Monday, June 22, 2015

മറവിയുടെ ചിത്രം

                           
                                                                                                                                                                                           മൗനത്തിന്റെ മറ നീക്കി പുറത്തു വരുമ്പോള്‍ ആ യാത്ര അതിന്റെ  അവസാന സ്റ്റോപ്പില്‍ എത്തിയിട്ടുണ്ടാകും .ഓര്‍മ്മകളുടെ പടവില്‍ ഇരിക്കുമ്പോള്‍ ആ പേര്  ഒരിടത്തും കണ്ടെത്താന്‍ കഴിഞ്ഞെന്നു വരില്ല .കാരണം ഓര്‍മ്മകളുടെ തീരത്ത് മറ്റെന്തെക്കെയോ പ്രിതിഷ്ടിച്ചിരിക്കുന്നു. വീണ്ടുമൊരു ഓര്‍മ്മപ്പെടുത്തലായി ആ സ്വരം ഒരിക്കലും എത്തുകയില്ല .അറിഞ്ഞുകൊണ്ട് തന്നെ അകലങ്ങളിലേക്ക് യാത്രയായ ഒരു മറവിയുടെ ചിത്രം .....!!


Thursday, June 11, 2015

ചിന്തിക്കുക,പ്രവര്‍ത്തിക്കുക



                                               മറ്റുള്ളവരുടെ നയനങ്ങള്‍ തുളിമ്പിയപ്പോള്‍ നിന്റെ കരങ്ങള്‍ ആ നീര്‍പളുങ്കുകള്‍ ഒപ്പിയെടുത്തു. നിന്റെ നയനങ്ങള്‍ നിറഞ്ഞപ്പോള്‍ ഒരു കരങ്ങളും ആശ്വാസത്തിന്റെ തലോടലായി ഉണ്ടായില്ല .എന്തുകൊണ്ടാകും ? നിന്റെ കണ്ണുകള്‍ നിറഞ്ഞത്  ആരും അറിഞ്ഞിട്ടില്ലയെന്നു കരുതുക. നിന്നോട് മിണ്ടാതെ പോകുന്നവരെയോര്‍ത്തു സങ്കടപ്പെടുകയോ പരിഭവിക്കുകയോ ചെയ്യാതിരിക്കുക, പകരം അവര്‍ക്ക് ഒഴിവാക്കാന്‍ പറ്റാത്ത തിരക്കുകള്‍ ഉണ്ടാകുമെന്ന് ചിന്തിക്കുക . നിന്നെ ഓര്‍മ്മിക്കാത്തവരെ ഒരിക്കലും ശല്ല്യം ചെയ്യാതിരിക്കുക ,അവര്‍ക്ക് ഓര്‍മ്മിക്കാന്‍ നിന്നെക്കാള്‍ പ്രിയപ്പെട്ട ഒരുപാട് പേര്‍ ഉണ്ടെന്നു കരുതുക .
നിന്റെ സഹായം ആവശ്യമില്ലാത്തവരുടെ അടുത്തേക്ക് സഹായവുമായി പോകാതെ ഒത്തിരി സഹായം ആവശ്യമുള്ളവരുടെ അരികിലേക്ക് കടന്നുചെല്ലുക .നിന്നോട് സംസാരിക്കാന്‍ താല്പര്യം ഉള്ളവരോട് സംസാരിക്കുക .അല്ലാത്തവരെ അവരുടെ ലോകത്തേക്ക് വിടുക.  വേദനകളും സഹനങ്ങളും ഉണ്ടാകുമ്പോള്‍ തളരാതെ  നമ്മെക്കാള്‍ വേദനിക്കുന്നവരെ ഓര്‍ക്കുക . മറ്റുള്ളവരെ അകാരണമായ് കുറ്റം പറയുമ്പോള്‍  ദൈവം ദാനമായ്  നല്‍കിയ സംസാരശേഷിയെകുറിച്ച് ഒരു നിമിഷമെങ്കിലും ചിന്തിക്കുക.  നേട്ടങ്ങള്‍ക്ക്‌ വേണ്ടിമാത്രം അടുത്തുകൂടുന്നവരെ തിരിച്ചറിയുക..........!!!!!

