടെ ആദ്യത്തെ ആരാധകനും വിമര്‍ശകനും എല്ലാമവനായിരുന്നു അവന്‍ നല്‍കുന്നപ്രോത്സാഹനവും സോനയുടെ കഴിവുമൊത്തുചേര്‍ന്നപ്പോള്‍ സോന ചിത്രകലയുടെകൊടുമുടികള്‍ കീഴടക്കി തുടങ്ങി.അതോടെ സോനക്ക് ആരാധകരും കൂടിവന്നു എവിടെ ചിത്രപ്രദര്‍ശനമുണ്ടെങ്കിലും പരിചയപ്പെടാന്‍ പലരുംവരും .ഈ കാഴ്ച ജെറിക്ക് അല്പംവിഷമം ഉണ്ടാക്കുന്നതായിരുന്നു.അതിനൊരു കാരണമുണ്ട് ജെറിക്ക് സോനയോടു തോന്നിയ സ്നേഹം അതില്‍ അല്പം സ്വാര്‍ത്ഥത കടന്നുകൂടിയെന്നു മാത്രം. അവന്‍റെ സങ്കടവുംദേഷ്യവുമെല്ലാം  സോനയോടു തുറന്നുപറഞ്ഞു

                   പിന്നീട് വന്നദിവസങ്ങളില്‍ പലപ്പോഴും അവര്‍ തമ്മില്‍കൊച്ചുകൊച്ചു പിണക്കങ്ങളും പിന്നെ ഇണക്കങ്ങളും പതിവായി .അപ്പോഴാണ്  അവര്‍ കൂടുതല്‍ ആഴത്തില്‍ പരസ്പരം സ്നേഹിക്കാന്‍ തുടങ്ങിയിരിക്കുന്നു എന്നു മനസിലാക്കിയത്.ഒരിക്കല്‍ സോന വരച്ച ഒരു ചിത്രത്തിന് അല്പം അപാകത ഉണ്ടായി പക്ഷെ ജെറിയുടെ തിരക്ക്മൂലം അവന്‍ ശ്രദ്ധിച്ചതുമില്ല.ഒന്ന് നോക്കണം എന്നു പറഞ്ഞെങ്കിലും സോനയിലെ കഴിവിനെ പൂര്‍ണ്ണവിശ്വാസം ഉള്ളതുകൊണ്ട് അവന്‍ കാര്യമാക്കിയില്ല.ആ ചിത്രത്തിന് വിമര്‍ശനങ്ങള്‍ വന്നപ്പോളാണ് അവര്‍ അത്ശ്രദ്ധിച്ചത്, എല്ലായിടത്തുനിന്നും അഭിനന്ദനങ്ങള്‍ലഭിച്ചിരുന്ന സോനയുടെ ചിത്രങ്ങള്‍ക്ക് വിമര്‍ശനം ഉണ്ടായപ്പോള്‍ അവള്‍ ശരിക്കുംതളര്‍ന്നു പോയി തന്‍റെ അശ്രദ്ധകാരണം ഇങ്ങനെ ആയതെന്നു ഓര്‍ത്തപ്പോള്‍ അവളുടെ മിഴികള്‍ അറിയാതെ നിറഞ്ഞൊഴുകി.അതിലും കൂടുതല്‍ വേദനിച്ചത് നമ്മുടെ ജെറിയും.ആശ്വാസമായി അവള്‍ക്കരുകില്‍ ചെന്നുവെങ്കിലും അത്രപെട്ടന്ന് അവളെ ശാന്തമാക്കാന്‍ അവനും കഴിഞ്ഞില്ല. ഈ സംഭവത്തിനുശേഷം സോന തന്‍റെചിത്രങ്ങള്‍ വരക്കുമ്പോള്‍ നല്ലശ്രദ്ധയോടെ ചെയ്യാന്‍തുടങ്ങി ജെറിക്കും ഒരു ഗുണപാഠമായിരുന്നു ആ സംഭവം.

