Tuesday, March 25, 2014

പിടച്ചില്‍

   
               


                             
 എത്ര ശ്രമിച്ചിട്ടും അടങ്ങാത്ത പിടച്ചിലായിരുന്നു ആ നെഞ്ചിനുള്ളില്‍. അണപൊട്ടി ഒഴുകാന്‍ കാത്തുനിന്ന അഗ്നിപര്‍വ്വതംപോലെ,തിളച്ചു മറിയുന്ന ഉള്‍തടം. എപ്പോള്‍ പൊട്ടിഒഴുകണം എന്ന് മാത്രം നിശ്ചയമില്ല. പിന്നെ  ശാന്തിയുടെ തണല് തേടിയുള്ള യാത്ര ആയിരുന്നു.ദിക്കറിയാതെയുള്ള ആ യാത്രയില്‍ എത്ര മുഖങ്ങള്‍ കണ്ടു .കണക്കെടുത്തില്ല.എല്ലാം
സ്വാര്‍ത്ഥതയുടെ പര്യായയവും സ്നേഹത്തിന്റെ കപടതയും പ്രിതിഫലിക്കുന്നവ. കുളിര്‍മ്മയേകുന്ന ഒരു തണല്‍ കണ്ടപ്പോള്‍ അല്പം ആശ്വാസം തോന്നി .ആ തണലില്‍ അല്‍പനേരം വിശ്രമിക്കാന്‍ ഇരുന്നതാണ് അറിയാതെ ഉറങ്ങിപോയി. ഉറക്കത്തില്‍ എന്തെല്ലാമോ ദുസ്വപ്നംങ്ങള്‍ കണ്ടു ഞെട്ടിഉണരും വീണ്ടും ഉറക്കത്തിലേക്കു മടങ്ങും. അഗാധമായ ഉറക്കത്തിലേക്കു പോകുംതോറും കുളിര്‍തെന്നല്‍ വീശിഅടിക്കുന്ന ഉഷ്ണകാറ്റായി മാറുന്നതും താങ്ങാവുന്നതിലും അധികമായി.ചൂട് സഹിക്കാന്‍ പറ്റാതായപ്പോള്‍ വാടിതളര്‍ന്നു വീണതും ഒരിറ്റു ദാഹജലത്തിനായി കേണതും മാത്രം ഓര്‍മ്മയുണ്ട്. പിന്നെ ആ പിടച്ചില്‍ ഒരിക്കലും ഉണ്ടായില്ല .

                                 " ഇങ്ങനെ  ജീവിത യാത്രയില്‍ പിടഞ്ഞു തീര്‍ന്നവര്‍ എത്രയോപേര്‍

Saturday, March 22, 2014

ഓര്‍മ്മചെപ്പ്


കാണാതിരിക്കാന്‍കഴിയില്ലെനിക്ക്
ഓമലേ നിന്‍ മുഖമെന്നുമെന്നും
നിന്‍സ്വരംകേള്‍ക്കാത്ത,
നിന്മുഖംകാണാത്ത,
എന്നുടെ രാവുകളെന്നുമെന്നും
നിദ്രാവിഹീനങ്ങളാണെന്നറിവു...... നീ
ഇനിയെന്തു ചെയ്യും ഞാനോമലാളെ ..?

നിന്മുഖം കാണുമ്പോഴെന്നില്‍ നിറയുന്നു
നിദ്രാതന്‍ ദേവി കടാക്ഷങ്ങളായിരം
നിദ്രതന്‍ തേരില്‍ ഞാന്‍ സഞ്ചാരിയാകുമ്പോള്‍
താരാട്ടു പാട്ടിന്റെ ഈണമായ് നീ വേണം
ഓമല്‍ കിനവുകളായെന്നില്‍ നിറയുനീ
ഓര്‍മ്മതന്‍ ചെപ്പില്‍ ഉറങ്ങിയുണരുവാന്‍...!