Monday, May 25, 2015

നടനചാതുരി


സ്വയംനല്ലവരെന്നു പുകഴ്ത്തിനടക്കുമ്പോള്‍
സ്വയം ചെറുതാകുന്നു ജനതയ്ക്ക് മുന്നില്‍ 
വിരല്‍ചൂണ്ടി നില്‍ക്കുന്ന നിങ്ങള്‍തന്‍ഭാവം 
കണ്ടാലറിയാം അഹങ്കാരഗര്‍വ്വിനെ

അന്യര്‍തന്‍സ്വസ്ഥത തല്ലികെടുത്തുമ്പോള്‍  
 സ്വയം അസ്വസ്ഥനാകുന്നതെന്തിവര്‍ ?
സ്നേഹമാണെന്ന്  പറഞ്ഞുതീരുംമുന്‍പേ 
അഭിനന്ദിക്കാതെവയ്യ അഭിനയമികവിനെ 

ഉണര്‍ത്തുപാട്ടായ് അരികില്‍വരുമ്പോള്‍ 
 ഇമകളടച്ചവര്‍ ഉറക്കംനടിച്ചിടും 
ദൂരെയെറിയുക  ഇനിയെങ്കിലും 
മര്‍ത്യാ നിന്നിലെ ഞാനെന്ന ഭാവത്തെ 

നവരസങ്ങള്‍ ആടുവാന്‍വെമ്പി 
ഓരോ നിമിഷവും മുന്നിലായ് വന്നവര്‍
നടനകലയുടെ ചാതുരി നിറച്ചൊരാ-
മൊഴികളുമായി അരങ്ങിലെത്തി 

പലമനസ്സിന്റെ ചപലതയെ 
ഒരേസമയം തലോടിനടന്നവര്‍ 
മുള്ളിനെ മുള്ളുകൊണ്ടെന്നപോല്‍
മറുചോദ്യമെറിഞ്ഞു പോകുന്നവര്‍ 

ശാപത്തിന്‍ കണ്ണുനീര്‍ചിതറിവീണുടയുമ്പോള്‍ 
ഇടിയായ് മിന്നലായ് പതിക്കാതിരിക്കുവാന്‍
വെറുമൊരുശ്വാസമാണെന്നോര്‍മ്മയാലെ 
കാപട്യമില്ലാത്ത കാരുണ്യകടലാകണം ......!!!!!


Friday, April 24, 2015

അറിയാത്തനോവുകള്‍



നോവുന്നു മനതാരില്‍
എന്തെന്ന് ചൊല്ലുവാനറിയില്ലെനിക്കിപ്പോള്‍

നൊമ്പരമായ് വിങ്ങലായ്
തട്ടി മുറിയുന്നു ചോര പൊടിയുന്നു

ആ നൊമ്പരം അണപൊട്ടിയൊഴുകുന്നു
മിഴിനീരിനാല്‍ തീര്‍ത്ത അരുവിയായ്

പ്രിയമുള്ളതെന്തോ നഷ്ടമാകുന്ന
നിമിഷങ്ങളെ ഓര്‍ത്തോ

അതോ പ്രിയമായ് വന്നുചേര്‍ന്ന
നിമിഷത്തെ ഓര്‍ത്തോ

എത്രയോ വട്ടം പരതി നടന്നു ഞാന്‍
എന്‍ അന്തരാത്മവിന്‍ ആഴങ്ങളില്‍

അതൊരു സമസ്യയായ് ഇന്നും
ഉത്തരം കിട്ടാത്ത നൊമ്പരം

ദൂരെ നിന്ന് കാതില്‍ മുഴങ്ങി
ഒരു കിളികൊഞ്ചലില്‍ അമ്മേയെന്ന പിന്‍വിളി

അറിയില്ല എനിക്കിന്നും അതിനാലാണോ
എന്‍ ഹൃദയത്തെ കീറിമുറിക്കുന്ന

ചോരപൊടിയുന്ന നൊമ്പരപാടുകള്‍
എന്നും വിങ്ങുന്ന നോവായ്‌

തേങ്ങലായ് ചോരപൊടിയുന്നു നിനവില്‍
ഒന്നെടുത്തുമ്മ വെക്കാന്‍ കൊതിപ്പു ഞാന്‍  


മിന്നി തിളങ്ങുന്നോരോമനപൈതലിന്‍
പുഞ്ചിരി പൊഴിക്കുന്ന പൊന്‍മുഖം


ശലഭം





മൌനമാകും കൂടു തേടി പറന്നകന്ന ശലഭമേ
നീ പുഴുവായിരുന്നപ്പോള്‍
കൂട്ടിനുള്ളില്‍  എത്ര സുരക്ഷിതം

കൂടു വിട്ടുപുറത്തേക്കുവന്നീടുവാന്‍
വെമ്പല്‍ പൂണ്ടനിമിഷങ്ങളില്‍
ഇന്നുമോര്‍ക്കുമ്പോള്‍ നീ ഞെട്ടുകയോ ?

