Tuesday, August 12, 2014

കാലൊച്ചയില്ലാതെ


സ്നേഹ തൂവലാമെന്നെ
മിഴിനീര്‍ തുള്ളിയായ് മാറ്റി
മനസ്സിന്‍ മടിത്തട്ടില്‍ നിന്നും
മറഞ്ഞുപോയീടുന്ന ജന്മം

മറവിതന്‍ വര്‍ണ്ണങ്ങള്‍ ചേര്‍ത്ത്
പൊതിഞ്ഞെടുത്തതാം ജന്മം
അടച്ചു വച്ചൊരു നിധിയായ്‌
ചെംപട്ടിനുള്ളിലെ ചെപ്പില്‍

ഇനിയൊരു കാലൊച്ച കേള്‍ക്കാന്‍
കഴിയാതിരിക്കുന്ന ജന്മം
എവിടെ മറഞ്ഞെന്നറിയാന്‍
കാതോര്‍ത്തിരിക്കുന്ന ജീവന്‍

മടങ്ങി വരാത്തതാം കാലൊച്ചയെ
എന്തിനു കാത്തിരിപ്പു കാലമേ .....!!!!

Tuesday, August 5, 2014

നിശബ്ദസതീര്‍ത്ഥ്യന്‍


ആരുമറിയാതെ കാതില്‍ ചൊല്ലി നീ
പോകാം നമുക്കാരുമില്ലാത്തിടത്തേക്ക്
കണ്ണുമിഴിച്ചു ഞാന്‍ നോക്കിയെന്‍ ചുറ്റിലും
കണ്ണിമചിമ്മിയടഞ്ഞു പോയീ.....

പിന്നെ തുറക്കാന്‍ കഴിഞ്ഞില്ലൊരിക്കലും
ആ കാഴ്ചയൊന്നുമേകണ്ടതുമില്ല ഞാന്‍
അദൃശ്യമാംമേതോരാഘര്‍ഷണംപോലെ
യാത്രയായ് ആ വിരല്‍ തുമ്പില്‍പിടിച്ചു ഞാന്‍

കൂടെനടന്നകന്നീടുന്ന വഴികളും
നീണ്ടുകിടക്കുന്ന വിജനമാം വീഥിയും
നാസിക തുമ്പിനെമുത്തമിട്ട്
വലയം ചെയ്യുന്നൊരദൃശ്യഗന്ധവും

ഗന്ധമൊരായിരം ഓര്‍ത്തെടുത്തെങ്കിലും
ഈ ഗന്ധമെന്തെന്നറിയാന്‍ കഴിഞ്ഞില്ല
കാലൊച്ചയില്ലാതെയരുകില്‍ വന്നപ്പോഴും
ശാന്തനാമൊരു പഥികനായ് കരുതി ഞാന്‍

ഒന്നുമാത്രമറിയാമെനിക്കിന്നു
വിളിച്ചാല്‍ തള്ളാന്‍ കഴിയില്ലാര്‍ക്കുമേ
കാലൊച്ചയില്ലാതരികിലണയുന്ന
സതീര്‍ത്ഥ്യന്‍ തന്‍പേരോ "മരണം"




Friday, August 1, 2014

സ്നേഹത്തിന്റെ കൈത്തിരിനാളം

             