                      ഇതിനിടയിലേക്കാണു മോനൂട്ടന്‍ കടന്നു വന്നത്. മോനൂട്ടന്‍റെ പപ്പാ നേരത്തെ മരിച്ചുപോയി ഓര്‍ക്കാപുറത്തു വിരുന്നുവന്ന ഒരു ഹൃദയസ്തംഭനമായിരുന്നു അവന്‍റെ പപ്പയെഅവനു നഷ്ടമാക്കിയത് .അവന്‍റെ മമ്മ കോളേജ്പ്രഫസര്‍ ആയിരുന്നു . ഭര്‍ത്താവു നേരത്തെനഷ്ടപ്പെട്ടെങ്കിലും മകനുവേണ്ടി മറ്റൊരുവിവാഹം വേണ്ടന്നുതീരുമാനിച്ചു. നല്ല ചുറുച്ചുറുക്കോടെ നടന്നിരുന്ന മോനുട്ടനു ഇടക്കിടക്ക് വല്ലാത്തക്ഷീണം അനുഭവപ്പെടുന്നു ,അങ്ങനെയാണ് അവര്‍ ആശുപത്രിയില്‍ ചെക്കപ്പിനു പോയത്.പല ടെസ്റ്റുകളും നടത്തി ഡോക്ടര്‍ പറഞ്ഞത് കേട്ടപ്പോള്‍ ആ മാതൃഹൃദയം കത്തികൊണ്ട് മുറിപ്പെടുത്താതെ തനിയെവിണ്ടു രക്തമൊഴുകുന്ന അവസ്ഥയായി.മോനുട്ടന്‍റെ രക്തത്തിലെ ചുവന്നഅണുക്കള്‍ അനുനിമിഷം നശിച്ചുകൊണ്ടിരിക്കുന്നു .ചികിത്സ കൊണ്ട് കാര്യമില്ലാ എന്നുകൂടി കേട്ടപ്പോള്‍ എല്ലാം പൂര്‍ത്തിയായി .ഈ അവസ്ഥയില്‍ സോനയെ അവനു വിട്ടുകൊടുക്കുന്നതല്ലേ തനിക്കു ചെയ്യാന്‍ പറ്റുന്ന പുണ്യം എന്നു ജെറി ചിന്തിച്ചെങ്കില്‍ എന്താണ് അതില്‍ തെറ്റ് ?
                     ഓരോരോ കാരണങ്ങള്‍ പറഞ്ഞു ജെറി പിന്നീടു തിരക്കഭിനയിക്കാന്‍തുടങ്ങി. പക്ഷെ സോന ആദ്യമൊന്നും കാര്യമാക്കിയില്ല ജോലിതിരക്കാവും എന്നു കരുതി.പിന്നീടു പലപ്പോളും അവന്‍ സോനയെ കാണാന്‍ വരാതെയായി .വരുമ്പോള്‍ ചോദിച്ചാല്‍ പറയും ദൂരെ എവിടെയെങ്കിലും ഓഫീസ് ആവശ്യത്തിനു പോകേണ്ടി വന്നു എന്നാവും മറുപടി. അതോടെ സോനക്കും ചിത്രങ്ങള്‍ വരയ്ക്കാന്‍ താല്പര്യം ഇല്ലാതായി മനപ്പൂര്‍വ്വം തന്നെ ഒഴിവാക്കുന്നതാണെന്ന് മനസിലായപ്പോള്‍.സോനയുടെ ചോദ്യത്തിനുള്ള ഉത്തരം ഒരിക്കലും അവനില്‍ നിന്ന് ലഭിച്ചില്ല.അവന്‍ മൌനം പാലിക്കുന്നു ഒഴിഞ്ഞു മാറുന്നു.അങ്ങനെ പോകവേ ജെറിക്ക് അമേരിക്കയില്‍ നല്ലൊരു സ്ഥാപനത്തില്‍ ജോലി ലഭിച്ചു.അവന്‍ സോനയോടും മോനൂട്ടനോടും യാത്ര പറഞ്ഞു പിരിയാന്‍ നേരം സോനയോടു പ്രത്യേകംപറഞ്ഞത് മോനൂട്ടനു നീയായിട്ട് സങ്കടം ഉണ്ടാക്കരുത് ഒരുപാട് ചിത്രങ്ങള്‍ വരക്കണം .സോന ഒന്നേ മറുപടി പറഞ്ഞോള്ളു എത്രനാള്‍ കഴിഞ്ഞാലും സോന ഇങ്ങനെ കാത്തിരിപ്പുണ്ടാവും.
                ജെറി പോയശേഷവും സോന ചിത്രങ്ങള്‍ വരച്ചു അവന്‍പറഞ്ഞ വാക്ക്പാലിക്കുവാന്‍ സോന മോനുട്ടനു കൂട്ടായി ചിലപ്പോള്‍അമ്മയെപോലെ ചേച്ചിയെപോലെ, കുഞ്ഞനുജത്തിയെപോലെ സ്നേഹം തുളുമ്പുന്ന കൂട്ടുകാരിയെപോലെ ആയിരുന്നു. സഹോദരന്‍ ഇല്ലാതിരുന്ന സോന മോനൂട്ടനില്‍ കണ്ടത് ഒരു കൂടപ്പിറപ്പിനെ ആയിരുന്നു.മോനുട്ടനും അങ്ങനെതന്നെയായിരുന്നു.