Friday, March 21, 2014

കണ്ടെത്തല്‍


ഒരിക്കല്‍ നീ എന്നരുകില്‍  വന്നതും
എന്നിലെ സത്യത്തെ കണ്ടുകൊണ്ടല്ലയോ
ഞാന്‍ കോറിയ അക്ഷര കൂട്ടങ്ങള്‍ കണ്ടപ്പോള്‍
ഉള്‍വിളി പോലെ നീ എന്നിലേക്കെത്തിയോ

ആദ്യമായ് എന്നിലേക്കെത്തിയ സന്ദേശം
സുപ്രഭാതം ചൊല്ലാന്‍ വന്നതാണ്‌  ഞാന്‍
പിന്നീടു പലവട്ടമെത്തിനിന്‍  സാനിദ്ധ്യം
സന്ദേശരൂപങ്ങള്‍ ആയിരുന്നു

ഒരിക്കലും കാണാത്ത സുഹൃത്തിനെ കാണുവാന്‍
അനുവാദം ചോദിച്ചതോര്‍മ്മയില്ലേ ?
കണ്ടു കഴിയുമ്പോള്‍ പലവട്ടം കാണുവാന്‍
ഹൃത്തടം വീണ്ടും കൊതിച്ചതില്ലേ ?

സ്നേഹത്തിന്‍ പാരമ്യം പലവട്ടം നിന്നിലെ
സ്വാര്‍ത്ഥതയാലെ വഴക്കടിച്ചില്ലയോ?
നിന്നെ പിരിയാതെ ഞാന്‍ കൂടെനിന്നപ്പോള്‍
നിന്നിലെ തെറ്റുകള്‍ തിരുത്തിയില്ലേ ?

സ്നേഹത്തിന്‍ ബന്ധനം കൂടുചമച്ചപ്പോള്‍
വാതില്‍ തുറന്നു ഞാന്‍ സ്വതന്ത്രയായി
തിരികെ വരാതെ ഞാന്‍ പറന്നകന്നപ്പോഴും
ഇടനെഞ്ചു  പൊട്ടി കരഞ്ഞില്ലയോ നീ ?

നിന്നിലെ നോവു തിരിച്ചറിഞ്ഞപ്പോള്‍  ഞാന്‍
മടക്കയാത്രക്ക്‌ ഒരുങ്ങി വന്നില്ലയോ
അറിവിന്റെ നിറവിലും തെറ്റിന്റെ ശരിയിലും
നിന്നില്‍ ലയിച്ചു ഞാന്‍ സമാധിയായില്ലേ ?

Tuesday, March 11, 2014

മാതൃക





കുന്നിന്‍ ചരുവിലെ കുയിലമ്മപെണ്ണും
ഉയരത്തില്‍ പാറുന്ന കാകന്‍ കിളിയും
ഒരു നാളില്‍കണ്ടവര്‍ താഴ്വരത്തൊന്നില്‍
എത്രപെട്ടന്നവര്‍  ചങ്ങാതിമാരായ്

ആരിലുംതോന്നാത്ത ഒരുകൊച്ചു സ്നേഹം
തോന്നിയാ കാകനും കുയിലമ്മകിളിയോട്
കാകന്റെ മാറ്റങ്ങള്‍ കണ്ടു മൃഗങ്ങളും
എന്താണ് കാകന് ചിന്തിപ്പതെല്ലാരും

കുയിലമ്മ പെണ്ണിന്റെ സ്നേഹവായ്പ്പുകള്‍
ക്രൂരനാം കാകനെ ശാന്തനാക്കീടുന്നു
സുഖം തേടി അലയുമ്പോള്‍ ക്രൂരരായ് മാറുന്നു
മനുജ ജന്മങ്ങളെ നിങ്ങളും മാറുമോ ?