             
                            ആശുപത്രിയില്‍ കിടക്കുന്ന അനുജന് കൂട്ടുവന്നതാണ്‌ സ്കൂള്‍ അദ്ധ്യാപകനായ അന്‍വര്‍ .ഒരാഴ്ചത്തെ ആശുപത്രിജീവിതത്തിനിടയില്‍  അവര്‍ പലരെയും പരിചയപ്പെട്ടു . അങ്ങനെ പരിചയപ്പെട്ടതാണ് രഹ്നയെ. അവള്‍ ആ ആശുപത്രിയിലെ  നേഴ്സ് ആണ്. ആ പരിചയത്തിലൂടെ അവര്‍ നല്ല കൂട്ടുകാരായി മാറി  .
                                   നിസ്സാര കാര്യങ്ങള്‍ക്കു പോലും പൊട്ടിത്തെറിക്കുന്ന സ്വഭാവക്കാരനാണ്  അന്‍വര്‍ .അതു നല്ലതല്ല എന്നു അറിയാമെങ്കിലും നിയന്ത്രിക്കാന്‍ അവനു പറ്റാറില്ല. അതുകൊണ്ട് തന്നെ ജീവിതത്തില്‍ ഒരുപാടു ദു:ഖങ്ങളും കിട്ടിയിട്ടുണ്ട് .രഹനയുമായുള്ള ചങ്ങാത്തം അവന്റെ ഈ ദുശീലത്തില്‍നിന്നു ഒരുപാട് മാറ്റങ്ങള്‍ വരുത്താന്‍ സഹായിച്ചു .അവള്‍ പൊതുവെ ശാന്തസ്വഭാവകാരിയും നല്ല ക്ഷമയുള്ള കുട്ടിയുമാണ്‌ . മാത്രമല്ല തികഞ്ഞ ഈശ്വര വിശ്വാസിയുമായിരുന്നു അവള്‍ .നല്ല കൂട്ടുകാരുമായുള്ള ചങ്ങാത്തം എപ്പോഴും  നല്ലതേ വരുത്തു എന്നുള്ളത് ഇവിടെ അന്‍വറിന്റെ കാര്യത്തില്‍ യാഥാര്‍ത്ഥ്യമായി.
                                അന്‍വറിന്റെ  വീട്ടുകാര്‍ അവന്റെ  വിവാഹം നടത്താന്‍ തീരുമാനിച്ചപ്പോള്‍ അവനു രഹ്നയെ  വിവാഹം കഴിച്ചാല്‍ കൊള്ളാമെന്നു ഒരു ആഗ്രഹം.എന്നാല്‍ ഇതുവരെ ഇത്തരം ഒരു സംഭാഷണം അന്‍വറും രഹനയും തമ്മില്‍ നടത്തിയിട്ടുമില്ല.അതുകൊണ്ട്  ആദ്യം അവളുടെ സമ്മതം അറിയണമല്ലോ,എന്നിട്ടാവാം വീട്ടില്‍ അറിയിക്കാന്‍ . അവള്‍ക്കും സമ്മതമായിരുന്നു. അങ്ങനെ അവര്‍ വിവാഹിതരായി ഒന്നര വര്‍ഷങ്ങള്‍ക്കു ശേഷം അവര്‍ക്ക്  ഒരു പെണ്‍കുഞ്ഞുപിറന്നു .അവള്‍ക്കു  അവര്‍ റസിയ എന്നു പേരിട്ടു.
                  ഓര്‍ക്കാപുറത്താണ്  ഇടിനാദം പോലെ അവരുടെ ജീവിതത്തിലേക്ക് ദുരന്തം പടികയറി വന്നത് . വലിയ കാറ്റും മഴയും ഉള്ള ദിവസം സ്കൂളില്‍നിന്നും വീട്ടിലേക്കു വരുന്ന അന്‍വറിന്റെ കാറിനു മുകളില്‍ വലിയ ഒരു മരം കടപുഴകി വീണു. അന്‍വറിന് സാരമായ പരിക്കേറ്റു.രണ്ടു  ദിവസങ്ങള്‍ക്കു ശേഷമാണു അവനു ബോധം വീണത്‌.ഒരാഴ്ച കഴിഞ്ഞിട്ടും തനിക്കു ശരീരം ചലിപ്പിക്കാന്‍ പറ്റുന്നില്ല .ശരീരം ഇതിനകം തളര്‍ന്നു പോയിരുന്നു തനിക്കു ഇനി കട്ടില്‍  മാത്രമാണ് ശരണം എന്നതിരിച്ചറിവ് അവന്റെ ചിന്താമണ്ഡലം പോലും മരവിച്ച അവസ്ഥയിലായി.