ഈ സ്നേഹം ജെറി മനസിലാക്കിയതില്‍ വന്നപിഴവ് എത്രമാത്രം വേദനിച്ചു ജെറിയും സോനയും അങ്ങനെ മാസങ്ങള്‍ കടന്നുപോയി ഇടക്ക് ജെറി മോനൂട്ടനെ വിളിക്കും വിവരങ്ങള്‍ അറിയും ഒപ്പം സോനയുടെ കാര്യങ്ങളും തന്‍റെ ഈ അന്വേഷണം സോന അറിയരുത് എന്നു  മോനുട്ടനോട് പറഞ്ഞേല്‍പ്പിച്ചു അത് എന്തുകൊണ്ടാണ് എന്നു അവന്‍ ചിന്തിക്കാഴികയില്ല? ഒരിക്കല്‍ ജെറിയോട് അവന്‍ ചോദിക്കയുണ്ടായി “പറയാന്‍ സമയമായില്ല” എന്നുപറഞ്ഞു അവന്‍ ഫോണ്‍ കട്ടുചെയ്തു.പിന്നീടു മോനുട്ടന്‍ ഈ കാര്യം ചോദിച്ചിട്ടില്ല. അങ്ങനെ ഇരിക്കുമ്പോള്‍ മോനുട്ടന്‍റെ അസുഖത്തിനുള്ള പുതിയ ഒരു ചികിത്സ അമേരിക്കന്‍ ഡോക്ടര്‍മാര്‍ കണ്ടെത്തിയെന്ന വാര്‍ത്ത ജെറി അറിയുന്നത്. ജെറിയുടെ സന്തോഷത്തിന് അതിരില്ലായിരുന്നു അവന്‍ ഉടന്‍ തന്നെ മോനുട്ടന്‍റെ മമ്മയെവിളിച്ചു കാര്യങ്ങള്‍പറഞ്ഞു മോനുട്ടനോടും .സന്തോഷമുള്ള വാര്‍ത്ത ആയിരുന്നെങ്കിലും അതിന്‍റെ  പണചിലവിനെകുറിച്ച് അറിഞ്ഞപ്പോള്‍  അവര്‍ മൌനമായി. ജെറി അവര്‍ക്ക് ധൈര്യം പകര്‍ന്നു .അന്ന് വിദേശത്ത് പോയ ശേഷം ആദ്യമായി അവന്‍ സോനയെ വിളിച്ചു കാര്യങ്ങള്‍ പറഞ്ഞു.
            സോന തന്‍റെ ചിത്രങ്ങള്‍ വിറ്റുകിട്ടിയ പണവും ജെറിയുടെ ശമ്പളവും നല്ല മനസുള്ളവരുടെ സഹായവും കൊണ്ട് അവനെ വിദേശത്ത് ചികിത്സക്കായി കൊണ്ടുപോയി.ഒരു മാസത്തെ ചികിത്സക്ക്ശേഷം മോനുട്ടന്‍റെ അസുഖം  പൂര്‍ണ്ണമായും മാറി . ഒഴിവു സമയങ്ങളില്‍ എല്ലാം ജെറി മോനുട്ടനോടൊപ്പമായിരുന്നു  ചിലവഴിച്ചത് അവനിപ്പോള്‍ ജെറിയുടെയും കൂടപ്പിറപ്പായി.
               തിരികെ മടങ്ങാന്‍ നേരം  ജെറി പറഞ്ഞത് സോനയെ വിവാഹം കഴിച്ചു സുഖമായി ജീവിക്കണം എന്നുമാത്രമാണ് മോനുട്ടന്‍ അപ്പോളാണ് നേരത്തെ പറഞ്ഞ കാര്യങ്ങള്‍ ഓര്‍മിച്ചെടുത്തത്. മോനുട്ടന്‍ പറഞ്ഞു സോനയെ തനിക്കു ഒരിക്കലും വിവാഹം കഴിക്കാന്‍ പറ്റില്ല അവള്‍ എന്നും എനിക്ക്  കൂടപിറപ്പു ആണെന്നുള്ള സത്യം ഒരു അമ്മയുടെ വയറ്റില്‍ പിറവിയെടുക്കാതെ കൂടപിറപ്പായവര്‍. ജെറിപോലും അവന്‍റെമനസ്സിനു മുന്‍പില്‍ തോറ്റുപോയി ആ സ്നേഹം കണ്ടു.അങ്ങനെ മോനുട്ടനോടൊപ്പം ജെറിയും നാട്ടിലേക്ക് യാത്രയായി തനിക്കായ്‌ മാത്രം കാത്തിരിക്കുന്ന ഈശ്വരന്‍ തനിക്കായ്‌ സൃഷ്ടിച്ച സോനയെന്ന മുത്തിനെ സ്വന്തമാക്കാന്‍ .അവരുടെ വിവാഹം ഒരു സഹോദരന്‍റെ  സ്ഥാനത്തു നിന്ന് എല്ലാഉത്തരവാദിത്വങ്ങളോടും കൂടി മോനുട്ടന്‍ നടത്തികൊടുത്തു. അങ്ങനെ ആ മൂന്ന് കുടുംബങ്ങള്‍ താങ്ങും തണലുമായി ഒരുമയോടെ മുന്നോട്ടു പോയി .നമ്മുടെ മോനുട്ടനും വിവാഹിതനായി സഹോദരി സോനയുടെയും ജെറിയുടെയും സാനിദ്ധ്യത്തില്‍.ഇന്നും അവര്‍ മക്കളുമായി വിശേഷനാളുകളില്‍ ഒത്തുകൂടുന്നു പഴയ വിശേഷങ്ങള്‍ പറഞ്ഞും പങ്കുവെച്ചും പൊട്ടിച്ചിരിച്ചും മക്കള്‍ക്ക്‌ മാതൃകയായി കൂടപിറപ്പുകളെപോലെ.