ശലഭമായ് മാറിയപ്പോള്‍ നിന്‍
ചിറകുകള്‍ എത്ര മനോഹരം
ആദ്യമായ് വാനില്‍ പാറിയപ്പോള്‍

നീ കണ്ടതെല്ലാം എന്തെന്തു കാഴ്ചകള്‍
പൂക്കളില്‍ തേന്‍ നുകര്‍ന്നു
ഇളം കാറ്റില്‍ ഊഞ്ഞാലാടി

പാറി പറന്നു വാനിലാകെ
 കാത്തിരുന്നു നിന്‍ വരവിനായ്
ഒരുപാടു പൂക്കളെന്നും പൂന്തോപ്പുതോറും

എങ്ങുമേ പോവാതെ നീ പറന്നു
മൌനമാകും കൂട്ടിനുള്ളില്‍ അണയുവാനായ്
എങ്കിലും പലവട്ടം നിന്‍ചിറകുകള്‍
കുഴഞ്ഞു മന്നില്‍ പതിച്ചുവോ നീ 

വീണ്ടും നിന്‍ ശക്തിയാല്‍
വാനില്‍ പറന്നില്ലേ?
ഒരു മാത്രയേതോ പൂവില്‍ മയങ്ങി നീ

ചെന്നു പതിച്ചതോ കൂര്‍ത്തോരു മുള്ളിന്മേല്‍
ചിറകറ്റു പോയ നീ മണ്ണില്‍ ലയിചില്ലേ
എന്തിനാപൂവില്‍ മയങ്ങി ശലഭമേ?

Friday, April 17, 2015

പ്രവാസത്തിലെ തണല്‍മരം

               
                        എന്നും  വൈകുന്നേരം അവര്‍ വളരെ നേരം സംസാരിക്കും .സംസാരിച്ചു കഴിഞ്ഞു ഫോണ്‍ കോള്‍കട്ട്  ചെയ്യുമ്പോള്‍ സങ്കടമാകും നമ്മുടെ അമീറിന് .അമ്മയുടെ കൈവിട്ടു പോയി ആള്‍ക്കൂട്ടത്തില്‍ തനിച്ചായ കുഞ്ഞിന്റെ അവസ്ഥയാണപ്പോള്‍ .അത് മറ്റാരുമല്ല നമ്മുടെ അമീറിന്റെ ഖല്‍ബിലെ മൊഞ്ചത്തി ജാസിയുടെ കോളാണ് .
                   അമീര്‍ ജോലി കഴിഞ്ഞു വന്നു തന്റെ പ്രിയപെട്ടവരോട് സംസാരിച്ചു കഴിഞ്ഞാല്‍ പിന്നെ ഓര്‍മ്മകളുടെ മേച്ചില്‍പ്പുറങ്ങളിലൂടെ ഒരു യാത്രയാണ് അവരുടെ കൈപിടിച്ച്. ഇപ്പോള്‍ സ്വപ്നം കാണാനും സ്നേഹം പകരാനും ജാസിയകൂടി ആയപ്പോള്‍ സമയം തികയാതായോ എന്നൊരു തോന്നല്‍ ഇല്ലാതില്ല .
                   സ്നേഹം കൊണ്ട് പൊതിയുന്ന ബാപ്പയും ഉമ്മയും .കൂടെനടന്നു കൊതിതീരാത്ത മൂത്തസഹോദരന്‍ ഇതാണ് അമീറിന്റെ കുടുംബം .പഠിക്കാന്‍ മിടുക്കനായിരുന്ന അമീറിന് ഒരു എഞ്ചിനീയര്‍ ആകണമെന്നായിരുന്നു ആഗ്രഹം .കോളേജ്പഠനം കഴിഞ്ഞു ബി സി എ കഴിഞ്ഞു തുടര്‍ന്ന് പഠിക്കാന്‍ ആഗ്രഹം ഉണ്ടായിരുന്നെങ്കിലും വീട്ടിലെ സാഹചര്യം അവനെ അനുവദിച്ചില്ല .ബാപ്പയും സഹോദരനും രോഗികളായപ്പോള്‍ കുടുംബഭാരം അമീര്‍ ഏറ്റെടുത്തു.പ്രയാസങ്ങള്‍ അങ്ങനെ അവനെയും ഒരു പ്രവാസിയാക്കി .
                    നല്ലൊരു ജോലിക്കുവേണ്ടി ഒരുപാട് ശ്രമിച്ചു നോക്കി  റക്കമെന്റ്റ് ചെയ്യാന്‍ ആരുമില്ലാത്തതിനാല്‍ ഫലമുണ്ടായില്ല . ഒടുവില്‍ ഒരു അക്കൗണ്ടിംഗ് സ്ഥാപനത്തില്‍ സ്റ്റോക്ക്‌ കണ്‍ട്രോളര്‍ ആയി ജോലിചെയ്യുന്നു .
                       അങ്ങനെ വര്‍ഷം നാല് കടന്നുപോയി .ഉടന്‍ നാട്ടില്‍ പോകാന്‍ ഇരിക്കുന്നു എന്തിനാണെന്നറിയില്ലേ.നമ്മുടെ ജാസിയയുടെ കഴുത്തില്‍ മിന്നു കെട്ടി സ്വന്തമാക്കാന്‍ .വീട്ടുകാര്‍ കണ്ടുപിടിച്ചതാണ് ആ കുട്ടിയെ നേരിട്ട്  പരസ്പരം അവര്‍ കണ്ടില്ലങ്കിലും ഫോട്ടോ കണ്ടു രണ്ടുപേര്‍ക്കും ഇഷ്ടപ്പെട്ടു .ഫോണിലൂടെ സംസാരിച്ചു അങ്ങനെ അമീറിന്റെ  ഖല്‍ബിലെ പ്രണയ പുഷ്പമായ് ജാസിയ വിടര്‍ന്നു നില്‍ക്കുന്നു .ഒരു പാവം കുട്ടി .
                             