              ഒരു മാസത്തെ ആശുപത്രി വാസത്തിനു ശേഷം അവര്‍ വീട്ടില്‍ തിരിച്ചെത്തി  .വീണ്ടും ഒരുമാസം കഴിഞ്ഞപ്പോള്‍ രഹന ജോലിക്ക് പോയിതുടങ്ങി. സാമ്പത്തിക ഞെരുക്കം അവരെ വല്ലാതെ അലട്ടാന്‍ തുടങ്ങി .അവള്‍ പോയി കഴിഞ്ഞാല്‍ പ്രായമായ ഉമ്മയും  റസിയമോളുമാണ്  അവനു ആശ്രയം.
                  അന്‍വറിന്റെ എല്ലാ പ്രതീക്ഷയും നശിച്ചു  . ഇനി ഒരു തിരിച്ചുവരവ്‌  ഉണ്ടാകില്ല എന്നു ചികിത്സിച്ച ഡോക്ടര്‍മാര്‍പോലും വിധിയെഴുതി . അപ്പോഴും രഹന അന്‍വറിനെ ആശ്വസിപ്പിക്കുകയും ധൈര്യപ്പെടുത്തുകയുംഎത്രയുംവേഗം ജീവിതത്തിലേക്ക് തിരിച്ചുവരും എന്ന പ്രത്യാശ നല്‍കുകയും ചെയ്യുമായിരുന്നു .ഉള്ളില്‍ ഒത്തിരി വേദനയും സങ്കടവും ഉണ്ടെങ്കിലും അതൊന്നും പുറത്തു കാണിക്കാതെ എപ്പോഴും പുഞ്ചിരി തൂകിക്കൊണ്ട്‌ അവള്‍ അന്‍വറിന്റെ സമീപത്ത് ഉണ്ടാവും .ആരും കാണാതെ ഒറ്റക്കിരുന്നു കരയുകയും ചെയ്യും.
              രഹനയുടെ സാമീപ്യം അന്‍വറിന് വളരെ ആശ്വാസമേകി. രഹ്നയുടെ വാക്കുകള്‍ അവനു പ്രതീക്ഷയേകി. ഒറ്റയ്ക്ക് കിടക്കുമ്പോള്‍ അവന്‍ ചിന്തിക്കും അവള്‍ എന്നെ ഇത്രയധികം  സ്നേഹിച്ചിരുന്നുവോ എന്ന് .താന്‍പോലും ഇതുപോലെ അവളെ സ്നേഹിച്ചിട്ടുണ്ടോ എന്നു സംശയമാണ്.  അവനു ചിലപ്പോള്‍ കുറ്റബോധം തോന്നാറുണ്ട് .
               രഹ്നയുടെ  സ്നേഹത്തോടെയും പ്രാര്‍ത്ഥനയോടെയുമുള്ള    മാസങ്ങളുടെ നീണ്ട പരിചരണത്തിനു ഫലം കണ്ടുതുടങ്ങി. അന്‍വറിനു മെല്ലെ പിടിച്ചു നടക്കാമെന്നായി .കൂടെ നടത്തിയ ആയൂര്‍വേദചികിത്സാ ഒത്തിരി ഗുണം ചെയ്തു .അന്‍വര്‍ പഴയ അവസ്ഥയിലേക്ക് മെല്ലെ  മടങ്ങി വന്നു വീണ്ടും ജോലിക്ക് പോയി തുടങ്ങി.പിന്നീട്  അവരുടെ ജീവിതം ഒരുപാട് സന്തോഷം നിറഞ്ഞതായിരുന്നു.
              സ്നേഹിതരെ, ജീവിത പങ്കാളിയുടെ സ്നേഹത്തോടെ ഉള്ള ഒരു വാക്കു കേള്‍ക്കാന്‍ കൊതിക്കാത്തവരായി ആരുമില്ല .പക്ഷെ പലരും അത് ഗൌനിക്കാറില്ല എന്നതാണ് സത്യം .
 കണ്ടില്ലേ സ്നേഹത്തിനു മുന്നില്‍ രോഗം പോലും തോറ്റുമടങ്ങുന്നത് .സ്നേഹത്തെക്കാള്‍ വലിയ ഔഷധമില്ല .
              ജീവിതം ഒന്നേയുള്ളൂ .ആ ജീവിത യാത്രയില്‍പങ്കാളികള്‍  സ്നേഹം പരസ്പരം പങ്കുവെച്ചും കൊണ്ടും കൊടുത്തും മനസ്സിലാക്കിയും മുന്നോട്ടു  പോയാല്‍ ജീവിതം സ്വര്‍ഗതുല്ല്യമാകും .
          