ഒരുനാളില്‍ എവിടെയോ മറഞ്ഞാകുയില്‍ നാദം
തിരയുന്നു കാകനും ദിനംതോറും  കാടാകേ
കണ്ടു മുട്ടിയപ്പോഴോ പറയാനറിയാത്ത
സ്നേഹത്തിന്‍ പേമാരി പെയ്തിറങ്ങി

പിന്നെയൊരിക്കലും പിരിയാത്ത സ്നേഹിതര്‍
മാതൃകയായവര്‍ വഴികാട്ടിയായവര്‍
ഇവരിലെ സ്നേഹത്തെ കണ്ടു ചിരിച്ചവര്‍
ഇവരെന്റെ മാതൃക എന്ന് ചൊല്ലീടുന്നു

സ്നേഹം കൊടുക്കുവാന്‍ മനസാകുമെങ്കില്‍
ക്ഷമിച്ചീടുവാന്‍ നീ ഒരുക്കമാണെങ്കില്‍
ക്രൂരതയോടെ നടന്നീടുമൊരുവനെ
സ്നേഹമയിയായ ചങ്ങതിയാക്കീടാം


Tuesday, March 4, 2014

ഒരാള്‍ മാത്രം


മനസ്സിന്റെ ശൂന്യത
മയങ്ങും മടിത്തട്ടില്‍
പളുങ്കുകൊണ്ടിന്നൊരു-
കൊട്ടാരം പണിതുവോ...?
അതിനുള്ളിലാകെ
ഇരിപ്പിടമൊന്നെ
അവിടുത്തെ പ്രജയും
രാജാവും "ഒരാള്‍ മാത്രം"
വിങ്ങുന്ന നൊമ്പരം
അലയടിക്കും സന്തോഷം
സിംഹഗര്‍ജ്ജനവും പിന്നെ
കുഞ്ഞിന്റെ കരച്ചില്‍
എല്ലാം അവിടുണ്ട്
കാണുന്നതോ ..."ഒരാള്‍ മാത്രം"
തംബുരുവിന്‍ സംഗീതമുതിരുന്നു
കോകില നാദത്തില്‍ ഗാനമോഴുകുന്നു
ചിലങ്ക തന്‍ ചിലമ്പൊലിനാദം
ഒരായിരം ഭാവങ്ങള്‍ നാട്യം നടത്തുന്നു
കാണിയും കഥനം നടത്തുന്നതും
.........."ഒരാള്‍ മാത്രം"
അരങ്ങിലും അണിയറയിലും
ചമയങ്ങള്‍ അണിയാനും അണിയിക്കാനും
വെറുക്കാനും പിന്നെ പൊറുക്കാനും
കാത്തിരിക്കാനും മറഞ്ഞിരിക്കാനും
......... "ഒരാള്‍ മാത്രം"
ആരാണയാള്‍? ഒന്നുമാത്രമറിയാം
മനസ്സിന്റെ ശൂന്യതയില്‍ ഇരിപ്പിടം,
പണിതൊരു വിഡ്ഢി......
സ്വയം തീര്‍ത്ത കൊട്ടാരത്തിലെ  "പടു വിഡ്ഢി"



Saturday, March 1, 2014

നിന്നിലെ ഞാന്‍


നനുത്ത തെന്നലായ് അരികിലെത്തുമ്പോള്‍
ക്രോധകാറ്റായ് നീ ആഞ്ഞുവീശല്ലേ

വിരിഞ്ഞപൂക്കളില്‍ ഇതള്‍ കുരുന്നു ഞാന്‍
കാറ്റായ് വന്നു നീ തട്ടി വീഴ്ത്തല്ലേ

വാര്‍മഴവില്ലായ്  വാനില്‍ നില്‍ക്കുമ്പോള്‍
കരിമുകിലായ് നീ മറച്ചിടാതെന്നെ

ശാന്തമായൊരു തീരമാകുമ്പോള്‍
ആര്‍ത്തിരമ്പിടും തിരമാലയാവല്ലേ

മറഞ്ഞു പോയിടും ഒരുകുസുമംപോല്‍
പുനര്‍ജ്ജനിയാകും നിന്‍ മനമതില്‍ ............!

Thursday, February 27, 2014

നിധിപേടകം എവിടെ !!!!