   ഒരു അമ്മയുടെ വയറ്റില്‍ പിറന്നിട്ടും പലതിനു വേണ്ടിയുംപരസ്പരംശത്രുതയോടെ പോരാടാന്‍ പടവാളും പിടിച്ചു നില്‍ക്കുന്നവര്‍ ഒന്ന് ചിന്തിച്ചിരുന്നെങ്കില്‍ ?ഒരമ്മയുടെ മക്കളല്ലാതിരുന്നിട്ടും കൂടപ്പിറപ്പുകളായ ഈ കൂട്ടുകരെക്കുറിച്ച് അവരുടെ സ്നേഹത്തെക്കുറിച്ച് അവരുടെ പങ്കുവയ്ക്കലിനെകുറിച്ച് ..............ഒന്നു മനസ്സിലാക്കിയിരുന്നെങ്കില്‍ എത്ര നന്നായിരുന്നു .

Tuesday, September 3, 2013

സ്നേഹത്തിന്റെ മുള്‍കിരീടം


സ്നേഹ കിരീടം ചൂടിച്ചു തന്നപ്പോള്‍
മുള്‍കിരീടത്തിലെ മുള്ളും ഞാന്‍ തന്നില്ലേ
അണിഞ്ഞ ശിരസിനെ കുത്തിനോവിച്ചുകൊണ്ട്
നിണം പൊട്ടി ഒഴുകി നിന്‍ കവിളിനെ നനച്ചില്ലേ

ഒരു ശ്രുതി മീട്ടുവാന്‍ ആഗ്രഹമാണെങ്കിലും
കഴിയുന്നില്ലൊന്നുമേ മുള്ളിന്റെ നോവിനാല്‍
ചിലങ്കയണിഞ്ഞനിന്‍ കാല്‍പാദമൊന്നുമേ
ആടിതിമര്‍ക്കുവാന്‍ കഴിയാതെ തളര്‍ന്നുവോ

നേരായ മാര്‍ഗ്ഗത്തില്‍  ചലിച്ചൊരാ പാദങ്ങള്‍
പഴികളൊരുപാട് ചാര്‍ത്തിതന്നില്ലയോ
സത്യത്തെ മുറുകെ പിടിച്ച തേരാളിയായ്
കുതിച്ചു പാഞ്ഞില്ലയോ ഓരോ ദിനത്തിലും

സ്നേഹം നിറഞ്ഞ നിന്‍ സ്നേഹിതരായവര്‍
സ്വാര്‍ത്ഥത പൂണ്ടു വരിഞ്ഞു മുറുക്കുമ്പോള്‍
ഭയമേതുമില്ലാതെ ഭേതിച്ചിടുക നീ
സ്നേഹത്തിന്‍ സ്വാര്‍ത്ഥത പൂണ്ട രൂപങ്ങളെ

നീ നല്‍കും സ്നേഹം തിരിച്ചറിഞ്ഞീടുവാന്‍
കഴിയാതെ പോയതും  തെറ്റെന്നു പറയാമോ
അനുഭവിച്ചീടുവാന്‍ ഭാഗ്യമുണ്ടാവണം
കറയില്ല സ്നേഹത്തിന്‍ തേന്‍ കുടങ്ങള്‍

നീതിയാം സൂര്യനായ് ജ്വലിച്ചു നില്‍ക്കുമ്പോളും
കാര്‍മേഘം നിന്റെ മുഖത്തെ മറച്ചാലും
പെയ്തൊഴിഞ്ഞീടുമ്പോള്‍  വീണ്ടും നീ വന്നിടും
വാനില്‍ വിരിയുന്ന മഴവില്ലുപോലെന്നും