Tuesday, July 22, 2014

ഇങ്ങനെയും ചിലത്

                   
   
 
                      കുറെ അംഗങ്ങള്‍ ഉള്ള ആ കൂട്ടുകുടുംബത്തിലേക്ക്  അയാളുടെ കൈ പിടിച്ചു അവള്‍ കയറിച്ചെന്നത്‌ വളരെ പ്രതീക്ഷകളോടെ ആയിരുന്നു . തറവാട്ടമ്മ അവളെ നിലവിളക്ക് കൊടുത്തു സ്വീകരിച്ചെങ്കിലും ഉള്ളിലെ പുച്ഛവും പുറമേ ഉള്ള പുഞ്ചിരിയും അവള്‍ പെട്ടന്ന് മനസ്സിലാക്കിയില്ല .പ്രധാനപ്പെട്ട പല അംഗങ്ങള്‍ക്കും അവള്‍ കണ്ണിലെ കരടായിരുന്നു .അതില്‍ ചുരുക്കം ചിലരുടെ ഹൃദയങ്ങളില്‍ അവള്‍ക്കു അര്‍ഹിക്കുന്ന സ്ഥാനവുമുണ്ടായിരുന്നു .
                                         സ്നേഹമല്ല പണമാണ് വലുതെന്നു ചിന്തിക്കുന്ന ഒരു കുടുംബം പാവപ്പട്ട അവള്‍ക്കു ജീവിതം നരകമാക്കി .അയാളുടെ ഇഷ്ടങ്ങളെ ആര്‍ക്കും എതിര്‍ക്കാന്‍ കഴിയുമായിരുന്നില്ല എന്ന ഒറ്റ കാരണമാണ് ആ കൈക്കുള്ളില്‍ അവളെ ചേര്‍ത്തത് .പല അംഗങ്ങളും അവരുടെ ബന്ധത്തില്‍പ്പെട്ട പെണ്‍കുട്ടികളെ ആലോചിച്ചെങ്കിലും അതെല്ലാം അയാള്‍ വേണ്ടാന്ന് വച്ചത് അവളിലെ സ്നേഹവും നന്മയും കണ്ടാണ്‌. അയാള്‍ എല്ലാവരുടെയും ഇഷ്ടകഥാപാത്രമാണ് .കാരണം ആ സമ്പത്തിന്റെ സ്രോതസായിരുന്നു ആ മനുഷ്യന്‍,  അവളുടെ കണ്ണുകളിലെ സങ്കടം അത് തിരിച്ചറിയാന്‍ അയാള്‍ക്ക് സമയം കിട്ടാതായതോടെ അവള്‍ തീര്‍ത്തും ഒറ്റപ്പെട്ടു . സ്വയം ഉള്‍വലിഞ്ഞ അവള്‍ അധികം മിണ്ടാതായി . അധികം കഴിയും മുന്‍പേ തന്നെ ചേര്‍ത്ത് പിടിച്ച  ആ കൈകളില്‍ നിന്നും നന്മയുടെ സൗരഭ്യം എന്നന്നേക്കുമായി  നഷ്ടമായി .ആ നഷ്ടം നികത്താന്‍  പിന്നീടൊരിക്കലും അയാള്‍ക്ക് കഴിഞ്ഞതുമില്ല .
                         "സ്വാര്‍ത്ഥത പലപ്പോളും മനുഷ്യരെ അന്ധരാക്കുന്നു .ജീവിതത്തില്‍ വിലപ്പെട്ട പലതും നഷ്ടമാകുന്നു ഒരിക്കലും നികത്താനാവാത്ത മുറിവുകള്‍ അവശേഷിപ്പിച്ചുകൊണ്ട് "

Friday, July 18, 2014

പടവാള്‍


വേദനയുടെ നീര്‍ച്ചുഴിയില്‍ ഉഴലുമ്പോഴും
ഹൃത്തടം വിങ്ങി പുളയുമ്പോഴും
സഹനത്തിന്‍ മൂര്‍ത്തിയെ ആവഹിച്ചീടും നീ
മനുഷ്യ സ്ത്രീയോ  അതോ ദേവതയോ ?