               
 

                                നിധി തേടിയുള്ള യാത്രയിലായിരുന്നു അവര്‍. യാത്ര ആരംഭിച്ചെങ്കിലും നിധിയുടെ സ്ഥാനം എവിടെയെന്നുള്ളത് ആര്‍ക്കും അറിഞ്ഞുകൂടാ. അവരുടെ യാത്രയില്‍ അല്പം വിശ്രമത്തിനായി അവര്‍ കാടിന്റെ നടുവിലുള്ള ഒരു ഗുഹയില്‍ കയറി ഇരുന്നു. അല്‍പസമയം കഴിഞ്ഞപ്പോള്‍ മനോഹരമായ  പട്ടു കേള്‍ക്കാം ഒരു കിളിനാദം. അവര്‍ മെല്ലെ ഗുഹയിലേക്ക്  കയറി ഉള്ളിലേക്ക് ചെല്ലുംതോറും വിശാലമായ ഗുഹ. അവിടെ വൗവാലുകളുടെ ചിറകടി ശബ്ദം അലയടിക്കുന്നു. അതിനുള്ളില്‍ കുറെ ദൂരം പിന്നിട്ടപ്പോള്‍ ഒരു ചെറിയ മുറിപോലെ തോന്നിക്കുന്ന ഭാഗങ്ങള്‍. അവിടെ കല്ലുകൊണ്ട് കെട്ടിയ പീഠം .അതിനു മുകളില്‍ ഇരുന്ന്‍  ഒരു പെണ്‍കുട്ടി പാടുന്നു .ആ പാട്ടാണ് നമ്മള്‍ കുറച്ചു മുന്‍പ് കേട്ടത്.

                         അവളുടെ പാട്ടു ആസ്വദിച്ചിരുന്ന അവര്‍ അവളെക്കുറിച്ച് ചോദിച്ചു മനസ്സിലാക്കി.
അല്പം കഴിഞ്ഞപ്പോള്‍ അവര്‍ ഈ കാട്ടില്‍ എവിടെയോ ഒരു നിധി ഉണ്ടെന്നും അതിന്റെ അന്വേഷണത്തില്‍ ആണെന്നും അറിയിച്ചു. അവരുടെ മനോഹരമായ സംഭാഷണത്തില്‍ ആ പെണ്‍കുട്ടി കുറച്ചു വിവരങ്ങള്‍ അവര്‍ക്ക് കൈമാറി. രഹസ്യങ്ങള്‍ അറിയാന്‍ വേണ്ടി അവര്‍ പറഞ്ഞത് അധികവും കള്ളമായിരുന്നു എന്ന് പാവം പെണ്‍കുട്ടി അറിഞ്ഞിരുന്നില്ല. അവര്‍ ആ നിധി ഇരിക്കുന്നത് കണ്ടെത്തിക്കഴിഞ്ഞാല്‍ തന്റെ മരണമാണ് സംഭവിക്കുക എന്നു അവള്‍ക്കു അറിയില്ലായിരുന്നു. നിധി ഇരിക്കുന്നിടം  അറിയാന്‍ പലതരത്തിലും അവര്‍ ശ്രമിച്ചെങ്കിലും അത് മാത്രം അവള്‍ പറഞ്ഞുകൊടുത്തില്ല. ആറാം ഇന്ദ്രിയതിന്റെ ഒരു വെളിപ്പെടുത്തല്‍ പോലെ മനസ്സിന്‍റെ ഒരു  തോന്നല്‍. പിന്നെ അവളില്‍ നിന്നും ഒരു വിവരവും ലഭിക്കാതെ വന്നപ്പോള്‍
അവര്‍ ലക്ഷ്യത്തിലേക്ക് യാത്രയായി. അവര്‍ക്ക് ലക്ഷ്യത്തില്‍ എത്തുവാന്‍ കഴിയുമോ ....? പെണ്‍കുട്ടിയുടെ ജീവന്‍ നഷ്ടപ്പെടുമോ ..........? ഇതിനിടയില്‍ എന്തെല്ലാം സംഭവിക്കും ..........ഒന്നും അറിയില്ല .........കാത്തിരിക്കാം അല്ലാതെ മറ്റു മാര്‍ഗ്ഗമൊന്നും ഇല്ല .........!!!!