                              നാല് വര്‍ഷത്തിനു ശേഷം അമീറിന് അവന്റെ മുതലാളി അനുവദിച്ചു കൊടുത്തിരിക്കുന്നത്‌ ആകെ മുപ്പത്തിയഞ്ചു ദിവസത്തെ അവധി .അതോര്‍ക്കുമ്പോള്‍ അവനു സങ്കടം നിയന്ത്രിക്കാന്‍ പറ്റുന്നില്ല .പ്രിയപെട്ടവരോടൊപ്പം അല്‍പസമയം ചിലവഴിക്കാന്‍ ,തന്റെ വിവാഹം നടത്തണം ,തന്റെ പ്രിയപ്പെട്ടവളെ ഒന്ന് കണ്‍നിറയെ കാണാന്‍പോലും ഉള്ള സമയം അതുപോലും ഉണ്ടാവില്ല ഈ അവധികൊണ്ട് .
                                  സഹജീവികളോടു കരുണ കാണിക്കാത്ത ഒരു വര്‍ഗ്ഗം മനുഷ്യന്‍ മാത്രമാണോയെന്നു ചില മേലാളന്‍മാരുടെ പ്രവര്‍ത്തികള്‍ കണ്ടാല്‍ തോന്നിപോകും .മറ്റുള്ളവരും തന്നെപോലെ വികാരങ്ങളും വിചാരങ്ങളും ഉള്ളവരാണെന്ന് അവര്‍ ചിന്തിക്കാറില്ല .സ്വന്തം ശരീരത്തില്‍ നുള്ളുമ്പോള്‍ മാത്രമേ വേദനിക്കുമെന്ന്  ചിന്തിക്കുന്നവര്‍ ....എന്നാവും ഇവരുടെയൊക്കെ അകക്കണ്ണ് തുറന്നു മറ്റുള്ളവരെയും സ്നേഹത്തോടെ കാണാന്‍ കഴിയുക .ദൈവത്തിന്റെ കോടതിയില്‍ കണക്കു പറയേണ്ടിവരുമെന്ന് എന്താണ് ഇവര്‍ മനസ്സിലാക്കാത്തത്

                                അമീറിന്റെ പ്രവാസ ജീവിതത്തില്‍ വളര്‍ന്നു പന്തലിച്ചു നില്‍ക്കുന്ന തണല്‍മരമായ് ജാസിയ എന്നും ഉണ്ടാകട്ടെ എല്ലാ നന്മകളും നല്‍കി ഈശ്വരന്‍ ഇവരെ അനുഗ്രഹിക്കട്ടെയെന്നു നമുക്കും പ്രാര്‍ത്ഥിക്കാം .......ഒരുപാട് സങ്കടങ്ങള്‍ക്കിടയിലും തണല്‍ മരങ്ങളായ്‌ പ്രിയപ്പെട്ടവര്‍ ഓരോ പ്രവാസിയുടെ ജീവിതത്തിലും തണല്‍ വിരിക്കട്ടെയെന്നു നമുക്കും ആഗ്രഹിക്കാം ............!!!!!