കൊച്ചു തുരുത്തിലെ ഏകാന്തജീവിയായ്
മാറുവാന്‍ കാരണം ഒന്നിത് മാത്രമോ
നൊമ്പരം താങ്ങാന്‍ കഴിയാതെ വന്നാലോ
നെഞ്ചകംപൊട്ടി നീ പിടഞ്ഞു തീരില്ലയോ

ഇനിയൊരു ജന്മമീ ഭൂവിലേക്കില്ലെന്നു
പ്രതിജ്ഞയെടുത്തതും എന്തിനു വേണ്ടി നീ
അരുതേ മകളെ നീ ഒന്നുമോര്‍ക്കേണ്ടിനി
നന്മകള്‍ളൊരുപാട് ചെയ്യേണ്ടതാണ്  നീ

വിദ്യയില്ലാത്തവര്‍ ഒരു കൂട്ടമുണ്ടിന്നു
അവര്‍ക്കായ് നീയിന്നു വിദ്യയേകീടുക
വീര്‍പ്പൊഴുക്കീടുന്ന  പാവമാം മര്‍ത്യന്
ന്യായമാം വേതനം വാങ്ങിനല്‍കീടുക

ചൂഷിതരാകുന്ന പെണ്‍കൊടിമാരെ നീ
കാത്തു പാലിക്കുക കഴുകന്റെ കണ്ണാലെ
ആട്ടിയകറ്റുവിന്‍ മേലാളവര്‍ഗ്ഗത്തെ
അടിമത്വചങ്ങല പൊട്ടിച്ചെറിയുവിന്‍

എല്ലാമറിഞ്ഞു നീ മൌനമായ് മാറാതെ
പുതിയൊരു വിപ്ലവ വീര്യമായ് മാറുവിന്‍
സത്യം ജയിക്കുവാന്‍  അങ്കം കുറിക്കുവിന്‍
ഇരുതല മൂര്‍ച്ചയാം പടവാള് പോലെ നീ



Monday, July 14, 2014

തിരിച്ചറിവ്

           
     

            കുറച്ചുനാളത്തെ കാത്തിരിപ്പിനു ശേഷമായിരുന്നു അവളുടെ ജീവിതത്തില്‍ ശാന്തത അനുഭവപ്പെട്ടത്.മനസ്സ് ശാന്തമായപ്പോള്‍ ആണ് ഒരിക്കല്‍ തന്റെ കയ്യില്‍ കിട്ടിയ ആ ഡയറിയെ കുറിച്ച് അവള്‍ ഓര്‍മിച്ചത്‌. ഡയറി വായിച്ച അവളുടെ കണ്ണുകള്‍ അറിയാതെ നിറഞ്ഞൊഴുകി.
             എപ്പോഴും ശബ്ദകോലാഹലങ്ങള്‍ നിറഞ്ഞ ആ ജീവിതം അവള്‍ക്കു മടുത്തു തുടങ്ങിയിരുന്നു.ഒഴിവു ദിനങ്ങളിലായാലും വിരസത ,ഇതില്‍ നിന്നെല്ലാം ഒരു മോചനം എന്നാണ് ഉണ്ടാവുക ? ആലോചന പോലെ അത്ര എളുപ്പമായിരുന്നില്ല നേടിയെടുക്കല്‍. തുറന്നു പറയാന്‍ ആരുമില്ലാത്ത അവസ്ഥ കൂടി ആയപ്പോള്‍ ആകെ വട്ടുപിടിക്കുന്നപോലെ,
              ഒഴിവു സമയങ്ങളില്‍ പട്ടു കേള്‍ക്കുകയും അല്പം വായിക്കുകയും ചെയ്യുന്നതാണ്‌ ഏക ആശ്വാസം .അതുകൊണ്ട് എല്ലായിടത്തുനിന്നും ഒരു ഉള്‍വലിയല്‍ ആയിരുന്നു .
അവളിലെ ചെറിയ  മാറ്റങ്ങള്‍പോലും അവള്‍ അറിയാതെ ശ്രദ്ധിച്ചിരുന്ന അവള്‍ പോലുമറിയാത്ത ഒരു സുഹൃത്ത്‌  . അതായിരുന്നു അയാള്‍ അവള്‍ക്കു നല്‍കിയ സ്ഥാനം .
തന്റെ സങ്കടങ്ങള്‍ക്ക് നടുവില്‍ നിന്നപ്പോഴും താന്‍ കാണാതെ പോയ ആത്മാര്‍ത്ഥത നിറഞ്ഞ സുഹൃത്ത്‌ ......
              ഒരിക്കലും സൗഹൃദത്തിന്റെ സ്നേഹം പ്രണയമാകാതെ കാത്തുസൂക്ഷിച്ചവന്‍,അവളിലെ കഴിവുകളെ ആരാധനയോടെ നോക്കി നിന്നവന്‍, അവന്റെ ഡയറി ആയിരുന്നു അവള്‍ വായിച്ചതു .എല്ലാം അവളിലെ മാറ്റങ്ങള്‍ മാത്രം ...ഒരിക്കല്‍ അവന്‍ സംസാരിക്കാന്‍ വന്നപ്പോള്‍ കേട്ട ഭാവം കാണിക്കാതെ നടന്നകന്നതാണ് എന്ന ഓര്‍മ്മ വല്ലാതെ സങ്കടപ്പെടുത്തി. തിരിച്ചൊരു ക്ഷമ ചോദിക്കാന്‍ ഇന്നു  പറ്റില്ല അവന്‍ ഓര്‍മ്മയായിട്ട്  രണ്ടു വര്‍ഷം കഴിഞ്ഞു. ഒരു അപകടം ആ  ജീവന്‍ നീര്‍കുമിള പോലെ പൊട്ടിപോയി.
                സങ്കടങ്ങള്‍ക്ക് നടുവില്‍ തനിക്കു ആശ്വാസമായി കടന്നുവന്ന ദൈവദൂതനെപോലൊരാള്‍,എന്നിട്ടും ഒരിക്കല്‍പോലും തനിക്കു തിരിച്ചറിയാന്‍ കഴിഞ്ഞില്ല .മുഖം മൂടി അണിഞ്ഞ മനോഹരിതകള്‍ മനസ്സിലാക്കാനും കഴിഞ്ഞില്ല.
                 നമ്മുക്കരികില്‍ വരുന്ന സത്യത്തിന്റെ പല മുഖങ്ങളും നമ്മള്‍ തിരിച്ചറിയാതെ പോകുന്നതാണ് ഏറ്റവും വലിയ കുഴപ്പം .നമ്മള്‍ ആത്മാര്‍ത്ഥമെന്നു കരുതുന്ന പലരും  ഏറ്റവും വലിയ മുഖമൂടികളാകണ് അണിഞ്ഞിരിക്കുന്നത്‌ എന്നറിയുമ്പോള്‍ തോന്നുന്നത് ....വെറുപ്പോ സങ്കടമോ മരവിച്ച അവസ്ഥയോ .......!!!!!!

സൗഹൃദതോണി



സൗഹൃദതോണിയില്‍ യാത്രക്കിറങ്ങി നാം 
നടുകടലില്‍ എത്തിയ നേരം 
വിപരീത ധ്രൂവങ്ങളിലേക്ക് പോകുവാന്‍ 
പരസ്പരം  മത്സരിച്ചില്ലയോ ....?
അറിവിന്റെ ആഴങ്ങളിലേക്ക് കണ്ണ് തുറന്ന ഞാന്‍ 
തോണി നിനക്കായ്‌ വിട്ടുനല്‍കി ...
സ്വയം യാത്രയായ് ഞാനെങ്കിലും -
നിന്നോട് ചൊല്ലുവാന്‍ ഒന്നുമാത്രം
തോണി ശരിയായ ദിശയില്‍ തുഴയുവിന്‍
നന്മയുടെ തീരത്തടുക്കുവിന്‍
ഭാവുകം നേരുന്നു ഞാന്‍ ..........!!!!!!